ബഹിഷ്കരിച്ചത് പുരസ്കാരമല്ല, ചടങ്ങെന്ന് ഭാഗ്യലക്ഷ്മി...
അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് ഫഹദും പാർവതിയും അടക്കം 68 പേർ ബഹിഷ്കരിച്ചത് വാർത്തയായിരുന്നു.ചടങ്ങ് ബഹിഷ്കരിച്ചത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.എന്നാൽ മലയാളത്തിലെ യുവതലമുറയടക്കം പ്രതിഷേധിച്ചതിന് പിന്നിൽ 64 വർഷമായി പിന്തുടർന്ന് വന്ന രീതിയിൽ ഉണ്ടായ മാറ്റം മാത്രമായിരുന്നില്ല കാരണമെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റും മലയാള സിനിമയിലെ നിറസാന്നിദ്ധ്യവുമായ ഭാഗ്യലക്ഷ്മി.
അവാർഡ് മന്ത്രി നൽകുന്നതിലായിരുന്നില്ല കലാകാരൻമാരുടെ പ്രതിഷേധം മറിച്ച് ആദ്യം എല്ലാ അവാർഡും രാഷ്ട്രപതി നൽകും എന്നറിയിച്ചതിന് ശേഷം അവസാന മണിക്കൂറിൽ തീരുമാനം മാറ്റിയതാണ് അവാർഡ് ജേതാക്കളെ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അവാർഡ് ലഭിച്ച വ്യക്തികളും അവരുടെ കുടുംബവും രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന അപൂർവ്വ അവസരത്തിന് സാക്ഷ്യം വഹിക്കാനാണ് എത്തിയത്.
അതേ സമയം മന്ത്രിയാണ് പുരസ്കാരം സമ്മാനിക്കുന്നത് എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. പുരസ്കാരമല്ല ചടങ്ങാണ് ബഹിഷ്കരിച്ചതെന്നും അവർ ആവർത്തിച്ചു. വിതരണം ചെയ്യപ്പെട്ട ഓരോ അവാർഡും പ്രധാനപ്പെട്ടതാണ്, അവർ കുട്ടിചേർത്തു. ഈ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
120ഒാളം വരുന്ന അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും മറ്റുള്ളവർക്ക് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്കാരം സമ്മാനിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് അവാർഡ് നേടിയവരിൽ പകുതിയോളം പേരാണ് ചടങ്ങ് ബഹിഷ്കരിച്ചത്.ദേശീയ ചലച്ചിത്ര അവാർഡുദാനത്തിൽ 64 വർഷമായി പിന്തുടർന്നുവന്ന രീതി മാറ്റിയതാണ് മലയാളികളടക്കം ഒട്ടേറെ സിനിമാപ്രവർത്തകരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയത്.
വിവിധ വിഭാഗങ്ങളിൽപെട്ട എല്ലാ പുരസ്കാരങ്ങളും രാഷ്ട്രപതി നേരിട്ടു നൽകുന്നതായിരുന്നു കഴിഞ്ഞവർഷം വരെയുള്ള രീതി. രാഷ്ട്രപതിയിൽനിന്ന് അവാർഡു സ്വീകരിക്കാൻ കിട്ടുന്ന അപൂർവ അവസരം നഷ്ടപ്പെട്ടതിലുള്ള രോഷമാണ് ആളിക്കത്തിയത്. രാഷ്ട്രപതി തന്നെ അവാർഡു നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗായകൻ കെ.ജെ. യേശുദാസ്, സംവിധായകൻ ജയരാജ് തുടങ്ങി വിവിധ ഭാഷകളിലെ 70ഒാളം പുരസ്കാര ജേതാക്കൾ ചലച്ചിത്രോത്സവ ഡയറക്ടറേറ്റിനും രാഷ്ട്രപതിഭവനും വാർത്താവിതരണ പ്ര ക്ഷേപണ മന്ത്രാലയത്തിനും കൂട്ടനിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
നിലപാടിൽ മാറ്റമില്ലാതെ അവാർഡു വിതരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച തോടെ, യേശുദാസും ജയരാജും അടക്കം നിവേദനത്തിൽ ഒപ്പിട്ട പലരും പ്രതിഷേധം പിൻവലിച്ചു. എങ്കിലും ഒരു വിഭാഗം അവാർഡു ജേതാക്കൾ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയും ചടങ്ങ് നടന്ന ഡൽഹിയിലെ വിജ്ഞാൻ ഭവനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.അവാർഡ്, ബിരുദദാന ചടങ്ങുകളിൽ ഒരുമണിക്കൂറിൽ കൂടുതൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പതിവില്ലെന്നാണ് രാഷ്ട്രപതി ഭവൻ വിശദീകരിച്ചത്.
ഇക്കാര്യം നേരത്തെതന്നെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചതാണ്. അവാർഡു വിതരണത്തിൻറ 11ാം മണിക്കൂറിൽ മാറ്റം വരുത്താൻ പറ്റില്ലെന്നും രാഷ്ട്രപതി ഭവൻ വ്യക്തമാക്കിയിരുന്നു. അവാർഡുകൾ പലതുണ്ടെങ്കിലും, രാഷ്ട്രപതി സമ്മാനിക്കുന്നു എന്നതാണ് ദേശീയ ചലച്ചിത്ര അവാർഡിൻറ തനിമയും മൂല്യവുമെന്ന് സിനിമാപ്രവർത്തകർ ചൂണ്ടിക്കാട്ടി.