ഇഡിയറ്റിന്റെ 'കൊവിഡിയറ്റ് ' എന്ന പ്രയോഗം: വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജന്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡിയറ്റ് എന്ന് വിളിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും' എന്ന് പറയുന്നതു പോലെയാണ് ഇപ്പോൾ പല കേന്ദ്ര മന്ത്രിമാരുടേയും അവസ്ഥയെന്നാണ് എംവി ജയരാജന്‍ പ്രതികരിക്കുന്നത്. ഇരിക്കുന്ന പദവി വി. മുരളീധരന്റേത് കേന്ദ്ര "സഹ" മാത്രമാണ്. ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനോ ഫയലുകൾ നോക്കാനോ അധികാരമില്ലാത്ത അലങ്കാര പദവി. ഡൽഹി യിൽ അധികം പണിയില്ലാത്തതു കൊണ്ടു തന്നെ മിക്കവാറും സംസ്ഥാനത്താണെന്നും എംവി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു. എംവി ജയരാജന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇഡിയറ്റിന്റെ 'കൊവിഡിയറ്റ് ' എന്ന പ്രയോഗം
കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ കുറിച്ച് നാനാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു വരികയാണ്."ഔചിത്യമില്ലാത്ത മന്ത്രിമാർ ഔചിത്യമില്ലാത്ത പ്രധാനമന്ത്രിയെ പിന്തുടരുന്നതോ ഒരു പ്രധാനമന്ത്രി ഔചിത്യമില്ലാത്ത മന്ത്രിമാരുടെ നിരയിൽ ആയതോ"എന്ന കമലഹാസന്റെ പ്രതികരണം ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.'മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും' എന്ന് പറയുന്നതു പോലെയാണ് ഇപ്പോൾ പല കേന്ദ്ര മന്ത്രിമാരുടേയും അവസ്ഥ.
ഇരിക്കുന്ന പദവി വി. മുരളീധരന്റേത് കേന്ദ്ര "സഹ" മാത്രമാണ്.ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനോ ഫയലുകൾ നോക്കാനോ അധികാരമില്ലാത്ത അലങ്കാര പദവി. ഡൽഹി യിൽ അധികം പണിയില്ലാത്തതു കൊണ്ടു തന്നെ മിക്കവാറും സംസ്ഥാനത്താണ്.ബിജെപി ഗ്രൂപ്പ് തർക്കത്തിലെ പണിയും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പിച്ചും പേയും പറയുകയുകയുമാണ് സംസ്ഥാനത്ത് എത്തിയാൽ ഈ "സഹ" യുടെ പ്രധാന പണി.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകത്തിന് മാതൃകയാണ് കേരളം എന്ന് ഒന്നാം തരംഗ വേളയിൽ തെളിഞ്ഞതാണ്.ഒരാളെയും പട്ടിണിക്കിട്ടില്ല.മരണനിരക്ക് രാജ്യ ശരാശരിയേക്കാൾ നാലിലൊന്നാണ്.രോഗം വരാത്തവരാണ് 89% പേരും രണ്ടാം തരംഗത്തിലും മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിക്കാനാണ് പരിശ്രമം നടത്തുന്നത്.അതിൽ പങ്കാളിയാവേണ്ട ആളാണ് കേന്ദ്ര സഹമന്ത്രി.എന്നാൽ എന്തും പറയുന്ന പ്രകൃതമായാൽ എന്തു ചെയ്യും?
കോവിഡ് മുക്തി നേടി ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിലെത്തിയ മുഖ്യമന്ത്രി ഓൺലൈനായി ഉന്നതതല യോഗം വിളിച്ചു ചേർക്കുകയാണ്. തൊട്ടടുത്ത ദിവസം ചെയ്തത്.വാക്സിൻ ക്ഷാമം രൂക്ഷമായപ്പോൾ കേരളത്തെ സഹായിക്കാൻ പോലും തയ്യാറാവാത്ത ആളാണ് കേന്ദ്ര സഹമന്ത്രി. ഐസിഎംആർ മാനദണ്ഡമനുസരിച്ച് രോഗലക്ഷണമില്ലാതെ പോസിറ്റീവായവരെ ഉൾപ്പെടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ അയക്കാം.അത്തരത്തിൽ നിരവധി പേരെ ഇതിനകം വീട്ടിൽ അയച്ചിട്ടുണ്ട്.മുഖ്യമന്ത്രി നെഗറ്റീവ് ആയതിനു ശേഷമാണ് വീട്ടിൽ പോയത്.അതാവട്ടെ മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണുതാനും.
വീട്ടിൽ ക്വാറന്റൈനിലാണ് കഴിയുന്നത്.മുഖ്യമന്ത്രിയുടെ മകൾ ഏപ്രിൽ 6 നാണ് പോസിറ്റീവ് ആയത്.പിപി കിറ്റ് ധരിച്ച് വോട്ട് ചെയ്തു.പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. പോസിറ്റീവായ ആളുമായി അടുത്ത് പെരുമാറുന്നവർ 5 ദിവസത്തിനകം പരിശോധന നടത്തിയാൽ മതി.മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ചു.പോസിറ്റീവ് ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോകാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. വീട്ടിലേക്ക് തിരിച്ചപ്പോൾ ഭാര്യ കാറിലുണ്ടായി എന്നതാണ് സാഡിസ്റ്റുകളെ പോലെ ചിലരുടെ പ്രചരണം.ഐസിഎംആർ മാനദണ്ഡമനുസരിച്ച് വാക്സിനേഷൻ നടത്തിയതിനു ശേഷം പോസിറ്റീവായ ഒരാള് പിന്നീട് നെഗറ്റീവ് ആയാൽ കൂടെയുള്ളയാൾ പോസിറ്റീവ് ആയാൽ ഇമ്മ്യൂണിറ്റി ഉള്ളതു കൊണ്ട് തന്നെ അത് അനുവദനീയമാണ്. ഹീന രാഷ്ട്രീയമാണ് അപവാദം പ്രചരിപ്പിക്കുന്ന കേന്ദ്ര മന്ത്രിക്കും മനോരമാദികൾക്കും ഉള്ളത്.ഇത്തരം ഹീന രാഷ്ട്രീയ പ്രചരണത്തിന് മറുപടി പോലും അർഹിക്കുന്നില്ല.
സ്വർണം കടത്തിയത് നയതന്ത്ര ലെഗ്ഗേജുകളിലൂടെ അല്ലെന്ന് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി ആവർത്തിച്ചു പറഞ്ഞയാളാണ് ഈ മന്ത്രി പുങ്കവൻ.വിദേശത്ത് നടന്ന രാജ്യാന്തര ഔദ്യോഗിക യോഗത്തിൽ ചട്ട വിരുദ്ധമായി ഒരു യുവതിയോടൊപ്പം പോയ ഈ മന്ത്രിക്ക് എന്ത് നെറികേടും ചെയ്യാമെന്നാണോ? അത്തരത്തിൽ ചട്ട വിരുദ്ധമായി യാതൊന്നും ചെയ്യുന്നയാളല്ല മുഖ്യമന്ത്രി.രോഗം വന്നാൽ പോലും കുത്തി നോവിക്കുന്ന സാഡിസ്റ്റ് മനോഭാവം ഉള്ളവരെ തിരിച്ചറിയുക.