അച്ഛന്‍,അമ്മ,സഹോദരി...ആദ്യം അവരെ കൊന്നു!! അവിടെ നടന്നത്...വേലക്കാരിയുടെ വെളിപ്പെടുത്തല്‍!!
ബുധനാഴ്ച മുതലാണ് മൂന്നു പേരെ കാണാതായതെന്ന് വേലക്കാരി
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കേഡല്‍ ജിന്‍സണ്‍ തന്നെയാണ് അതു ചെയ്തതെന്നു തെളിയിക്കുന്നതാണ് ഇവ. ഈ വീട്ടിലെ വേലക്കാരിയായിരുന്ന രഞ്ജിതം ആണ് ആ ദിവസങ്ങളിലെ സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് കേഡലിനോടൊപ്പം ഡോ ജീന്‍ പത്മയും ഭര്‍ത്താവ് രാജ തങ്കവും മകള്‍ കരോലിനും വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോവുന്നതായി താന്‍ കണ്ടിരുന്നുവെന്ന് രഞ്ജിതം പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് നാലു പേരും ഒരുമിച്ചാണ് പുറത്തുപോയി വീട്ടില്‍ മടങ്ങിയെത്തിയത്. ഉച്ചഭക്ഷണം വിളമ്പിവച്ചെങ്കിലും അതു കഴിക്കാതെ അവര്‍ വീടിന്റെ മുകളിലേക്ക് കയറിപ്പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ രാജതങ്കം താഴേക്കു വന്ന് മേശപ്പുറത്തുണ്ടായിരുന്ന ഭക്ഷണം മുകളിലേക്ക് എടുത്തു കൊണ്ടുപോയി. മകള്‍ക്കു വേണ്ടിയാണ് ഈ ഭക്ഷണമെന്നാണ് പറഞ്ഞത്. പിന്നീട് മൂന്നു പേരും താഴേക്കു വന്നിട്ടില്ലെന്ന് രഞ്ജിതം വിശദീകരിക്കുന്നു.
അന്നു വൈകുന്നേരമാണ് കേഡല്‍ മുകളിലത്തെ നിലയില്‍ നിന്നു താഴേക്കു വന്നത്. അപ്പോള്‍ തന്നെ മുകളിലേക്കു കയറിപ്പോവുകയും ചെയ്തു. അച്ഛനും അമ്മയും സഹോദരിയും കോവളത്തു പോയിരിക്കുകയാണെന്നാണ് കേഡല്‍ പറഞ്ഞത്. ബന്ധുവായ ലളിത അപ്പോള്‍ താഴത്തെ നിലയില്‍ ഉണ്ടായിരുന്നതായും രഞ്ജിതം ഓര്‍മിച്ചെടുത്തു.
കോവളത്തേക്കു പോയ അച്ഛനെയും അമ്മയെയും സഹോദരിയെയും രണ്ടു ദിവസത്തേക്ക് കാണാതായതോടെ ഇതേക്കുറിച്ച് കേഡലിനോടു ചോദിച്ചു. അവര്‍ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെയാണെന്നാണ് അപ്പോള്‍ മറുപടി ലഭിച്ചതെന്നു രഞ്ജിതം വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകുന്നേരം ആയതോടെ വീട്ടിലുണ്ടായിരുന്ന ഇവരുടെ ബന്ധുവായ ലളിതയെയും കാണാതായി. അന്നു കേഡല്‍ താഴേക്കു വന്ന് അമ്മയുടെ വസ്ത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുപിതനായി കേഡല്‍ മുകളിലേക്കു പോവുകയായിരുന്നുവെന്ന് രഞ്ജിതം പറഞ്ഞു.
ശനിയാഴ്ച രാവിലെ ഭക്ഷണം കഴിക്കാനെത്തിയ കേഡല്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുകയും ഇതുമായി മുകളിലത്തെ നിലയിലേക്കു പോവുകയും ചെയ്തു. വൈകുന്നേരമാണ് പെട്രോളിന്റെ രൂക്ഷഗന്ധം വീട്ടില്‍ നിന്നുയര്‍ന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു ജോലിയിലാണെന്നും ശല്യപ്പെടുത്തരുതെന്നും കേഡല്‍ പറയുകയായിരുന്നു.
കേഡലിന്റെ ആ മറുപടി തൃപ്തികരമായി തോന്നാത്തതു കൊണ്ട് ഞാന്‍ വീടിനടുത്ത് താമസിക്കുന്ന കേഡലിന്റെ അമ്മാവന്‍ കൂടിയയ ജോസിന്റെ അടുത്തുപോയി കാര്യം പറഞ്ഞു. ജോസ് കേഡലിനെ ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ചവറിനു തീയിടുകയായിരുന്നുവെന്ന് കേഡല്‍ മറുപടി നല്‍കുകയായിരുന്നു.
രാജ തങ്കത്തിന്റെ വീട്ടു ജോലിക്കായി താന്‍ വന്നിട്ടു ഒരു മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് ഇവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ അദ്ദേഹത്തിന് നേരത്തേ അറിയാമായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ജോലി ലഭിച്ചതെന്നും മാര്‍ത്താണ്ഡത്തു താമസിക്കുന്ന രഞ്ജിതം വ്യക്തമാക്കി.
വീടിനകത്തെ ജോലികളാണ് തന്നെ ഏല്‍പ്പിച്ചിരുന്നതെന്ന് രഞ്ജിതം പറഞ്ഞു. പുറം ജോലികള്‍ക്കായി മറ്റൊരു സ്ത്രീ കൂടി അവിടെ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ നടത്തിയത് സാത്താന്‍ സേവയാണെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. മനുഷ്യശരീരത്തില്‍ നിന്നു ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും ഇയാള്‍ പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തന്റെ മാതാപിതാക്കളും സഹോദരിയുമടക്കം നാലു പേരെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും കേഡല്‍ പറഞ്ഞിരുന്നു. മാരകായുധങ്ങള്‍ കൊണ്ടാണ് അവരെ അടിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
നാലു പേരെയും കൊലപ്പെടുത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേഡലിന്റെ മറുപടി. താന്‍ ഒറ്റയ്ക്കു തന്നെയാണ് നാലു പേരെയും വകവരുത്തിയതെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച മഴു താന്‍ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്നു പ്രതി വെളിപ്പെടുത്തി.
തിങ്കളാഴ്ച വൈകീട്ട് തമ്പാനൂരില്‍ വച്ചാണ് കേഡലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ മെയിലില്‍ എത്തിയ ഇയാള്‍ പോലീസില്‍ കീഴടങ്ങാന്‍ വരവെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് സൂചന. കൊലയ്ക്കു ശേഷം കേഡല്‍ ചെന്നൈയിലേക്ക് പോയിരുന്നു.
നാലു മൃതദേഹങ്ങള്‍ കൂടാതെ പാതി കത്തിയ നിലയില്‍ ഒരു ഡമ്മി കൂടി വീട്ടിനകത്തു നേരത്തേ കണ്ടെത്തിയിരുന്നു. താനുള്‍പ്പെടെ വീട്ടിലുള്ള എല്ലാവരും കൊലപ്പെട്ടിരുന്നതായി തെളിയിക്കാനുള്ള കേഡലിന്റെ ശ്രമമായിരിക്കാം ഇതിനു പിന്നിലെന്ന് അന്നുതന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ഞായറാഴ്ട പുലര്‍ച്ചെയാണ് ഡോക്ടറുടെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.