കേരളത്തെ സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്; ഹർത്താലിന് സമാനം, ട്രെയിൻ, ബസ് സർവ്വീസുകൾ താറുമാറായി
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിലെ ജനജീവിതം താറുമാറാക്കി. അടിക്കടിയുണ്ടായ ഹർത്താലുകൾക്ക് പിന്നാലെ വന്ന ദേശീയ പണിമുടക്കും കേരളത്തിൽ ഹർത്താലിന് സമാനമായിരുന്നു. പണിമുടക്കിൽ അക്രമം ഉണ്ടാകില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
കെഎസ്ആർടിസി ബസുകളുടെ സർവ്വീസുകൾ മുടങ്ങി. ട്രെയിൻ ഗതാഗതവും താറുമാറായി. മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകളോടുന്നത്. വ്യാപാരി വ്യവസായി സംഘടനകൾ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും സംഘർഷം ഉണ്ടായി, കേരളത്തെ നിശ്ചമാക്കിയാണ് പണിമുടക്ക് തുടരുന്നത്.
കെഎസ്ആർസി സർവ്വിസ് മുടങ്ങി
സംസ്ഥാനത്തെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായും നിലച്ച മട്ടാണ്. അന്തർ സംസ്ഥാന സർവ്വീസുകളും പണിമുടക്കിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. ശബരിമല തീർത്ഥാടകർക്കായുള്ള സർവീസുകൾ ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ മറ്റിടങ്ങളിൽ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല. ബസുകൾ പ്രധാന ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പൂർണമായും സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ്. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുകയാണ്. തമ്പാനൂരിൽ ഓട്ടോറിക്ഷകൾ തടഞ്ഞ് യാത്രക്കാരെ പണിമുടക്ക് അനുകൂലികൾ ഇറക്കി വിട്ടു.
ട്രെയിൻ ഗതാഗതവും താറുമാറായി
48 മണിക്കൂർ ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതവും താറുമാരായി. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പിക്കറ്റിംഗ് നടത്തുമെന്ന് സമര സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർ ട്രെയിനുകൾ തടഞ്ഞതോടെ സംസ്ഥാനത്ത് മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ഓടുന്നത്. സംസ്ഥാനത്തെ പ്രധാന റെയിൽവേസ്റ്റേഷനുകളില്ലാം ട്രെയിൻ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസ്സ് ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.
കടകൾ തുറന്നും അടപ്പിച്ചും പ്രതിഷേധം
പണിമുടക്ക് ദിനത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം കടകളും അടഞ്ഞു തന്നെ കിടക്കുകയാണ്. ബലമായി കടകൾ അടപ്പിക്കില്ലെന്ന തൊഴിലാളി സംഘടനകളുടെ ഉറപ്പ് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയിൽ വ്യപാരികളും സമരാനുകൂലികളും തമ്മിൽ സംഘർഷം ഉണ്ടായി. പ്രതിഷേധക്കാരെ നീക്കി പോലീസ് സംരക്ഷണത്തിൽ കടകൾ തുറന്നു. കൊച്ചി ബ്രോഡ് വേയിലും കോഴിക്കോട് മിഠായിത്തെരുവിലും കടകൾ തുറന്ന് പ്രവർത്തിച്ചു.തിരുവനന്തപുരത്തെ ചാല കമ്പോളത്തിൽ പണിമുടക്ക് പൂർണമാണ്.
ജീവനക്കാരെ തടഞ്ഞു
കൊച്ചി തുറമുഖത്തും ചേളാരി ഐഒസി പ്ലാന്റിലും ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ ജീവനക്കാർ വീണ്ടും ജോലിയിൽ പ്രവേശിച്ചു. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ജോലിക്കെത്തിയവരെ തിരിച്ചയച്ചു. പാലാരിവട്ടത്ത് തുറന്ന് പ്രവർത്തിച്ച ധനകാര്യ സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. കൊച്ചിയിലെ ഐടി മേഖല സജീവമാണ്. ഇൻഫോപാർക്കിലെ കമ്പനുകളിൽ ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തിയിട്ടുണ്ട്. എറണാകുളത്ത് ഓൺലൈൻ ടാക്സികൾ സർവ്വീസ് നടത്തുന്നുണ്ട്.
|
പണിമുടക്ക് തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പണിമുടക്ക് ഭാഗികമാണ്. കാര്യമായി ജനജീവിതത്തെ ബാധിച്ചിട്ടില്ല. ബെംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. ബംഗാളിൽ പ്രതിഷേധക്കാർ ട്രെയിൻ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഒഡീഷയിലെ ഭുവനേശ്വറിൽ തൊഴിലാളി സംഘടനകൾ പ്രധാന പാതകളിൽ ഉപരോധം നടത്തി.
നാടിളക്കി അറസ്റ്റുമായി പോലീസ്; അണികളില് പലരും ജയിലിലും ഒളിവിലും, വെട്ടിലായി സംഘപരിവാര്