നരേന്ദ്രമോദി കേരളത്തിലെത്തി; ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കേരളത്തിലെത്തി. രാത്രി 11. 50 ഓടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുരേഷ്ഗോപി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ശനിയാഴ്ച രാവിലെ 8.55ന് അദ്ദേഹം പ്രത്യേക ഹെലികോപ്ടറില്‍ തൃശ്ശൂരിലേക്ക് പുറപ്പെടും. തുടര്‍ന്ന് തൃശ്ശൂര്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. പതിനൊന്നുമണിയോടെ ക്ഷേത്രസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നാണ് സൂചന. തുടര്‍ന്ന് തൃശ്ശൂരില്‍ ബി ജെ പിയുടെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
10.15ന്കിഴക്കേഗോപുരനടയിലെത്തുന്ന മോദിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ക്ഷേത്രദര്‍ശനത്തിന് ശേഷം താമരകൊണ്ടുള്ള തുലാഭാരമുണ്ട്. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്‌വിളക്ക്, അപ്പം , അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍.
ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷം 11ഓടെ പ്രധാനമന്ത്രി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപി സംസ്ഥാന നേതൃത്വം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തും.
രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതല്‍ മഞ്ജുളാല്‍ വരെയും ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലും വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ആയിരത്തി അഞ്ഞൂറോളം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുമായി ടൗണ്‍ഹാളില്‍ പ്രത്യേകം ക്ലാസുണ്ടായിരുന്നു.