പുറത്തു വന്ന ശബ്ദസന്ദേശം തന്റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്റെ പ്രതികരണം
ദുബായ്: ബിഡിജെഎസ് അധ്യക്ഷനും കേരള എന്‍ഡിഎ ചെര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിലേക്ക് നയിച്ച ചെക്ക് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായ ശബ്ദ സന്ദേശങ്ങള്‍ ഇന്നലെ രാത്രി പുറത്ത് വന്നിരുന്നു. തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ പരാതിക്കാരാനായ നാസില്‍ അബ്ദുള്ള നടത്തിയതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശങ്ങളായിരുന്നു പുറത്തുവന്നത്.
തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുള്ള പണം നല്കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളായിരുന്നു പുറത്തുവന്നത്. കേസില്‍ തന്റെ വാദങ്ങള്‍ സത്യമാമെന്ന് തെളിഞ്ഞെന്നായിരുന്നു ശബ്ദരേഖയെ സംബന്ധിച്ച് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. അതേസമയം ശബ്ദരേഖ തന്റെതാണെന്ന് നാസില്‍ അബ്ദുള്ളയും പ്രതികരിച്ചു. വിഷയത്തില്‍ മനോരമ ന്യൂസിനോട് അദ്ദേഹം നടത്തിയ കൂടുതല്‍ പ്രതികരണങ്ങള്‍ ഇങ്ങനെ..
ചതിയില്‍ പെടുത്തി
തന്നെ നാസില്‍ ചതിയില്‍ പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നുമായിരുന്നു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ തുഷാര്‍ പറഞ്ഞ്. തുഷാറിന്റെ ഈ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ശബ്ദരേഖകളായിരുന്നു ഇന്നലെ രാത്രി പുറത്തുവന്നത്.
അഞ്ച് ലക്ഷം രൂപ
അഞ്ച് ലക്ഷം രൂപ നല്‍കിയാണ് നാസില്‍ ഈ ചെക്ക് സംഘടിപ്പിച്ചതെന്നാണ് ശബ്ദരേഖകളില് നിന്ന് വ്യക്തമാവുന്നത്. നാട്ടിലുള്ള ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുത്താത്ത തുഷാറിന്റെ ബ്ലാക്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെക്കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പ് നല്കുന്നു.
ശബ്ദസന്ദേശത്തില്‍
' കുറച്ചു പൈസ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ നല്ലൊരു വകുപ്പുണ്ട്. എങ്ങനെയെങ്കിലും പൈസ അറേഞ്ച് ചെയ്തു താ. ഒരു അഞ്ചു ലക്ഷം രൂപ നാട്ടില്‍ വേണം. ഞാന്‍ അന്ന് ആ ചെക്കിന്റെ കഥ പറഞ്ഞില്ലേ. എനിക്ക് തരാനുള്ള പൈസയുടെ ഒരു ചെക്ക്. ആ ചെക്ക് കിട്ടാണെങ്കില്‍, ലാസ്റ്റ് അവിടം വരെ എത്തിയിട്ടുണ്ട്. നാട്ടില്‍ അഞ്ചു ലക്ഷത്തിന്റെ ഒരു 27000 ദിര്‍ഹംസ് ഇവിടെ കൊടുക്കുകയാണെങ്കില്‍ ഏകദേശം ആ ചെക്ക് കിട്ടും'- എന്നാണ് നാസിലിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
വരുമ്പോള്‍ പൂട്ടുക
ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു 10 മില്യണെങ്കിലും എഴുതും. എന്തായാലും ഒരു അഞ്ചു മില്യണ്‍ ഒക്കെ സെറ്റിലാവുമെന്ന് വിചാരിക്കുന്നു. അടുത്ത ദിവസം ആളിവിടെ വരും. വരുമ്പോള്‍ പൂട്ടുക. പൈസ മേടിക്കുക. പൈസ പറന്നുവരും. അതുകൊണ്ട് മാക്സിമം രണ്ടു മാസം സമയം. അത് കിട്ടിക്കഴിഞ്ഞാല്‍ നല്ലൊരു സംരംഭം നിനക്കായിട്ടു ഇട്ടുതരാം. നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പേസന്റേജില് ഇവിടെ ഒരു സംരംഭം നമുക്ക് നടത്താമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ശബ്ദരേഖ തന്റേത്
പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നാണ് നാസില്‍ അബ്ദുള്ള പ്രതികരിക്കുന്നത്. എന്നാല്‍ എഡിറ്റ് ചെയ്ത സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് നാസില്‍ പറയുന്നത്. തുഷാറിനെതിരായ കേസില്‍ രേഖകള്‍ താന്‍ പണം നല്‍കാനുള്ള ഒരു വ്യക്തിയുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള കാര്യങ്ങളാണ് സംഭാഷത്തില്‍ ഉള്ളതെന്നാണ് നാസില്‍ അവകാശപ്പെടുന്നത്.
എഡിറ്റ് ചെയ്ത ഭാഗം
പുറത്തുവന്ന സംഭാഷണ ഭാഗങ്ങള്‍ പൂര്‍ണ്ണമല്ല, സംശയം ജനിപ്പിക്കും വിധം ഏതാനും ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ഈ ഡോക്യുമെന്റും ചെക്കും വെച്ച് ഞാന്‍ ഒരാളില്‍ നിന്ന് കുറച്ച് പണം കടംവാങ്ങിയിരുന്നു. ഇത് തിരിച്ചെടുക്കാന്‍ വേണ്ടി അയാള്‍ പൈസ ചോദിച്ചിരുന്നു. അതിന്റെ ഭാഗമായി പൈസ അറേഞ്ച് ചെയ്യാന്‍ വേണ്ടി വിളിച്ച കൂട്ടത്തിലാണ് ഇവനേയും വിളിച്ചത്. അതിന്റെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
അറസ്റ്റിലാകുന്നതിന് മുമ്പുള്ളത്
ശബ്ദത്തിന്റെ നല്ലൊരു ഭാഗവും അവര്‍ കട്ട് ചെയ്തു. ഞാന്‍ ഇതൊക്കെ വിശദമായി അവനോട് പറയുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ട ഭാഗം മാത്രമെടുത്ത് ബാക്കിയെല്ലാം കട്ട് ചെയ്ത് പുറത്തുവിടുകയായിരുന്നെന്നും നാസില്‍ പറഞ്ഞു. തുഷാർ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുൻപുള്ള സന്ദേശങ്ങളായിരുന്നു പുറത്തുവന്നത്.
തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്റെ ശബ്ദരേഖ പുറത്ത്
വഴങ്ങാതെ ജോസഫ്, രണ്ടില ചിഹ്നം നല്‍കില്ല?: ഔദ്യാര്യം വേണ്ടെന്ന് ജോസ്, ഇടത് സാധ്യത കൂടിയെന്ന് മാണി