'മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി'; ശോഭയടക്കമുള്ളവർക്ക് കാശിക്ക് പോകാമെന്ന് എൻ സുബ്രഹ്മണ്യൻ
തിരുവനന്തപുരം; ഉന്നത പദവികൾ പ്രതീക്ഷിച്ച വെച്ച് നിന്ന സംസ്ഥാന നേതാക്കളെ ഞെട്ടിച്ച് കൊണ്ടാണ് ബിജെപി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം ഭാരവാഹി പട്ടിക പുറത്ത് വിട്ടത്. കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവരെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടത് കോൺഗ്രസ് വിട്ടുവന്ന എപി അബ്ദുള്ളക്കുട്ടിയും ടോം വടക്നുമാണ്. ജനറല്‍ സെക്രട്ടറി, ജോയിന്റ് ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറി സ്ഥാനങ്ങളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് നല്‍കിയിട്ടില്ല.
ഇതോടെ പുനസംഘടനയിൽ പാർട്ടിയിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. അതിനിടെ ബിജെപി നേതാക്കളെ പരിഹസിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അരയിട്ട് വാഴിക്കലും
മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി എന്ന് കേട്ടിട്ടേയുള്ളൂ. ബിജെപി പുനഃസംഘടന കഴിഞ്ഞപ്പോൾ അത് അക്ഷരംപ്രതി ശരിയായി. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ, രാപ്പകൽ ഭേദമില്ലാതെ പാർട്ടി വളർത്താൻ ക്ലേശം സഹിച്ചവർ, പോലീസിന്റെ തല്ലു കൊണ്ടവർ, ജയിൽവാസം അനുഷ്ടിച്ചവർ ...അവരൊക്കെ പടിക്കു പുറത്തും ഇന്നലെ പാർട്ടിയിലേക്ക് വന്ന കൂറുമാറ്റക്കാർ, കാലുമാറ്റക്കാർ, രാഷ്ട്രീയ ഭിക്ഷാംദേഹികൾ ..എന്നിവർക്കൊക്കെ അരിയിട്ട് വാഴിക്കലും. .

ഇനിയിപ്പോ കാശിക്ക് പോകാം
ഇതെന്തു കാട്ടുനീതി എന്ന് അന്യോന്യം ചോദിക്കാനാണ് കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനുമൊക്കെ വിധി. ഒന്നുകിൽ അറബിക്കടലിൽ കൂട്ടത്തോടെ മുങ്ങിച്ചാകുക. അല്ലെങ്കിൽ കാശിക്കു പോകുക .അതാണ് ഇനിയുള്ള മാർഗം.

രാപ്പകൽ അധ്വാനിച്ചവർ
ബിജെപി കേന്ദ്ര നേതൃത്വത്തിൽ അഴിച്ചു പണി വരുമ്പോൾ പരിഗണിക്കപ്പെടുമെന്നു ഉറപ്പുള്ളവരായിരുന്നു ഇവരൊക്കെ. പാർട്ടി വളർത്താൻ രാപ്പകൽ അധ്വാനിക്കുന്ന ഇവരെ തഴഞ്ഞു ഇന്നലെ മാത്രം പാർട്ടിയിലേക്ക് വന്നവർക്കാണ് ഉയർന്ന പദവികൾ സമ്മാനിച്ചത്.പുതിയ ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുല്ലക്കുട്ടി സിപിഎമ്മിൽ നിന്ന് കോൺഗ്രസ് വഴിക്കാണ് ബിജെപിയിലെത്തിയത്.

മേച്ചിൽ പുറം തേടിയെത്തിയിട്ട്
ചെറുപ്പത്തിലേ കമ്മ്യൂണിസത്തിൽ ആകൃഷ്ടനായി എസ് എഫ് ഐ -, ഡി വൈ എഫ് ഐ വഴിക്കു സിപിഎമ്മിലെത്തി ലോക്‌സഭാംഗം വരെയായി. പാർട്ടി പ്രത്യേക പരിഗണന നൽകി കണ്ണൂരിൽ മത്സരിപ്പിച്ചു പാർലമെന്റിലെത്തിച്ചു . സിപിഎം വിട്ടു പിന്നീട് കോൺഗ്രസിൽ ചേക്കേറി കണ്ണൂരിൽ നിന്ന് നിയമസഭയിലെത്തിയ ഈ രാഷ്ട്രീയ ഭാഗ്യാന്വേഷി പുതിയ മേച്ചിൽപ്പുറം തേടി ബിജെപിയിൽ എത്തിയിട്ട് അധികം ആയിട്ടില്ല.

മോദിയുടെ വികസനം
ടോം വടക്കൻ തൃശൂരിൽ നിന്ന് ഡൽഹിയിലെത്തി കോൺഗ്രസ് ഓഫിസിൽ ജോലിക്കാരനായി ഒടുവിൽ പാർട്ടി വക്താവ് വരെയെത്തിയ ശേഷമാണു ബിജെപിയിലേക്കു കൂറുമാറിയത് . തൃശൂരിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കണമെന്ന ആഗ്രഹം കോൺഗ്രസ് സാധിച്ചു കൊടുക്കാതിരുന്നതാണത്രേ കാരണം. എന്നാൽ, കാലുമാറ്റത്തിന് വടക്കൻ പറഞ്ഞ കാരണം നരേന്ദ്രമോദിയുടെ വികസനനയങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ചു എന്നതാണ്.

വടക്കന് ബിജെപി നൽകിയത്
കേരളത്തിൽ നിന്നടക്കം കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉടനെ ബിജെപിയിൽ എത്തും എന്ന് വടക്കൻ പ്രവചിച്ചിട്ടു വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഇതുവരെ നടന്നില്ല. ഇതിനിടയിൽ താൻ പാർട്ടിയിൽ വന്നിട്ട് ഒരു വർഷമായി എന്നൊരു ഓർമ്മപ്പെടുത്തൽ ഈയിടെ ട്വിറ്ററിലൂടെ വടക്കൻ നടത്തിയിരുന്നു. ദേശീയ വക്താവിന്റെ പദവിയാണ് വടക്കന് ബിജെപി നൽകിയത്.

വീണുകിടക്കുന്നവരുടെ ദേഹത്ത്
കുമ്മനംജി അടക്കം ബിജെപി നേതാക്കൾക്ക് പദവികളോട് ഭ്രമമില്ല എന്ന കെ സുരേന്ദ്രന്റെ സാന്ത്വനപ്പെടുത്തലാണ് ഇതിനിടെ കൂനിന്മേൽ കുരു പോലെ തോന്നിപ്പിച്ചത്. വീണു കിടക്കുന്നവരുടെ മുതുകത്തു ഒരു ചവിട്ടു കൂടി കൊടുക്കുന്ന പ്രതീതി.

ഇതെത്രേ ബിജെപിയിലെ നീതി
മിസോറം ഗവർണർ പദം ഒഴിവാക്കി കുമ്മനം തിരികെ വന്നത് പാർട്ടിയിൽ സജീവമാകാനും ചുമതലകൾ ഏറ്റെടുക്കാനുമാണ്.. വെള്ളം കോരാനും വിറകു വെട്ടാനും പാർട്ടിക്കാർ; പദവികൾ വീതം വെക്കാൻ കാലുമാറ്റക്കാർ... ഇതത്രെ ബിജെപിയിലെ നീതി.












Click it and Unblock the Notifications