'അയ്യപ്പന് വേണ്ടി മരിക്കാന്‍ പോലും തയ്യാർ', പൂജ നടത്തിയത് പൊന്നമ്പല മേട്ടില്‍ അല്ലെന്ന് നാരായണ സ്വാമി
തിരുവനന്തപുരം: പൊന്നമ്പല മേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ 2 പേര്‍ പോലീസ് കസ്റ്റഡിയില്‍. പൂജ നടത്തിയ വീഡിയോ വൈറലായതിന് പിന്നാലെ വനംവകുപ്പ് കേസെടുത്തിരുന്നു. അതീവ സുരക്ഷാ മേഖലയാണ് ശബരിമല പൊന്നമ്പല മേട്. പൂജ ചെയ്ത തമിഴ്‌നാട് സ്വദേശി നാരായണ സ്വാമിക്കെതിരെ മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ താന്‍ പൂജ നടത്തിയത് വാച്ചര്‍മാരുടെ സഹായത്തോടെയും അനുമതിയോടെയും കൂടിയാണെന്ന് നാരായണ സ്വാമി പറയുന്നു. തീര്‍ത്ഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്യാറുണ്ട്. പൊന്നമ്പല മേട്ടിലും പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അതിലെന്താണ് തെറ്റെന്ന് ചോദിച്ച നാരായണ സ്വാമി അയ്യപ്പന് വേണ്ടി മരിക്കാന്‍ പോലും താന്‍ തയ്യാറാണ് എന്ന് മനോരമയോട് പറഞ്ഞു.

അതേസമയം താന്‍ പൂജ നടത്തിയത് പൊന്നമ്പല മേട്ടില്‍ അല്ലെന്നും പുല്‍മേട്ടിലാണെന്നും ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യം ഏഴെട്ട് വര്‍ഷം മുന്‍പുളളതാണ് എന്നും നാരായണ സ്വാമി ന്യൂസ് 18നോട് പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ് എന്നും നാരായണ സ്വാമി ന്യൂസ് 18നോട് പറഞ്ഞു. താന്‍ പൊന്നമ്പല മേട്ടില്‍ പോയിട്ടില്ലെന്നും നാരായണ സ്വാമി പറഞ്ഞു.
അതേസമയം നാരായണ സ്വാമിയെ പൊന്നമ്പല മേട്ടിലേക്ക് കടക്കാന്‍ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അവര്‍ വനം വികസന കോര്‍പ്പറേഷന്റെ ജീവനക്കാരാണ്. നാരായണ സ്വാമി ഇവര്‍ക്ക് പണം നല്‍കിയാണ് പൊന്നമ്പല മേട്ടില്‍ കടന്നത് എന്നാണ് റിപ്പോര്‍ട്ട്. പൂജ നടത്തിയവര്‍ക്കെതിരെ വനമേഖലയില്‍ അതിക്രമിച്ച് കയറിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications