അബ്ദുളളക്കുട്ടിയെ ബിജെപി പാളയത്തിലെത്തിച്ചത് കേരളത്തിലെ നേതാക്കളല്ല.. അത് മറ്റൊരു പ്രമുഖൻ!
കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കുമുളള വഴിയിലാണ് മുന്‍ എംപി എപി അബ്ദുളളക്കുട്ടി. കോണ്‍ഗ്രസ് വിട്ട അബ്ദുളളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുമെന്നുളള വാര്‍ത്തകള്‍ ശരിവെച്ച് കൊണ്ടാണ് അബ്ദുളളക്കുട്ടിയുടെ നീക്കങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുളളക്കുട്ടി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് അബ്ദുളളക്കുട്ടിയുടെ ബിജെപി പ്രവേശം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അബ്ദുളളക്കുട്ടിയെ ബിജെപിയില്‍ എത്തിക്കുന്നതിന് പിന്നില്‍ കരു നീക്കിയത് ഈ നേതാവാണ്.
സിപിഎമ്മിൽ നിന്നുളള തുടക്കം
നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയതിന്റെ പേരിലാണ് ആദ്യം സിപിഎമ്മില്‍ നിന്ന് അബ്ദുളളക്കുട്ടി പുറത്ത് പോകുന്നത്. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രമുഖന്‍ കെ സുധാകരന്‍ അന്ന് അബ്ദുളളക്കുട്ടിയെ പാര്‍ട്ടിയിലെത്തിച്ചു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് കാര്യമായ പരിഗണനയൊന്നും അബ്ദുളളക്കുട്ടിക്ക് ലഭിച്ചിരുന്നില്ല.
തുടർച്ചയായ മോദി പുകഴ്ത്തൽ
2019ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ എത്തിയതോടെയാണ് അബ്ദുളളക്കുട്ടി പഴയ മോദി സ്തുതി വീണ്ടും പൊടി തട്ടിയെടുത്തത്. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും അബ്ദുളളക്കുട്ടി പുറത്തായി. ബിജെപിയിലേക്കാണ് അബ്ദുളളക്കുട്ടിയുടെ നോട്ടമെന്ന് അന്നേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലന്ന് അബ്ദുളളക്കുട്ടി അത്തരം പ്രചാരണങ്ങള്‍ നിഷേധിക്കുകയുണ്ടായി.
പിന്നിൽ ഈ നേതാവ്
ഒടുവില്‍ ബിജെപി പാളയത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ് പഴയ സിപിഎമ്മുകാരനായ നേതാവ്. ഇന്ന് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ എത്തിയാണ് അബ്ദുളളക്കുട്ടി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ദുളളക്കുട്ടിയെ ബിജെപിയില്‍ എത്തിക്കാന്‍ കരുക്കള്‍ നീക്കിയത് കേരളത്തിലെ നേതാക്കളല്ല. മറിച്ച് കര്‍ണാടക എംപി നളിന്‍ കുമാര്‍ കട്ടീലാണ്.
കട്ടീലിന് പല ലക്ഷ്യങ്ങൾ
കേരളത്തില്‍ കണ്ണൂര്‍ ജില്ലയുടേയും കാസര്‍ഗോഡ് ജില്ലയുടേയും ചുമതലയുളള ബിജെപി നേതാവാണ് നളീന്‍ കുമാര്‍ കട്ടീല്‍. ദക്ഷിണ കന്നഡ മേഖലയില്‍ ആകും അബ്ദുളളക്കുട്ടി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുക. കര്‍ണാടക ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുക എന്നതടക്കമുളള ലക്ഷ്യങ്ങള്‍ അബ്ദുളളക്കുട്ടിയെ പോലുളള നേതാക്കളെ ബിജെപിയില്‍ എത്തിക്കുക വഴി കട്ടീല്‍ ലക്ഷ്യം വെക്കുന്നുണ്ട്.
കോൺഗ്രസിനെ വീഴ്ത്താൻ
ദക്ഷിണ കന്നടത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുന്നതില്‍ പാര്‍ട്ടിയിലെ മുസ്ലീം നേതാക്കള്‍ക്ക് വലിയ പങ്കുണ്ട്. യുടി ഖാദറും സിഎം ഇബ്രാഹിമും സമീര്‍ അഹമ്മദ് ഖാനും അടക്കമുളള നേതാക്കളാണ് ഈ മേഖലകളില്‍ കോണ്‍ഗ്രസിന് കരുത്ത്. അതിനെ പ്രതിരോധിക്കാനാണ് മുസ്ലീം വിഭാഗത്തില്‍ നിന്നുളള നേതാവായ അബ്ദുളളക്കുട്ടിയെ നളീന്‍ കുമാര്‍ കട്ടീല്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. നീക്കം വിജയിച്ചാല്‍ പാര്‍ട്ടിയില്‍ തനിക്ക് കരുത്ത് കൂടുമെന്നും കട്ടീല്‍ കണക്ക് കൂട്ടുന്നു.