രാഹുൽ ഗാന്ധിയെ പൊക്കിപ്പറയുന്ന 'മോദി', കോൺഗ്രസിന് വേണ്ടി വോട്ട് പിടുത്തം, രാഹുൽ ഇറക്കിയ തന്ത്രം!
റായ്പൂര്‍: തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ചൂടിലേക്ക് രാജ്യം കടന്ന് കഴിഞ്ഞു. രാജസ്ഥാനും മധ്യപ്രദേശും അടക്കമുളള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മാസങ്ങളുടെ മാത്രം അകലത്തിലുളള ലോക്‌സഭാ തെരഞ്ഞെടുപ്പും ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകം. തന്ത്രങ്ങളും കുതന്ത്രങ്ങളും ഉരുക്കഴിക്കപ്പെടുന്നു.
അധികാരം നിലനിര്‍ത്തുകയെന്ന വെല്ലുവിളി ബിജെപിക്ക് മുന്നിലും മോദിയെ താഴെയിറക്കി അധികാരം തിരിച്ച് പിടിക്കുക എന്ന വെല്ലുവിളി കോണ്‍ഗ്രസിനും മുന്നിലുണ്ട്. പ്രതിപക്ഷ കക്ഷികളെ ബിജെപിക്കെതിരെ അണിനിരത്താനുളള ശ്രമങ്ങള്‍ തകൃതിയായി ഒരു വശത്ത് നടക്കുന്നു. അതിനിടെ ബിജെപിയുടെ വേരറക്കാന്‍ കോണ്‍ഗ്രസ് ഒരു പുതുതന്ത്രം കൂടി പയറ്റുകയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍.
കോൺഗ്രസ് വേദിയിലെ 'മോദി'
കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കാന്‍ സാക്ഷാല്‍ നരേന്ദ്ര മോദി എന്നെങ്കിലും രംഗത്തിറങ്ങുമെന്ന് കരുതാനൊക്കുമോ. ഇല്ലെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന, ബിജെപി ഭരണകക്ഷിയായ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കുന്നത് 'മോദി'യാണ്. കോണ്‍ഗ്രസ് വേദിയിലെ 'മോദി'യെ കണ്ട് നാട്ടുകാര്‍ ഞെട്ടിയിരിക്കുകയാണ്.
മോദിയുടെ അപരൻ
വിശ്വസിക്കാനാകുന്നില്ല അല്ലേ. സംഗതി പകുതി സത്യമാണ്. കാരണം കോണ്‍ഗ്രസ് വേദിയിലെത്തി രാഹുല്‍ ഗാന്ധിയെ പൊക്കിപ്പറയുന്ന ആ മനുഷ്യന്‍ മോദിയല്ല, പകരം മോദിയുടെ തനിപ്പകര്‍പ്പായ അപരന്‍ അഭിനന്ദന്‍ പതക് ആണ്. ഒറ്റനോട്ടത്തില്‍ നരേന്ദ്ര മോദിയല്ലെന്ന് ആരും പറയില്ല. അടുത്തിടെയാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് പതക് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.
കോൺഗ്രസിനായി വോട്ട് പിടുത്തം
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തിരക്കിലാണിപ്പോള്‍ പതക്. മോദിയുടെ അപരനെ പരാമവധി വേദികളിലെത്തിക്കുന്നു കോണ്‍ഗ്രസ്. മോദിയുടേതിന് സമാനമായാണ് പതക് പെരുമാറുന്നതും സംസാരിക്കുന്നത് പോലും. മിത്രോം എന്നാണ് മോദിയെ പോലെ തന്നെ പതകും പ്രസംഗങ്ങള്‍ തുടങ്ങുന്നത്. പക്ഷേ പറയുന്ന കാര്യങ്ങള്‍ നേരെ വിപരീതമായിരിക്കും എന്ന് മാത്രം.
അച്ഛാ ദിൻ വരില്ല മിത്രോം
അച്ഛാ ദിന്‍ ഒരിക്കലും വരില്ലെന്നും അത് പൊളളയായ ഒരു വാഗ്ദാനം മാത്രമാണെന്നും ഈ മോദി പ്രസംഗിച്ച് തകര്‍ക്കുന്നു. വികസനത്തിന് വേണ്ടി ഓരോ വോട്ടും കോണ്‍ഗ്രസിന് നല്‍കാനാണ് ഈ മോദി ആവശ്യപ്പെടുന്നത്. മോദിയുടെ ഈ അപരന് എല്ലാ മണ്ഡലങ്ങളിലും വലിയ കയ്യടികളാണ് ലഭിക്കുന്നത്. അച്ഛാ ദിന്‍ മാത്രമല്ല 15 ലക്ഷം ബാങ്കിലെത്തും എന്നുളള മോദിയുടെ വാഗ്ദാനം അടക്കമുളള കാര്യങ്ങള്‍ പതക് പ്രചരണത്തിനായി ഉപയോഗിക്കുന്നു.
മോദി കാരണം ബന്ധം വിട്ടു
എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാലെ) സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പതക് കഴിഞ്ഞ മാസമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. അതിന് പതക് പറഞ്ഞ കാരണം രസകരമായിരുന്നു. നരേന്ദ്ര മോദിയുടെ മോശം ഭരണത്തിന്റെ ഫലം താനാണ് അനുഭവിക്കുന്നത് എന്ന് അഭിനന്ദന്‍ പതക് പറഞ്ഞിരുന്നു. തന്നെ കാണുമ്പോള്‍ പലരും ചോദിക്കുന്നത് എപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരിക എന്നും അച്ഛാ ദിൻ എവിടെ എന്നുമാണ്.
കോൺഗ്രസിലെത്താൻ കാരണം
ആളുകള്‍ തന്നെ ശപിക്കുകയും അടിക്കുകയും ചെയ്യുന്നവെന്നും അവര്‍ക്ക് അത്രയും ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അഭിനന്ദന്‍ പതക് വെളിപ്പെടുത്തുകയുണ്ടായി. താന്‍ മോദിയുടെ വലിയ ആരാധകന്‍ ആയിരുന്നുവെന്ന് പതക് പറയുന്നു. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും പതക് വ്യക്തമാക്കുന്നു. ഈ അനുഭവങ്ങളാണ് ബിജെപി വിട്ട് കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പതക് പറയുന്നു.
ബിജെപിയുടെ സ്റ്റാർ പ്രചാരകൻ
ബിജെപിയുടെ മുന്‍കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താരം ആയിരുന്നു അഭിനന്ദന്‍ പതക്. പ്രത്യേകിച്ച് മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പതക് പ്രധാന ആകര്‍ഷണം ആയിരുന്നു. 2015ലെ ദില്ലി തെരഞ്ഞെടുപ്പിലും 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും മോദിയുടെ റാലികളില്‍ പതക് കയ്യടി നേടിയിരുന്നു. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പതക് മത്സരിച്ചിട്ടുമുണ്ട്.