തിരുവനന്തപുരത്ത് വൻമതിലായി ശശി തരൂർ, തരൂരിന് എതിരായി സിപിഎമ്മിന്റെ നിർണായക നീക്കം
Recommended Video
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം വിശ്വാസികളില്‍ നിന്നും ബിജെപി ഏറ്റെടുത്ത് കഴിഞ്ഞു. ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ ശക്തിയാര്‍ജിക്കാന്‍ ഇതിലും മികച്ചൊരു അവസരം ഇനി വരാനില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കുക എന്നത് തന്നെയാണ് ബിജെപിയുടെ നോട്ടം.
ഇത്തവണ ബിജെപി ഏറ്റവും ശ്രദ്ധ പതിപ്പിച്ചിട്ടുള്ള കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിലൊന്ന് തിരുവനന്തപുരം ആണ്. ശശി തരൂരിനെ തോല്‍പ്പിക്കാനുളള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. സിപിഎമ്മിന് മുന്നിലും ശശി തരൂര്‍ വന്‍മതില്‍ പോലെ നില്‍ക്കുകയാണ്. ശശി തരൂരിന് സിപിഎം ഒരു മികച്ച എതിരാളിയെ കണ്ടെത്തിക്കഴിഞ്ഞു എന്നാണ് സൂചനകള്‍.
തരൂരിന്റെ തിരുവനന്തപുരം
2009ലും 2014ലിലുമായി രണ്ടാം തവണയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ ശശി തരൂര്‍ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് കിട്ടാവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണ് തരൂര്‍. ഇത്തവണ തരൂരിനെ പൂട്ടി മണ്ഡലം സ്വന്തമാക്കുകയും അതുവഴി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്യുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
തരൂരിനെ പൂട്ടാൻ
2014ല്‍ തരൂരിനെതിരെ മത്സരിച്ച ഒ രാജഗോപാല്‍ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണ് എന്നതാണ് ബിജെപിക്ക് ഇത്തവണ ആത്മവിശ്വാസമേറുന്നത്. മാത്രമല്ല ശബരിമല വിഷയവും ഇത്തവണ കൂടുതല്‍ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. തരൂരിനെ പൂട്ടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബിജെപി രംഗത്ത് ഇറക്കുക എന്നതുറപ്പാണ്.
മോഹൻലാലിന്റെ പേര്
തരൂരിന് എതിരാളിയായി നടന്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഘപരിവാര്‍ അനുകൂലിയായി അറിയപ്പെടുന്ന നടനെ രംഗത്ത് ഇറക്കാന്‍ ആര്‍എസ്എസ് ദേശീയ നേതൃത്വം താല്‍പര്യപ്പെടുന്നു എന്നാണ് വാര്‍ത്ത. ഈ വാര്‍ത്ത ഇതുവരെ ബന്ധപ്പെട്ടവര്‍ നിഷേധിച്ചിട്ടില്ല. അതേസമയം തിരുവനന്തപുരത്തേക്ക് കുമ്മനത്തിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നു.
അതോ കുമ്മനമോ
ശബരിമല സമരം നയിക്കാന്‍ മിസോറം ഗവര്‍ണര്‍ പദവി രാജി വെപ്പിച്ച് കുമ്മനത്തെ തിരികെ എത്തിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത് വഴി ലഭിക്കുന്ന മൈലേജ് കുമ്മാനം തിരുവനന്തപുരത്ത് മത്സരിക്കുകയാണ് എങ്കില്‍ ഉപകാരപ്പെടും. എന്തായാലും ഇത്തവണ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ജയിക്കുക എന്നത് ശശി തരൂരിന് അത്ര എളുപ്പമാകില്ല എന്ന് വേണം കരുതാന്‍.
സിപിഎം മറ്റൊരു വഴിക്ക്
തരൂരിനെതിരെ പൊതുസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ വേണം തിരുവനന്തപുരത്ത് നിര്‍ത്താന്‍ എന്നാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഉയര്‍ന്ന പേരുകളിലൊന്ന് ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റേത് ആണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അനൗദ്യോഗിക ചര്‍ച്ചകള്‍
തിരുവനന്തപുരത്ത് മത്സരിക്കുന്നത് സംബന്ധിച്ച് നമ്പി നാരായണനുമായി ചില അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞു എന്നാണ് സൂചന. എന്നാല്‍ നമ്പി നാരായണന്‍ സമ്മതം അറിയിച്ചിട്ടില്ല എന്നാണ് അറിയുന്നത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് പലരും പല കഥകളും പറയുന്നുണ്ടെന്നാണ് നമ്പി നാരായണന്‍ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചത്.
ആരും സമീപിച്ചിട്ടില്ല
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അപ്പോള്‍ ആലോചിച്ചാല്‍ മതിയല്ലോ എന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. വാര്‍ത്തയെക്കുറിച്ച് എല്‍ഡിഎഫില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അടുത്തിടെയാണ് കുപ്രസിദ്ധമായ ചാരക്കേസില്‍ നിന്നും നമ്പി നാരായണന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.
പിണറായിക്ക് പുകഴ്ത്തൽ
സുപ്രീം കോടതി നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 50 ലക്ഷം രൂപം മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങ് സംഘടിപ്പിച്ച് നമ്പി നാരായണന് കൈമാറിയിരുന്നു. പിണറായി വിജയന്‍ മറ്റ് മുഖ്യമന്ത്രിമാരില്‍ നിന്നും വ്യത്യസ്തന്‍ ആണെന്നും മനുഷ്യസ്‌നേഹി ആണെന്നും നമ്പി നാരായണന്‍ അന്ന് പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും താന്‍ ഈ സര്‍ക്കാരിനൊപ്പം എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ
ആർത്തവ കാലത്ത് ശബരിമലയിൽ പോയാൽ സന്താനശേഷിയെ ബാധിക്കും, നടൻ ദേവന്റെ കണ്ടെത്തലിന് പൊങ്കാല