നഗരസഭയും എൻഎഡിയും കയ്യൊഴിയുന്നു; പൊട്ടിപ്പൊളിഞ്ഞ എൻഎഡി റോഡ് മാലിന്യ നിക്ഷേപ കേന്ദ്രം
കളമശേരി: കളമശേരി എൻഎഡി റോഡിൽ സ്ഥിരമായി കക്കൂസ് മാലിന്യവും അറവ് മാലിന്യങ്ങളും തള്ളുന്നതായി പരാതി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിരന്തരം അപകടങ്ങളുമുണ്ടാകുന്നുണ്ട്. എന്നാൽ റോഡ് എൻഎഡിയും നഗരസഭയും കയ്യൊഴിഞ്ഞ മട്ടാണ്. ഈ ഭാഗത്തേക്കുള്ള ജനങ്ങളാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്.
എൻഎഡി റോഡിൽ കളമശേരി റെയിൽവെ സ്റ്റേഷന് സമീപം ബുധനാഴ്ച വെളുപ്പിനും ടാങ്കറിലെത്തിച്ച കക്കൂസ് മാലിന്യം തള്ളി. കാൽനടക്കാർക്ക് ദുർഗ്ഗന്ധം കൊണ്ട് ഈ വഴി നടന്നു പോകാൻ കഴിയാത്ത അവസ്ഥയായി. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കളമശേരിയിലേക്ക് ദിവസേന നൂറു കണക്കിന് വിദ്യാർത്ഥികളാണ് റയിൽവെ സ്റ്റേഷനിലിറങ്ങി ഈ റോഡിലൂടെ നടന്ന് പോകുന്നത്.
കൂടാതെ സർക്കാർ ആസ്പത്രിയിലേക്ക് പോകുന്ന രോഗികൾ, വാർട്ടർ അതോറിറ്റി ഓഫീസിലേക്ക് പോകുന്നവർ സെൻട്രൽ സ്കൂളിലേക്ക് നടന്നും സൈക്കിളിലും പോകുന്ന കുട്ടികൾ ,തൊഴിലാളികൾ എന്നിങ്ങനെ നിരവധി പേർ ഇതിലേ നിത്യ യാത്രക്കാരായുണ്ട്.
വൻതോതിൽ പരിസര മലിനീകരണം സൃഷ്ടിച്ചു കൊണ്ട് റോഡിന്റെ ഇരുവശത്തും സ്ഥിരമായി വാഹനങ്ങളിൽ എത്തിച്ച് ചാക്കിൽ കെട്ടിയ ഭക്ഷ്യാവശിഷ്ടങ്ങളും അറവു മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ റോഡിന്റെ ഉടമസ്ഥാവകാശമുള്ള എൻഎഡിയും കളമശേരി നഗരസഭയും യാതൊരു തരത്തിലും ഇടപെടുന്നില്ല.
റോഡിൽ രൂപപ്പെട്ട വലിയ കുഴികളും ഉയർന്നു നിൽക്കുന്ന കല്ലുകളും വാഹന അപകടങ്ങൾക്ക് കാരണമാകുന്നു. ഏതാനും ബസ്സുകളും സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും ഇത് വഴി ഓടുന്നുണ്ട്. പലതവണ അധികാരികളോട് പരാതിപ്പെട്ടെങ്കിലും പരസ്പരം കുറ്റപ്പെടുത്തി എൻഎഡി യും നഗരസഭയും ഒഴിഞ്ഞു മാറുകയാണ്.
മഴക്കാലമടുക്കുകയും സ്കൂൾ തുറക്കുകയും ചെയ്യുമ്പോൾ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യശേഖരം കാരണമാകും. മുമ്പ് എൻഎഡി പോലീസ് വിഭാഗവും കളമശേരി പോലീസും പട്രോളിങ് നടത്താറുണ്ടായിരുന്നു. നിലവിൽ പോലീസ് പട്രോളിങ്ങിന്റെ അഭാവമാണ് മാലിന്യ നിക്ഷേപത്തിന് സൗകര്യമാകുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും മഴക്കാലപൂർവ ശുചീകരണം നടത്തി കളമശേരി നഗരസഭ റോഡിൽ നിരീക്ഷണ കാമറകൾ ' സ്ഥാപിക്കണമെന്നാനാണ് നാട്ടുകാരുടെ ആവശ്യം.