'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ
സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് മറുപടിയുമായി തൃക്കരിപ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ജി വാര്യർ. തന്റെ പിതാവ് ഗോവിന്ദ വാര്യർ തൃക്കരിപ്പൂരിൽ സ്റ്റേഷൻ മാസ്റ്റർ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യർ പറഞ്ഞതിനെതിരെ രാഷ്ട്രീയ എതിരാളികൾ രംഗത്ത് വന്നിരുന്നു. അച്ഛൻ സൈന്യത്തിലായിരുന്നു എന്ന് മുൻപ് സന്ദീപ് വാര്യർ പറഞ്ഞതിനെ ഓർമ്മപ്പെടുത്തിയായിരുന്നു പരിഹാസം.
അച്ഛനായ ഗോവിന്ദ വാര്യർ സൈന്യത്തിലും ഇന്ത്യൻ റെയിൽവേയിലും വിദേശകാര്യ വകുപ്പിലും ജോലി ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് വാര്യർ വ്യക്തമാക്കുന്നു. പാർട്ടി ചീട്ടിൽ പിൻവാതിൽ നിയമനം മാത്രം ശീലമുള്ള നിങ്ങൾക്കൊക്കെ മെറിറ്റിൽ ജോലി കിട്ടിയവനെ കാണുമ്പോൾ അത്ഭുതമായിരിക്കാം എന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' പൊന്നു സഖാക്കളെ, ഗോവിന്ദ വാര്യർ എന്ന എൻ്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യൻ റെയിൽവെയിലും ജോലി ചെയ്തിട്ടുണ്ട്. 1962, 1965, 1971 മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായി സിഗ്നൽ കോറിൽ പോരാടി. ബംഗ്ലാദേശ് വിമോചനം നടക്കുമ്പോൾ ധാക്കയിൽ അദ്ദേഹം ഉണ്ടായിരുന്നു. വാർ മെഡലും യുദ്ധപോരാളികൾക്ക് നൽകിയ സർട്ടിഫിക്കറ്റുമൊക്കെ അഭിമാനത്തോടെ ഞങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായി ഏതാണ്ട് രണ്ട് വർഷം ജോലി ചെയ്തപ്പോഴേക്കും ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ലഭിച്ചു. സർവീസ് കാലത്ത് ഒരു അപകടം പോലും ഇല്ലാതെ നടത്തിയ സേവനത്തിനും അദ്ദേഹത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു.
പാർട്ടി ചീട്ടിൽ പിൻവാതിൽ നിയമനം മാത്രം ശീലമുള്ള നിങ്ങൾക്കൊക്കെ മെറിറ്റിൽ ജോലി കിട്ടിയവനെ കാണുമ്പോൾ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ നിങ്ങൾ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ''.












Click it and Unblock the Notifications