നദീറിന്റെ നിയമ പോരാട്ടം വിജയിച്ചു; അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവു പറ്റി, ആറളം കേസിൽ കുറ്റവിമുക്തൻ...
കോഴിക്കോട്: ആറളം കേസിൽ ഉൾപ്പെട്ട കേസിൽ നദീർ എന്ന നദിയെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ട്. നദീർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആറളം കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയ വിവരമുള്ളത്.
ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്തെന്നായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട് നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സോഷ്ൽ മീഡിയയിൽ നടന്ന പ്രതിഷേധം കാരണം പോലീസി കസ്റ്റഡിയിൽ നിന്നും അദ്ദേഹത്തെ വിട്ടയച്ചു. എന്നാൽ കേസിൽ നിന്നും പേര് നീക്കം ചെയ്തിരുന്നില്ല.
ഇതിനെതിരെ 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു നദീര്‍. തുടർന്നാണ് വിവരാവകാശ രേഖയിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചന്ന വിവരം ലഭിക്കുന്നത്. തുടർന്ന് നദീർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് പോസ്റ്റ് ചെയ്യുകയായിരുന്നു.

ഒന്നരവർഷം നീണ്ട നിയമപോരാട്ടം
ഒന്നര വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഞാൻ ജയിച്ചു. എന്ന് തുടങ്ങുന്നതായിരുന്നു നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 148/16 ആറളം കേസിൽ എനിക്കു മേൽ ചാർത്തിയ UAPA ഉൾപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. പ്രതിപ്പട്ടികയിൽ നിന്നും എന്റെ പേര് നീക്കം ചെയ്തതായി നിലവിൽ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി രഞ്ജിത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും പോലീസിൽ നിന്നും അറിയാൻ കഴിഞ്ഞെന്ന് നദീർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മാനസിക പ്രയാസം
സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബർ മുതൽ ഹൈക്കോടതിയിൽ ഞാൻ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാൻ കഴിഞ്ഞത്. UAPA ഉൾപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടു കഴിഞ്ഞാൽ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതൽ നടക്കാൻ തുടങ്ങിയതാണ്.. അന്വേഷണം നടക്കുമ്പോൾ അറസ്റ്റ് ഉണ്ടാകാൻ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളിൽ എന്റെ കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതിയല്ലെങ്കിൽ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5-ലെ ജസ്റ്റിസ് കമാൽ പാഷ ബെഞ്ചിന്റെ ജഡ്ജ്‌മെന്റും സുപ്രധാന വഴിത്തിരിവായിരുന്നു. വളരെയധികം മാനസിക പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്, പലയിടങ്ങളിൽ നിന്നും അദ്ദേഹം കുറിക്കുന്നു.

പോലീസ് ഉദ്യോഗസ്ഥർ എന്ത് നേടി?
അമ്പതിനായിരം രൂപയോളം ശമ്പളമുള്ള വിദേശ ജോലിയുടെ വിസ നഷ്ടപ്പെട്ടു, കേസിന്റെ ആവശ്യത്തിനും മറ്റും സാമ്പത്തികമായി ഞാൻ എത്രയധികം ബുദ്ധിമുട്ടുകൾ സഹിച്ചു.. ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ വരികയും സഞ്ചാര സ്വന്തന്ത്ര്യം നിഷേധിക്കലും അങ്ങനെയങ്ങനെ എന്തെല്ലാം... കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി ഒരാളെ ഭയത്തിന്റെ ദ്വീപിൽ ഏറെ കാലം താമസിപ്പിച്ചിട്ട് ചില പോലീസ് ഉദ്യോഗസ്ഥർ എന്ത് നേടിയെന്നും നദീർ ചോദിക്കുന്നു.

തളരാതെ പിടിച്ചു നിൽക്കാൻ കഴിയണം
ഒരു നിരപരാധി എത്ര പെട്ടന്നാണ് ഭരണകൂടത്തിന് മുന്നിൽ തീവ്രവാദിയും മാവോയിസ്റ്റും ആയിത്തീരുന്നത് എന്നത് എന്നിലൂടെ കേരളത്തിന് വ്യക്തമായി ബോധ്യപ്പെട്ടതാണ്.. ഏതെങ്കിലുമൊരു പോലീസ് ഉദ്യോഗസ്ഥന്റെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ജീവിതം തകർന്ന എത്രയധികം യുവാക്കളുണ്ട് ഇവിടെ.. ഞാൻ ജയിച്ചു എന്നത് കൊണ്ട് വലിയ അഭിമാനം ഒന്നും തോന്നുന്നില്ല, നിരപരാധികളായി ഇന്നും ജയിലിൽ കിടക്കുന്ന അനേകം മനുഷ്യരുടെ മാനസികാവസ്ഥ മനസ്സിലാക്കുമ്പോൾ ഒട്ടും... തളരാതെ പിടിച്ചു നിൽക്കാനും നിയമപരമായി പോരാടാനും നമുക്കെല്ലാവർക്കും കഴിയണം..
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടാതെ അനുകൂല വിധി നേടിയെടുക്കുന്നത് വരെ പിന്നാലെ നടക്കണം.

കൂടെ നിന്നവർ ഒരുപാട് പേർ
കൂടെ നിന്ന ഒരുപാടൊരുപാട് മനുഷ്യരുണ്ട്.. നേരിട്ടറിയാത്തവരും ഇപ്പോഴും ചേർത്തു പിടിക്കുന്നവരുമായ സ്നേഹങ്ങൾ.. പല സമയങ്ങളിലും പല രീതിയിൽ കൂടെ നിന്ന, മനസ്സിലാക്കിയ സൗഹൃദങ്ങൾ... ചിലരുമായി എപ്പോഴൊക്കെയോ രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും സൗഹൃദം നിലനിർത്താനാവാതെ വന്നപ്പോൾ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്... ഒന്നര വർഷം ഒരിക്കലും സന്തോഷം നൽകിയ കാലമേ അല്ലായിരുന്നു.. ഒടുവിൽ ജയിച്ചു... എന്നും നദീർ ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തികൊണ്ടാണ് നദീർ തന്റഎ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications