അന്ന് പോലീസ് പുല്ല്..!! ഇന്ന് പുണ്യാളന്‍..!! കസേര കിട്ടിയപ്പോൾ സിപിഎമ്മിന്റെ കരണംമറിച്ചില്‍..!
കോഴിക്കോട്: സിപിഐഎം, സഖാക്കള്‍ അവകാശപ്പെടുന്നത് പോലെ കൊണ്ടും കൊടുത്തും വളര്‍ന്ന പ്രസ്ഥാനമാണ്. പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും കരുത്താര്‍ജ്ജിച്ച പ്രസ്ഥാനം. കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത സമരപോരാട്ടങ്ങളുടെ ചരിത്രം പേറുന്ന പ്രസ്ഥാനം. ഇതുകൊണ്ടൊക്കെ തന്നെയാണ് നീതി തേടി സമരം ചെയ്യാനെത്തിയ ഒരമ്മയെ നടുറോഡില്‍ പോലീസ് കൈകാര്യം ചെയ്തതിനെ ഒരുളുപ്പും ഇല്ലാതെ സിപിഎം സഖാക്കള്‍ ന്യായീകരിക്കുമ്പോള്‍ കേരളം അന്തംവിട്ടുപോകുന്നത്.

ഭരണത്തിലേറുമ്പോള്‍ ഇടതുപക്ഷമടക്കം എല്ലാ പാര്‍ട്ടികളും സ്വന്തം ഇഷ്ടക്കാരെ പോലീസ് തലപ്പത്ത് നിയോഗിക്കുക സാധാരണമാണ്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും നയങ്ങള്‍ പ്രകാരം കാര്യങ്ങള്‍ നടത്തുക എന്നതാണ് ഇവരുടെ നിയോഗം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റ് ലോക്‌നാഥ് ബെഹറയെ തലപ്പത്ത് ഇരുത്തിയപ്പോള്‍ അതിത്രവലിയ തലവേദനയാകുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഇരട്ടച്ചങ്കനെന്ന് ഭക്തസംഘം വാഴ്ത്തിപ്പാടിയ ആ ചങ്ക് തകര്‍ന്നിട്ടും, സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രതിച്ഛായ ചളിക്കുണ്ടിലായിട്ടും പോലീസ് നടപടി സ്വാഭാവികമെന്ന് പ്രതികരിക്കാന്‍ സിപിഎമ്മിന് കഴിയുന്നുവെന്നതാണ് അത്ഭുതം.

കേരളം മുഴുവന്‍ മകനെ നഷ്ടപ്പെട്ട ആ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നു. മഹിജയെ ഒന്നു കാണാന്‍ പോലും തയ്യാറാവാതെ പിണറായി തന്റെ ധാര്‍ഷ്ട്യത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നു. ന്യായീകരണത്തൊഴിലാളികള്‍ സോഷ്യല്‍ മീഡിയയില്‍ വിയര്‍ത്തും പൊതുമധ്യത്തില്‍ തലയില്‍ മുണ്ടിട്ടും നടക്കുന്നു. പോലീസ് ആസ്ഥാനത്ത് സമരം ചെയ്തത് തെറ്റാണെന്ന് പ്രഖ്യാപിക്കുന്നു. ചില ഓര്‍മ്മപ്പെടുത്തലുകള്‍ സൈബര്‍ സഖാക്കള്‍ക്ക് നല്ലതാണെന്ന് തോന്നുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2013ല്‍ കണ്ണൂരില്‍ പോലീസിനോട് നല്ല മലയാളം പറയുന്ന മുതിര്‍ന്ന നേതാവ് എംവി ജയരാജന്റെ പ്രകടനം. ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ പോലീസ് പിടികൂടിയ എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു ജയരാജന്‍. പോലീസുകാരോട് ജയരാജന്‍ അന്ന് പറഞ്ഞ ചില ക്ലാസ്സിക് ഡയലോഗുകള്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സഖാക്കള്‍ ഒന്ന് കേള്‍ക്കണം. പോലീസ് എന്താണെന്ന് ജയരാജന്‍ പറഞ്ഞ് തരും.

എസ്എഫ്‌ഐ നേതാക്കളെ കാണാനെത്തിയ എംവി ജയരാജന്‍ അടക്കമുള്ള നേതാക്കളെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയത്. ഇതോടെ ജയരാജന്‍ പോലീസുകാരോട് കയര്‍ത്തു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെങ്കില്‍ പിന്നെന്ത് പുല്ല് പോലീസ് എന്നാണ് ജയരാജന്റെ ചോദ്യം. തന്റെയൊന്നും സ്വകാര്യ സ്വത്തല്ല പോലീസ് സ്‌റ്റേഷനെന്നും ജയരാജന്‍ കയര്‍ക്കുന്നുണ്ട്. അത്രയേ ഉള്ളൂ സഖാക്കളേ കാര്യം. പോലീസ് എന്നത് പൊതുജനത്തിനെ സേവിക്കാനുള്ള വെറുമൊരു സംവിധാനമാണ്. അവനവന്റെ സര്‍ക്കാര്‍ വരുമ്പോള്‍ മാത്രം എങ്ങനെയാണ് ഇതൊക്കെ മറന്നുപോകുന്നത്. മകന്‍ നഷ്ടപ്പെട്ട ഒരമ്മയെ നടുറോഡിലിട്ട് ചവിട്ടുന്നത് സ്വാഭാവികമെന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കുമ്പോള്‍ പിണറായി വിജയനും സഖാക്കളും ഓര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്.












Click it and Unblock the Notifications