കാസർകോട് പത്താം ക്ലാസുകാരന്റെ മരണം കൊലപാതകമോ? കഞ്ചാവടിക്കുന്ന കൂട്ടുകാർ!
മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, ജാസിറിനെ കൊലപ്പെടുത്തിയാതാണെന്നുമാണ് പിതാവിന്റെ ആരോപണം.
കാസർകോട്: ഉദുമ മാങ്ങാട് സ്വദേശിയായ പത്താം ക്ലാസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. കഴിഞ്ഞദിവസം കുളനാട് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജാസിം തീവണ്ടിയിടിച്ച് മരണപ്പെട്ടതാണെന്നാണ് പോലീസ് ഭാഷ്യം.
എന്നാൽ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, ജാസിറിനെ കൊലപ്പെടുത്തിയാതാണെന്നുമാണ് പിതാവിന്റെ ആരോപണം. അതേസമയം, ജാസിമിന്റെ മൂന്നു കൂട്ടുകാരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. എന്നാൽ ജാസിമിന്റെ മരണവുമായി ബന്ധപ്പെട്ടല്ല, കഞ്ചാവ് കൈവശം വച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കൂട്ടുകാർ...
ജാസിമിന്റെ കൂട്ടുകാരായ സമീർ(20), വിനീഷ്(20) എന്നിവരെയും സുഹൃത്തായ ഒരു 16കാരനെയുമാണ് ബേക്കൽ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാസിറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെങ്കിലും കഞ്ചാവ് കൈവശം വച്ച കേസിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാർച്ച് ഒന്നിന്...
ജാസിമിന്റെ മരണം തീവണ്ടി തട്ടിയാണെന്നാണ് ബേക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മാർച്ച് ഒന്ന് വ്യാഴാഴ്ച നടന്ന സംഭവവികാസങ്ങൾ പോലീസ് പറയുന്നത് ഇങ്ങനെ..

കുളനാട്...
വ്യാഴാഴ്ച വൈകീട്ട് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജാസിം രണ്ട് കൂട്ടുകാർക്കൊപ്പം കുളനാട് റെയിൽവേ ട്രാക്കിലേക്കാണ് പോയത്. അവിടെ മറ്റ് കൂട്ടുകാരായ വിനീഷും സമീറും ഇവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

പണം നൽകി...
ജാസിമിന്റെ കൂട്ടുകാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചുനൽകുന്നയാളാണ് സമീർ. ഇയാളുടെ കൈയിൽ നിന്ന് 250 രൂപയ്ക്ക് കഞ്ചാവ് വാങ്ങിയ ജാസിമും രണ്ട് കൂട്ടുകാരും പിന്നീട് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തേക്ക് പോയി.

മറ്റൊരിടത്ത്...
ഇതിനിടെയാണ് കഞ്ചാവ് വലിക്കാനുള്ള ഒസിബി പേപ്പർ എടുക്കാൻ മറന്നകാര്യം ഇവർ ഓർത്തത്. തുടർന്ന് ജാസിമും കൂട്ടുകാരിലൊരാളും കൂടി ഒസിബി പേപ്പർ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് നടന്നു. ഇവർ സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്ററോളം മാറിയാണ് ഒസിബി പേപ്പർ സൂക്ഷിച്ചിരിക്കുന്നത്.

തിരികെ വരുമ്പോൾ...
എന്നാൽ പതിവ് സ്ഥലത്ത് ഒസിബി പേപ്പറുകളൊന്നും ഇവർക്ക് കണ്ടെത്താനായില്ല. തുടർന്ന് ജാസിമും കൂട്ടുകാരനും റെയിൽപ്പാളത്തിലൂടെ തിരികെ നടന്നു. ജാസിം റെയിൽവേ ട്രാക്കിലൂടെയും കൂട്ടുകാരൻ ട്രാക്കിന്റെ വശത്തിലൂടെയുമാണ് നടന്നത്. മൊബൈൽ ഫോണിൽ നോക്കികൊണ്ടായിരുന്നു ജാസിം ട്രാക്കിലൂടെ നടന്നിരുന്നത്.

ഇടിച്ചിട്ടു...
ഈ സമയത്താണ് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുവന്നത്. മൊബൈൽ ഫോണിൽ നോക്കി നടന്നിരുന്ന ജാസിം തീവണ്ടി തട്ടി തെറിച്ചുവീണു. രാത്രി 7.30ഓടെയായിരുന്നു സംഭവം.

തിരച്ചിൽ...
അപകടം നേരിട്ടുകണ്ട കൂട്ടുകാരൻ ഉടൻതന്നെ സമീറിന്റെയും വിനീഷിന്റെയും അടുത്തെത്തി കാര്യം പറഞ്ഞു. തുടർന്ന് മൂവരും ചേർന്ന് ട്രാക്കിന് സമീപം ജാസിമിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വീട്ടിലേക്ക്...
ഇതിനിടെ സമീറിന്റെ കൈയിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന രണ്ടുപേർ കൂടി സ്ഥലത്തെത്തി. തുടർന്ന് ഇവരും ജാസിമിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സമയം ഏറെ വൈകിയതോടെ എല്ലാവരും പിന്നീട് വീടുകളിലേക്ക് തിരിച്ചുപോയി.

മൃതദേഹം...
സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് ജാസിമിന്റെ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേട്രാക്കിലെ ഓവുചാലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതോടെ സമീറിന്റെ കൈയിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ രണ്ടുപേർ വ്യാഴാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് നാട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് മൂന്നുപേരയും പോലീസ് കസ്റ്റഡിയിലെടുത്തത്.

മൂന്നുപേർ...
വിനീഷ്, സമീർ, 16കാരൻ എന്നിവരെ കൂടാതെ ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നാലാമൻ കഞ്ചാവ് ഉപയോഗിക്കില്ലെന്ന് കണ്ടെത്തിയതിനാൽ വിട്ടയച്ചു.

ഹാജരാക്കും...
കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത സമീർ, വിനീഷ് എന്നിവരെ ചൊവ്വാഴ്ച ഹോസ്ദുർഗ് കോടതിയിലും, 16കാരനെ ജുവൈനൽ കോടതിയിലും ഹാജരാക്കും.

റിപ്പോർട്ട്...
അതേസമയം, ജാസിമിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ജാസിമിനെ കൂട്ടുകാർ റെയിൽവേട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഫലങ്ങൾ...
അതിനിടെ, ജാസിമിന്റെ മൃതദേഹം പരിശോധിച്ച പോലീസ് സർജൻ പ്രാഥമിക പരിശോധന ഫലം പോലീസിന് കൈമാറിയിട്ടുണ്ട്. തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നാണ് പോലീസ് സർജന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.












Click it and Unblock the Notifications