മോദി സർക്കാർ ഫാസിസ്റ്റ് മുറയിൽ അടിച്ചമർത്തി കർഷക സമരം പൊളിക്കുവാൻ ശ്രമം; വിമർശിച്ച് എംഎം മണി
തിരുവനന്തപുരം: കാർഷിക നിയമങ്ങൾക്ക് എതിരെയുളള കർഷക സമരത്തിന് പിന്തുണയുമായി മന്ത്രി എംഎം മണി. ഫാസിസ്റ്റ് മുറയിൽ അടിച്ചമർത്തി സമരം പൊളിക്കുവാൻ ശ്രമിക്കുകയാണ് മോദി സർക്കാർ എന്ന് എംഎം മണി കുറ്റപ്പെടുത്തി. എംഎം മണിയുടെ പ്രതികരണം: '' കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ കരിനിയമങ്ങൾക്കെതിരെ രണ്ടു മാസത്തിലേറെയായി സമാധാനപരമായി സമരം ചെയ്യുന്ന കർഷകരെ ബി.ജെ.പി. ക്രിമിനലുകളെ ഇറക്കിവിട്ട് അക്രമം ഉണ്ടാക്കിയും, കുടിവെള്ളം വൈദ്യുതി വിതരണം നിർത്തിവച്ചും, നേതാക്കൾക്കെതിരെ അനാവശ്യമായി യു.എ.പി.എ. ചുമത്തിയും, കേന്ദ്ര സേനയെ ഉപയോഗിച്ചും അടിച്ചമർത്താൻ നോക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം.
റിപ്പബ്ലിക് ദിനത്തിൽ മോദി സർക്കാരിന് കർഷകർ നൽകിയ ശക്തമായ താക്കീതായിരുന്നു പന്ത്രണ്ട് ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത കർഷക പരേഡ്. കർഷക സമരത്തെ തോല്പിക്കാൻ ഭരണാധികാരികൾക്ക് കഴിയില്ലെന്ന പ്രഖ്യാപനവും കൂടിയായിരുന്നു അത്യുജ്ജ്വല കർഷക പരേഡ്. പരേഡിനിടയിൽ ചെങ്കോട്ടയിൽ കൊടി ഉയർത്തിയതടക്കമുള്ള ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായത് കർഷക സംഘടനകളുടെ തീരുമാന പ്രകാരമല്ലെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത്തരം സംഭവങ്ങളെ സമരത്തെ നേരിടാനുള്ള കാരണമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സംഭവം ഭരണകക്ഷിയുടെ ആസൂത്രണമാണോ എന്ന നിലയിൽ ഉയർന്നു വന്ന ചില സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്.
കേന്ദ്ര ഭരണാധികാരികൾക്ക് കർഷകരോടും മറ്റ് ജനങ്ങളോടും ഒരു വിധേയത്വവുമില്ലെന്നും കുത്തകകളോട് മാത്രമാണ് അന്ധമായ വിധേയത്വമെന്നും ഉറക്കെ വിളിച്ചു പറയുന്ന രീതിയിലാണ് കർഷക പരേഡിനെ ബി.ജെ.പി. സർക്കാർ നേരിട്ടത്. കർഷക സമരത്തിന് ജനപിന്തുണ വർദ്ധിക്കുന്നതു മനസ്സിലാക്കിയ മോദി സർക്കാർ ഇപ്പോൾ സമരം ചെയ്യുന്ന കർഷക നേതാക്കളെയും വാളണ്ടിയർമാരെയും ഫാസിസ്റ്റ് മുറയിൽ അടിച്ചമർത്തി സമരം പൊളിക്കുവാൻ ശ്രമിക്കുകയാണ്. മോദി സർക്കാരിന്റെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
Recommended Video
കർഷക സമരത്തിനിടയിൽ 150 - ലേറെ കർഷകർ മരണമടഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അന്ധമായ കുത്തക വിധേയത്വമാണ് കേന്ദ്ര സർക്കാരിനെ കർഷക - ജന വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. കുത്തക വിധേയത്വം ഉപേക്ഷിച്ച് കർഷകർ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് വേണ്ടാത്ത കാർഷിക കരിനിയമങ്ങൾ പിൻവലിക്കാൻ ഇനിയെങ്കിലും കേന്ദ്ര സർക്കാർ തയ്യാറാകണം എന്നും മന്ത്രി ആവശ്യപ്പെട്ടു.