'ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജൻസിനെ വിമർശിച്ച് കെപി ശശികല
ക്ഷേത്ര പരിപാടിക്കിടെ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അവർക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്നാണ് ശശികലയുടെ പ്രതികരണം. ചിക്കൻ മസാല നല്ലതാണ്, പക്ഷെ അതൊരിക്കലും പായസത്തിലിടരുത് എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

'ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ ?
പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത്
നിന്ദിക്കാനായിരുന്നോ?
ചെറിയ പ്രവാഹം
അരുവിയാണ്
തോടാണ്
പുഴയാണ്
അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും
മനസ്സും ശരീരവും കുളിർപ്പിക്കാനും
ഒക്കെ നല്ലതാണ്!
പക്ഷേ പ്രവാഹത്തിന്
ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും !
ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിൻ്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ?
ഇരിക്കുന്ന കൊമ്പ് എത്ര
ബലമുളളതാണെങ്കിലും
സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല
Any How
ആശംസകൾ
ചിക്കൻ മസാല നല്ലതാണ്
പക്ഷേ പായസത്തിലിടരുത്
ഒരു വീട്ടമ്മയുടെ ഉപദേശമാണ്', ശശികല കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ വിമർശനം ഉയർത്തുന്നത്. വിവിധ മതസ്ഥർ ഉള്ളയിടത്തു പരിപാടി നടക്കുമ്പോൾ അന്യമതസ്ഥരുടെ ഓരോ പാട്ട് പാടുന്നത് വര്ഷങ്ങളായി നടക്കുന്ന കാര്യമാണ് എന്നാണ് ഒരാൾ കുറിച്ചത്. ' പരിപാടി കാണുവാൻ എല്ലാ മതസ്ഥരും വരും... വിവിധ മതസ്ഥർ ഉള്ളയിടത്ത് ജീവിക്കാത്താ അൽപ ബോധം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കാണുന്നത് കേട്ട് കുരയ്ക്കരുത്..
പള്ളിക്കെട്ട്, യഹൂദയയിലെ എന്നതൊക്കെ ഇത്തരം പ്രമുഖഗാനങ്ങൾ ആണ്', എന്നും കമൻ്റിൽ പറഞ്ഞു. ഇതിനും ശശികല മറുപടി നൽകി.
'അവർ വരുന്നത് ക്ഷേത്രത്തിലേക്കാണെന്ന ബോധം വരുന്ന വർക്കുണ്ടാകുമല്ലോ
പിന്നെന്താ പ്രശ്‌നം
വരുന്നവരിൽ മദ്യപാനികളുണ്ടാകും
അവർക്കുവേണ്ടി
അടിച്ചങ്ങുപൂസായി ....
കുടിച്ചങ്ങു ....." എന്ന പാട്ടാൻ പാടാൻ പറ്റുമോ?',എന്നാണ് അവർ പ്രതികരിച്ചത്.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് നന്ദഗോവിന്ദം ഭജൻസ് ക്രിസ്ത്യൻ ഭക്തി ഗാനം ആലപിച്ചത്. . 'ഈ പരദേവനഹോ' എന്ന ഗാനമാണ് അവർ പാടിയത്. പിന്നാലെ മതസൗഹാര്‍ദത്തെ പുകഴ്ത്തി നിരവധി പേരാണ് അഭിനന്ദനങ്ങളും കമന്‍റുകളുമായി രംഗത്തെത്തിയത്. അതേസമയം ചിലർ ഇവർക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും മുഴക്കുന്നുണ്ട്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടി ഈ പണിക്ക് ഇനി നിൽക്കരുതെന്നും ഇനി ഈ സംഘത്തെ ക്ഷേത്രങ്ങളിലെ പരിപാടിക്ക് വിളിക്കരുതെന്നുമൊക്കെയാണ് ചിലരുടെ ഭീഷണിയും ആഹ്വാനങ്ങളും.












Click it and Unblock the Notifications