ക്ലൈമാക്സിൽ സോണിയ ഗാന്ധി വരച്ച വരയിൽ തന്നെ കെവി തോമസ്! ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല
ദില്ലി: എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആശങ്ക പുകയുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടെ കെവി തോമസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി രൂക്ഷമായി പ്രതികരിച്ചതോടെയാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആശങ്കയിലായത്.
ടോം വടക്കന്‍ പിന്നാലെ കെവി തോമസും ബിജെപിയിലേക്ക് പോകുമോ എന്നുളള ചര്‍ച്ചകള്‍ കൊഴുത്തു. കെവി തോമസിനെ പാളയത്തില്‍ എത്തിക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയതോടെ സസ്പെന്‍സ് കടുത്തു. ഒടുവില്‍ കെവി തോമസ് നിലപാട് തുറന്ന് പറഞ്ഞ് എല്ലാ ട്വിസ്റ്റുകളും അവസാനിപ്പിച്ചിരിക്കുന്നു.
കോൺഗ്രസിനെ വിറപ്പിച്ച ട്വിസ്റ്റ്
കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മോദിയുടെ പ്രത്യേക ദൂതന് കെവി തോമസിനെ കണ്ടു. നിര്‍മ്മല സീതാരാമനും സ്മൃതി ഇറാനിയും ചര്‍ച്ച നടത്തി. ഇതോടെ കോണ്‍ഗ്രസ് കെവി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി.
ആശങ്കയുടെ മണിക്കൂറുകൾ
അഹമ്മദ് പട്ടേലും മന്മോഹന് സിംഗും കെവി തോമസുമായി സംസാരിച്ചു. രമേശ് ചെന്നിത്തല നേരിട്ട് വീട്ടിലെത്തി നിയമസഭാ സീറ്റ് അടക്കമുളള ഹൈക്കമാന്‍ഡിന്റെ ഓഫറുകള്‍ അവതരിപ്പിച്ചു. എന്നാല്‍ കെവി തോമസ് ഇതിനോട് പൊട്ടിത്തെറിച്ചാണ് പ്രതികരിച്ചത്. ഇതോടെ പാര്‍ട്ടി വിട്ടേക്കും എന്ന ആശങ്ക കനത്തു.
കോൺഗ്രസ് വിടില്ല
എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കി കെവി തോമസ് രംഗത്ത് വന്നിരിക്കുകയാണ്. സീറ്റ് ലഭിച്ചില്ല എന്നതിന്റെ പേരില്‍ പാര്‍ട്ടി വിടില്ല. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ് എന്നും കെവി തോമസ് പ്രതികരിച്ചു.
ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല
ബിജെപി തനിക്ക് വേണ്ടി ഒരു സ്ഥാനവും വെച്ച് നീട്ടിയിട്ടില്ല. തനിക്ക് പദവികള്‍ അല്ല പ്രധാനം. പാര്‍ട്ടിയുടെ സമീപനമാണ് തന്നെ വിഷമിപ്പിച്ചത്. എല്ലായ്പ്പോഴും പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പ് അറിയിക്കുന്ന ആളാണ് താന്‍. ഇത്തവണ ചില പ്രത്യേക സാഹചര്യത്തില്‍ പുറത്ത് പറയേണ്ടതായി വന്നതാണ്.
സോണിയയോട് കടപ്പാട്
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഒന്നും താന്‍ ചെയ്യില്ല. പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കും. സംസാരിച്ചതോടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. സോണിയാ ഗാന്ധിയോടും പാര്‍ട്ടിയോടും തനിക്ക് വലിയ കടപ്പാടുണ്ട് എന്നും കെവി തോമസ് വ്യക്തമാക്കി.
ഹൈബിക്ക് വേണ്ടി ഇറങ്ങും
തനിക്ക് ഗ്രൂപ്പില്ലെന്നും ഇനി ഗ്രൂപ്പുണ്ടാക്കാന്‍ പോകുന്നില്ലെന്നും കെവി തോമസ് പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെവി തോമസ് വ്യക്തമാക്കി. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. എറണാകുളത്ത് ആര് നിന്നാലും ജയിക്കുമെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി.
ചെന്നിത്തല സഹോദരനെ പോലെ
അനുനയ ചര്‍ച്ചയ്ക്ക് വന്ന രമേശ് ചെന്നിത്തലയോട് ക്ഷോഭിച്ചത് പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് എന്നും കെവി തോമസ് പറഞ്ഞു. ചെന്നിത്തല തനിക്ക് സഹോദരനെ പോലെയാണ്. രണ്ട് പേരും ലീഡറുടെ ശിഷ്യന്മാരാണ്. ചെന്നിത്തലയോട് അങ്ങനെ പെരുമാറിയതില്‍ വിഷമമുണ്ടെന്നും കെവി തോമസ് പ്രതികരിച്ചു.