'തന്റെ അച്ഛന്‍ പിണറായിയെ കളരി പഠിപ്പിച്ചിട്ടുണ്ട്', അന്ന് ട്രെയിനിൽ കണ്ടപ്പോൾ, അനുഭവം പങ്കിട്ട് ശ്രീനിവാസൻ
കൊച്ചി: ഇടതുപക്ഷം അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുളള നടന്‍ ശ്രീനിവാസന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലവട്ടം ചര്‍ച്ചയും വിവാദങ്ങളുമായിട്ടുണ്ട്. ഇടക്കാലത്ത് ട്വന്റി ട്വന്റിയെ പിന്തുണച്ചും ശ്രീനിവാസന്‍ രംഗത്ത് വരികയുണ്ടായി.
ഇടതുപക്ഷവുമായി അത്ര രസത്തിലല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നടന്‍ ശ്രീനിവാസന്‍ പങ്കുവെച്ച അനുഭവം ശ്രദ്ധ നേടുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മുഖ്യമന്ത്രിയെ കുറിച്ചുളള ഓര്‍മ്മ പങ്കിട്ടത്.

രാഷ്ട്രീയ നേതാക്കളുമായുളള പരിചയത്തെ കുറിച്ച് സംസാരിക്കവേയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് നടത്തിയ ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ ശ്രീനിവാസന്‍ പങ്കുവെച്ചത്. ഒരിക്കല്‍ താന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു, താങ്കള്‍ ഫ്രീ ആണെങ്കില്‍ ഒരാള്‍ക്ക് താങ്കളോട് സംസാരിക്കണം എന്നുണ്ട് എന്ന്.

ആര്‍ക്കാണ് എന്ന് താന്‍ ചോദിച്ചു. പിണറായി വിജയന്‍ ആണെന്നും അദ്ദേഹം ഇങ്ങോട്ട് വരുമെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം എവിടെ ഉണ്ടെന്ന് പറഞ്ഞാല്‍ അങ്ങോട്ട് പോകാമെന്ന് താന്‍ പറഞ്ഞു. അന്ന് പിണറായി വിജയനുമായി കൂടുതലും സംസാരിച്ചത് തന്റെ അച്ഛനെ കുറിച്ചായിരുന്നു. തന്റെ അച്ഛന്‍ പിണറായിയെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്‌നേഹവും ബഹുമാനവും ആയിരുന്നു.

എല്ലാ പാര്‍ട്ടിക്കാരുമായും തനിക്ക് സൗഹൃദമുണ്ടെന്ന് ശ്രീനിവാസന്‍ പറയുന്നു. രാഷ്ട്രീയക്കാരാണ് എന്ന് പറഞ്ഞ് അവരെ മാറ്റി നിര്‍ത്തേണ്ട കാര്യമുണ്ടോ എന്നും താരം ചോദിച്ചു. താന്‍ ചൈനക്കാരനോ പാകിസ്ഥാനിയോ അല്ല. കൊള്ള സംഘമോ മാഫിയാ സംഘമോ ഉണ്ടാക്കിയിട്ടുമില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ നടത്തിയിട്ടില്ല. പിന്നെ ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നേ ഉളളൂ.

അത് പറയാതിരുന്നാല്‍ നമ്മള്‍ മനുഷ്യരല്ലാതെ ആകും. അതുകൊണ്ട് അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ നാട്ടില്‍ പണ്ടൊക്കെ വിദ്യാഭ്യാസമുളളവരെല്ലാം കമ്മ്യൂണിസ്റ്റുകാരായിരിക്കും. വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ എല്ലാ കാര്യത്തിനും പോകുന്നത് ഈ സഖാക്കളുടെ അടുത്ത് ആയിരിക്കും. അവര്‍ സഹായിക്കും എന്നും ശ്രീനിവാസന്‍ ഓര്‍ത്തെടുത്തു.

ഇത്തരമൊരു സാമൂഹ്യപ്രവര്‍ത്തനം പണ്ടൊക്കെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഉണ്ടോ എന്ന കാര്യം സംശയമാണ് എന്ന് പറയുമ്പോള്‍ നമ്മളെ കമ്മ്യൂണിസ്റ്റ് വിരുദ്ധരാക്കുകയാണ് എന്നും ശ്രീനിവാസന്‍ പറഞ്ഞു. അടുത്തിടെയാണ് ശ്രീനിവാസന്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് എത്തിയത്. വളരെ അവശനായിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

പുകവലിയാണ് ആരോഗ്യം മോശമാക്കിയത് എന്ന് ശ്രീനിവാസന്‍ പറയുന്നു. കുറ്റബോധം തോന്നുന്ന തരത്തില്‍ ഒരിക്കലും ജീവിച്ചിട്ടില്ലെന്നും എന്നാല്‍ ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട് എന്നും നടന്‍ പറഞ്ഞു. സിഗരറ്റിനോട് വലിയ അഡിക്ഷന്‍ ഉണ്ടെന്നും ഈ അവസ്ഥയിലും സിഗരറ്റ് കിട്ടിയാല്‍ വലിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കഴിയുമെങ്കില്‍ പുകവലിക്കരുത് എന്നാണ് മറ്റുളളവരോട് പറയാനുളളതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications