ജലീൽ അലാവുദ്ദീന് വേണ്ടി ശുപാർശചെയ്തു, മകനുവേണ്ടി കടകംപള്ളി വന്നു; സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴി
തിരുവനന്തപുരം/കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും മൊഴികളില്‍ മന്ത്രിമാരായ കെടി ജലീലിനെ കുറിച്ചും കടകംപള്ളി സുരേന്ദ്രനെ കുറിച്ചും പരമാര്‍ശങ്ങള്‍. എന്നാല്‍ ഇവരെ കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കുന്നതല്ല ഈ പരാമര്‍ശങ്ങള്‍ എന്നാണ് വിവരം.
ജന്മഭൂമിയിലെ വാർത്ത പിറ്റേന്ന് ചന്ദ്രികയിലെ മുൻ പേജ് വാർത്ത! 'വഴിത്തിരിവ് പത്രമായ' മാധ്യമം- വിമർശനം
കെടി ജലീല്‍ പരിചയക്കാരന് വേണ്ടി കോണ്‍സുലേറ്റില്‍ ജോലിയ്ക്കായി ശുപാര്‍ശ ചെയ്തു എന്ന് മൊഴിയില്‍ പറയുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റില്‍ വന്നതായും മൊഴികളിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് വിവരങ്ങള്‍. വിശദാംശങ്ങള്‍...
ജലീലിന്റെ നമ്പര്‍
മന്ത്രി കെടി ജലീലിന്റെ ഫോണ്‍ നമ്പര്‍ കാണിച്ച് ആരുടേതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചു. ഈ നമ്പര്‍ സ്വപ്‌ന തിരിച്ചറിഞ്ഞു. ജലീലുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
റംസാന്‍ കിറ്റ്
റംസാന്‍ കിറ്റിന് വേണ്ടി കെടി ജലീല്‍ തന്നെ ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നു എന്നതാണ് മൊഴിയില്‍ പറയുന്ന മറ്റൊരു കാര്യം. ആയിരം ഭക്ഷ്യ കിറ്റുകളായിരുന്നു ജലീല്‍ ആവശ്യപ്പെട്ടത് എന്നും മൊഴിയിലുണ്ട്.
ജോലിയ്ക്ക് ശുപാര്‍ശ
യുഎഇ കോണ്‍സുലേറ്റില്‍ തന്റെ പരിചയക്കാനയാ അലാവുദ്ദീന്‍ എന്ന വ്യക്തിയ്ക്ക് ജോലിയ്ക്കായി കെടി ജലീല്‍ ശുപാര്‍ശ ചെയ്തിരുന്നു എന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതിനായി ഫോണിലാണ് വിളിച്ചത് എന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.
കടകംപള്ളിയും
മന്ത്രി കടകംപള്ളി സുരേന്ദ്രനും യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതായി മൊഴിയില്‍ പറയുന്നുണ്ട്. മകന്റെ വിദേശത്തെ ജോലിയുമായി ബന്ധപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റില്‍ എത്തിയത് എന്നാണ് മൊഴി.
മുഖ്യമന്ത്രി അറിയില്ല
മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു എന്നാണ് സ്വപ്‌നയുടെ മറ്റൊരു മൊഴി. മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായി വ്യക്തിപരമായ ബന്ധമില്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നത് എന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ബന്ധിപ്പിക്കാനാകുമോ?
കെടി ജലീലിനെ കുറിച്ചും കടകംപള്ളി സുരേന്ദ്രനെ കുറിച്ചും മൊഴികളില്‍ പരാമര്‍ശം ഉണ്ടെങ്കിലും അവരെ കേസുമായി ബന്ധിപ്പിക്കാവുന്ന വിവരങ്ങള്‍ ഒന്നും തന്നെയില്ല. കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് മുമ്പ് ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തിലും കെടി ജീലിലനെതിരെ കാര്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.
കരുതിയിറങ്ങി കസ്റ്റംസ്; കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, നിര്‍ണായക ദിനങ്ങൾ