വീപ്പയ്ക്കുള്ളിൽ യുവതിയുടെ അസ്ഥികൂടം.. അന്വേഷണത്തിൽ വഴിത്തിരിവ്.. ശകുന്തളയ്ക്ക് പിന്നാലെ പോലീസ്!
Recommended Video
കൊച്ചി: എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ജനുവരി ആദ്യ വാരത്തിലാണ് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ശവശരീരം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് ഉപേക്ഷിച്ചാണ് എന്നാണ് പോലീസിന്റെ നിഗമനം. ഈ മൃതദേഹം ആരുടേതാണ് എന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. പുത്തന്‍കുരിശില്‍ നിന്നും ഒന്നരവര്‍ഷം മുന്‍പ് കാണാതായ ശകുന്തള എന്ന സ്ത്രീയുടേതാണോ മൃതദേഹം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ശകുന്തള തന്നെയാണ് എന്നുറപ്പിക്കാവുന്ന തരത്തിലല്ല പുതിയ കണ്ടെത്തലുകള്‍.
അവള്‍ ശരിയല്ല, ദുര്‍ന്നടപ്പുകാരി.. ഇതും ഇതിലപ്പുറം കേൾക്കും! എന്നാൽ റിമ വലിയ ശരിയാണ്.. വലിയ വലിയ ശരി
കാണാതായ ശകുന്തള
ഉദയം പേരൂര്‍ സ്വദേശി തേരയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തളയെ ഒന്നരവര്‍ഷം മുന്‍പാണ് കാണാതായത്. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം ശകുന്തള ഭര്‍ത്താവില്‍ നിന്നും അകന്ന് മാറി മക്കളുടെ വീടുകളില്‍ മാറി മാറി താമസിച്ച് വരികയായിരുന്നു. ശകുന്തളയുടെ മകന്‍ പ്രമോദ് അതിനിടെ ആത്മഹത്യ ചെയ്യുകയുമുണ്ടായി.
തനിച്ച് താമസം
പിന്നീട് മകള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നുവെങ്കിലും മകളോട് പിണങ്ങി വീട് വിട്ടിറങ്ങി. ശകുന്തള പിന്നീട് തനിച്ചായിരുന്നു താമസം. മകനുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുകയേയും സ്ഥലം വിറ്റ് കിട്ടയി പണവും ശകുന്തളയുടെ കയ്യിലായിരുന്നു ഉണ്ടായിരുന്നത്.
തുമ്പായി മാളിയോലര്‍ സ്‌ക്രൂ
ഈ പണത്തിനെച്ചൊല്ലിയുളള തര്‍ക്കം ശകുന്തളയുടെ കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് ശകുന്തളയുടേതുമായി അസാമാന്യ സാദ്യശ്യമുണ്ട്. അതിലൊന്ന് മൃതദേഹത്തിന്റെ കാലില്‍ കണ്ടെത്തിയ മാളിയോലര്‍ സ്‌ക്രൂവാണ്.
അത് ശകുന്തള തന്നെയോ
കാലില്‍ ശസ്ത്രക്രിയ നടത്തിയവരില്‍ ഉപയോഗിക്കുന്നതാണ് മാളിയോലര്‍ സ്‌ക്രൂ. കേരളത്തിലാകെ ആറ് പേരിലാണ് ഈ സ്‌ക്രൂ ഉപയോഗിച്ചിരിക്കുന്നത്. പോലീസ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബാക്കി അഞ്ച് പേരും ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആറാമത്തെ ആള്‍ ശകുന്തളയാണ്. അതുകൊണ്ട് തന്നെ വീപ്പയിലെ മൃതദേഹം ശകുന്തളയുടേതാവാം എന്ന് പോലീസ് കരുതുന്നു.
ഉയരത്തിൽ വ്യത്യാസമില്ല
മൃതദേഹത്തിന്റെ ഉയരവും ശകുന്തളയുമായി ഒത്ത് പോകുന്നതാണ്. മരിച്ചയാള്‍ക്ക് 153 സെന്റിമീറ്റര്‍ ഉയരമുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശകുന്തളയ്ക്കും ഇതേ ഉയരമാണ്. അതേസമയം പോലീസിനെ കുഴപ്പിക്കുന്നത് മൃതദേഹത്തിന്റെയും ശകുന്തളയുടേയും പ്രായത്തില്‍ കണ്ടെത്തിയിരിക്കുന്ന വ്യത്യാസമാണ്.
പ്രായം മുപ്പതിനടുത്ത്
ശകുന്തളയ്ക്ക് അറുപതിനടുത്താണ് പ്രായം. എന്നാല്‍ വീപ്പയ്ക്കുള്ളിലെ മൃതദേഹത്തിന് മുപ്പതിനടുത്ത് മാത്രമേ പ്രായം വരൂ. മരിച്ച സ്ത്രീയുടെ മുടി പരിശോധനയില്‍ നിന്നാണ് ഫോറന്‍സിക് വിഭാഗം പ്രായം കണക്കായത്. പോലീസിന് മുന്നില്‍ ഇനിയുള്ളത് ശകുന്തളയുടേയും വീപ്പയ്ക്കുള്ളിലെ സ്ത്രീയുടേയും ഡിഎന്‍എ പരിശോധനാ ഫലമാണ്.
ഡിഎൻഎ ഫലം കാത്ത് പോലീസ്
ശകുന്തളയുടെ മകളുടേയും അടുത്ത ബന്ധുക്കളുടേയും ഡിഎന്‍എ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാത്രമല്ല മൃതദേഹത്തിന്റെ ഡിഎന്‍എയും പരിശോധിക്കുന്നുണ്ട്. ഡിഎന്‍എ ഫലം ലഭിച്ചാല്‍ മാത്രമേ ശകുന്തള വഴിക്കുള്ള അന്വേഷണം ഇനി മുന്നോട്ട് പോവൂ. ഡിഎന്‍എ ഫലങ്ങള്‍ ഒത്തുപോകുന്നില്ല എങ്കില്‍ അന്വേഷണ സംഘം വീണ്ടും ത്രിശങ്കുവിലാകും.
ശകുന്തള ദില്ലിയിലുണ്ടോ
അതിനിടെ ശകുന്തള മരിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നും ദില്ലിയിലോ മറ്റോ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ദില്ലി പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും എറണാകുളം സൗത്ത് പോലീസ് ശ്രമം നടത്തുന്നുണ്ട്. ഡിഎന്‍എ ഫലം ലഭിക്കുന്നതോടെ മാത്രമേ കേസില്‍ ഒരു തീരുമാനമാവുകയുള്ളൂ.
കോൺക്രീറ്റിൽ പുതഞ്ഞ് ശരീരം
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കുമ്പളം പൊതുശ്മശാനത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കോണ്‍ക്രീറ്റ് നിറച്ച നിലയില്‍ വീപ്പ കണ്ടെത്തിയത്. വീപ്പയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ പോലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ച് പരിശോധിക്കുകയായിരുന്നു. തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
അരഞ്ഞാണവും അഞ്ഞൂറും
ശരീരഭാഗങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയില്‍ ആയിരുന്നു. മുടിയും ഏതാനും അസ്ഥികളും മാത്രമായിരുന്നു ദ്രവിക്കാതെ അവശേഷിച്ചിരുന്നത്. ശരീരത്തില്‍ ഒരു വെള്ളി അരഞ്ഞാണവും മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തിയിരുന്നു. അസാധു നോട്ടുകളായിരുന്നു അവ എന്നതാണ് ഒരു വര്‍ഷം മുന്‍പ് നടന്ന കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്.