കുഞ്ഞാലിക്കുട്ടിയ്ക്ക് പകരക്കാരനാവാന്‍ ഷംസുദ്ദീൻ മലപ്പുറത്തേക്ക്... മണ്ണാർക്കാട് പിടിക്കാൻ സിപിഐ ആരെ ഇറക്കും?
പാലക്കാട്/മലപ്പുറം: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരികയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്നും ഏറെക്കുറേ ഉറപ്പായി.
കുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെ
അവസാന ശ്രമവുമായി തോമസ് മാഷ്! അടുത്ത ബന്ധുവിന് സീറ്റ് വേണം... തീരുമാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍
അങ്ങനെയാകുമ്പോള്‍, മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി സ്ഥാനം രാജിവയ്ക്കും. ഈ ഒഴിവിലേക്ക് നിലവിലെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനെയാണ് മുസ്ലീം ലീഗ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐയില്‍ നിന്ന് മണ്ണാര്‍ക്കാട് മണ്ഡലം പിടിച്ചെടുത്ത നേതാവാണ് എന്‍ ഷംസുദ്ദീന്‍. വിശദാംശങ്ങള്‍...
കുഞ്ഞാലിക്കുട്ടിയുടെ രാജി
പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പും നടക്കത്തക്ക വിധത്തിലായിരിക്കും അദ്ദേഹത്തിന്റെ രാജി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ചാല്‍, ആരായിരിക്കും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി എന്നാണ് ചര്‍ച്ചകള്‍.
എന്‍ ഷംസുദ്ദീന്‍
മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ പേരാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് പകരക്കാരനായി ഉയര്‍ന്ന് കേള്‍ക്കുന്നത്. രണ്ട് തവണ തുടര്‍ച്ചയായി നിയമസഭാംഗമായ ഷംസുദ്ദീന്‍ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ ഷംസുദ്ദീന്‍ ആണ് പ്രഥമ പരിഗണനയില്‍ എന്നാണ് സൂചന.
റെക്കോര്‍ഡ് ഭൂരിപക്ഷം
റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് വിജയിച്ചത്. ഫാസിസത്തിനെതിരെ ദില്ലിയില്‍ പോരാടും എന്ന് പറഞ്ഞിരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ലമെന്റിലെ പ്രകടനത്തില്‍ മുസ്ലീം ലീഗിന്റെ അണികള്‍ക്കും തൃപ്തിയില്ലായിരുന്നു. മുത്തലാക്ക്, പൗരത്വബില്‍ വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നും ആക്ഷേപമുണ്ട്.
മണ്ണാര്‍ക്കാട് പിടിച്ച ഷംസുദ്ദീന്‍
സിപിഐയുടെ സിറ്റിങ് സീറ്റ് ആയിരുന്ന മണ്ണാര്‍ക്കാട് 2011 ല്‍ ആണ് എന്‍ ഷംസുദ്ദീന്‍ തിരിച്ചുപിടിക്കുന്നത്. അന്ന് 8,270 വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2016 ല്‍ എത്തിയപ്പോള്‍ ഷംസുദ്ദീന്റെ ഭൂരിപക്ഷം 12,325 ആയി വര്‍ദ്ധിച്ചു. മികച്ച ജനപിന്തുണയും മണ്ഡലത്തില്‍ ഷംസുദ്ദീനുണ്ട്.
പകരക്കാരന്‍ ആര്
എന്‍ ഷംസുദ്ദീന്‍ ഇല്ലെങ്കില്‍ ആരായിരിക്കും മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥി എന്നതും ചര്‍ച്ചയാണ്. പാലക്കാട് ജില്ലയില്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തിയ രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് മണ്ണാര്‍ക്കാട്. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള റഷീദ് ആലായന്റെ പേരും പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിപിഐ സ്വാധീനം
ഇടതുപക്ഷത്തിനും ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മണ്ണാര്‍ക്കാട്. മുന്‍ ഡെപ്യൂട്ടി സ്പീക്കന്‍ ജോസ് ബേബി രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അതിനും മുമ്പ് സിപിഐയുടെ പി കുമാരനും എഎന്‍ യുസഫും ജയിച്ച മണ്ഡലമാണ് മണ്ണാര്‍ക്കാട്. സിപിഎമ്മിന്റെ സമുന്നതനായ നേതാവ് ഇകെ ഇംബിച്ചിബാവയും ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്.
വ്യവസായിക്കായി ബിഷപ്പ്
ഇതിനിടെ കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗ്ഗീസിനെ മണ്ണാര്‍ക്കാട് സ്ഥാനാര്‍ത്ഥിയാക്കണം എന്ന് പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് കാനം രാജേന്ദ്രന് കത്തെഴുതിയെന്ന വാര്‍ത്തയും പുറത്ത് വന്നു. സഭയുടെ പിന്തുണ ഉറപ്പാക്കികൊണ്ടാണ് ഈ കത്ത്. എന്തായാലും കാനം രാജേന്ദ്രന്‍ ഈ കത്തിനോട് പ്രതികരിച്ചിട്ടില്ല.
കുഞ്ഞാലിക്കുട്ടി എവിടെ
ലോക്‌സഭാംഗത്വം രാജിവച്ച് കുഞ്ഞാലിക്കുട്ടി എവിടെ ആയിരിക്കും മത്സരിക്കുക എന്നതും ചോദ്യമാണ്. 2006 ലെ കുറ്റിപ്പുറത്തെ തോല്‍വിയ്ക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് രണ്ട് തവണ മത്സരിച്ചത് വേങ്ങരയില്‍ നിന്നായിരുന്നു. ഇത്തവണയും വേങ്ങരയില്‍ നിന്ന് തന്നെ ആയിരിക്കും അദ്ദേഹം ജനവിധി തേടുക എന്നാണ് സൂചന.
എതിര്‍പ്പുകള്‍
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നതില്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനും വിയോജിപ്പുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും എന്നാണ് ഇവരുടെ പക്ഷം.
മുന്നില്‍ നിന്ന് നയിക്കാന്‍
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ട് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകണം എന്ന് ഔദ്യോഗിക വിഭാഗം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ നയിച്ചതും പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു. യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടപ്പോഴും പിടിച്ചുനിന്നത് മുസ്ലീം ലീഗ് മാത്രമായിരുന്നു.