ഐഎസ്ആര്‍ഒ ചാരക്കേസ് സിനിമയാകുന്നു; നമ്പി നാരായണനാകാൻ സൂപ്പർസ്റ്റാറെത്തും?
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് സിനിമയാകുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നമ്പി നാരായണന്റെ വേഷത്തില്‍ മാധവന്‍ എത്തുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നമ്പി നാരായണൻ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്‌പൈ കേസ് പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐഎസ്ആർഒ ചാരക്കേസ്. തിരുവനന്തപുരം ഐഎസ്ആർഒ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു കേസ്. കുറ്റാരോപിതർക്കെതിരായ മാദ്ധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടന്തങ്ങളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്ന ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവെച്ചിരുന്നു.
ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സിബിഐ ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയാണുണ്ടായത്. ചാരക്കേസിൽ പ്രതിയായ നമ്പി നാരായണന് ഹൈക്കോടതി 10 ലക്ഷം രുപ നഷ്ടപരിഹാരം അനുവദിച്ചു. 1994 നവം 30 ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. പിന്നീട് വർഷങ്ങൾക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകായിരുന്നു. ഞാന്‍ സ്‌ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞത്.