കടലിലെ മാലിന്യ ഭീഷണി: ദേശീയ സമ്മളനം ബുധനാഴ്ച തുടങ്ങും
കൊച്ചി: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാരണം കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിന് രണ്ട് ദിവസത്തെ ദേശീയ സമ്മേളനം ബുധനാഴ്ച കൊച്ചിയിൽ തുടങ്ങും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന സമ്മേളനത്തിൽ ദേശീയതലത്തിൽ ശ്രദ്ധേയരായ പരിസ്ഥിതി പ്രവർത്തകരും സമുദ്രശാസത്രജ്ഞരും നയരൂപീകരണ വിദഗ്ധരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എംബിഎഐ) സമ്മേളനത്തിന്റെ സംഘാടകർ. മലിനീകരണം തടഞ്ഞ് കടലിന്റെയും കായലിന്റെയും പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ സംയോജിപ്പിച്ച് കർമ്മരേഖ തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ ചാപ്യൻ ഓഫ് എർത്ത് പുരസ്‌കാര ജേതാവും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ മുംബൈയിൽ നിന്നുള്ള അഡ്വ അഫ്രോസ് ഷാ രാവിലെ 10ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. 2016ൽ 12000 വളണ്ടിയർമാർക്ക് നേതൃത്വം നൽകി മുംബൈയിലെ വെർസോവ ബീച്ചിൽ നിന്ന് നാലായിരം ടൺ മാലിന്യം നീക്കം ചെയ്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാണ് അഫ്രോസ് ഷാ.
കാലാവസ്ഥാ വ്യതിയനാവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ ഉപദേഷ്ടാവും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ ജെ ആർ ഭട്ട് സമ്മേളനത്തിൽ വിശിഷ്ടാതിഥിയാകും. 'പ്ലാസ്റ്റിക് മാൻ ഓഫ് ഇന്ത്യ' എന്ന പേരിൽ അറിയപ്പെടുന്ന പത്മ ജേതാവ് കൂടിയായ ഡോ വാസുദേവൻ രാജഗോപാലൻ ഉൾക്കൊള്ളുന്ന ഏഴ് വിദഗ്ധർ സമ്മേളനത്തിൽ പ്രധാന പ്രഭാഷകരാണ്.