ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് പേര് ചോദിച്ച് കൊച്ചി മെട്രോ.. കിട്ടിയതോ ഒരിക്കലും ഇടാൻ പറ്റാത്ത പേരും!!
കൊച്ചി: തങ്ങളുടെ ഭാഗ്യചിഹ്നമായ കുഞ്ഞൻ ആനയ്ക്ക് ഒരു പേര് വേണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ഒരു പരസ്യം കൊടുക്കുമ്പോൾ കൊച്ചി മെട്രോ ഒരിക്കലും ഇങ്ങനെ ഒരു അനുഭവം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല. പേര് നിര്‍ദ്ദേശിക്കൂ സമ്മാനങ്ങള്‍ നേടൂ എന്ന് പറഞ്ഞ് നവംബർ മുപ്പതിനാണ് കൊച്ചി മെട്രോ തങ്ങളുടെ എഫ് ബി പേജിൽ പോസ്റ്റിട്ടത്. മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിന് പേരുകൾ കമന്റ് ബോക്സിൽ നിറഞ്ഞു.
അപ്പു, തൊപ്പി, കുട്ടന് ഈ പേരൊന്നും വേണ്ട എന്ന് കൊച്ചി മെട്രോ പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ ശരി വ്യത്യസ്തതയുള്ള പേരുകൾ തരാമെന്നായി സോഷ്യൽ മീഡിയ. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച കൊച്ചി മെട്രോ പക്ഷേ ഞെട്ടി. ഞെട്ടി എന്ന് പറഞ്ഞാൽ മാരകമായി ഞെട്ടി. ഏഴായിരത്തിൽപ്പരം ആളുകൾ ലൈക്ക് ചെയ്ത ആ പേരാണ് കുമ്മനാന.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രോട്ടോക്കോൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ യാത്ര ചെയ്തിരുന്നല്ലോ. അതോടെയാണല്ലോ കുമ്മനടി എന്ന വാക്ക് കേരളത്തിൽ പ്രചുരപ്രചാരത്തിലായത്. ഈ സംഭവത്തിന്റെ പാവന സ്മരണയ്ക്കാണ് കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന് കുമ്മനാന എന്ന പേര് ഒരു വിരുതൻ ഇട്ടത്. സംഭവം വൻ ഹിറ്റാകുകയും ചെയ്തു.
മെട്രോ വാക്കുപാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. എന്നാൽ കുമ്മനാന എന്ന പേരിടാൻ കൊച്ചി മെട്രോയ്ക്കും കഴിയില്ല. കൊച്ചാന, കോമെറ്റ്, ശ്രീ, ഗോശ്രീ എന്നൊക്കെയുള്ള പേരുകളിൽ നിന്നും ഒന്നാകും അവസാനം കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് കിട്ടുക എന്ന് തോന്നുന്നു. ഡിസംബർ നാല് വരെയാണ് പേരുകൾ നിർദേശിക്കാൻ സമയമുള്ളത്.