മറുകണ്ടം ചാടി ദേശീയ പുരസ്ക്കാരം വാങ്ങി.. സ്മൃതി ഇറാനി യേശുദാസിനെ ഒരു മൂലയ്ക്ക് ഒതുക്കി
കോഴിക്കോട്: അറുപത്തിയെട്ടോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിച്ചതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകളും വാഗ്വാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ 65 വര്‍ഷത്തെ ചരിത്രം അട്ടിമറിച്ച് കൊണ്ട് പുരസ്‌ക്കാര വിതരണത്തില്‍ ഏര്‍പ്പെടുത്തിയ വിവേചനത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
മലയാളത്തില്‍ നിന്നും പുരസ്‌ക്കാരം നേടിയ പതിനാല് പേരില്‍ 11 പേരും ചടങ്ങില്‍ നിന്നും വിട്ടു നിന്നു. പങ്കെടുത്തത് മൂന്ന് പേര്‍. യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും. മറുകണ്ടം ചാടിയതിന്റെ പേരില്‍ മൂവരും കണക്കിന് പഴി കേള്‍ക്കുന്നുണ്ട്. അതിനിടെ ചടങ്ങിന് ശേഷമുള്ള ഗ്രൂപ്പ് ഫോട്ടോയുടെ പേരിലും വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നുണ്ട്.
ഒരു സുപ്രഭാതത്തിലെ മാറ്റം
ദേശീയ പുരസ്‌ക്കാര വിതരണ ചടങ്ങിന് മുന്‍പ് ജേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തിലും നോട്ടീസീലും ദേശീയ ദിനപത്രത്തില്‍ നല്‍കിയ പരസ്യത്തിലുമടക്കം പറഞ്ഞിരുന്നത് പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യും എന്നാണ്. എന്നാല്‍ ചടങ്ങിന് ഒരു ദിവസം മുന്‍പ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ മാത്രം രാഷ്ട്രപതി വിതരണം ചെയ്യുമെന്നും മറ്റുള്ളവ കേന്ദ്രമന്ത്രി വിതരണം ചെയ്യും എന്നുമായി. ജേതാക്കളെ മുന്‍കൂട്ടി വിവരം അറിയിക്കാതെ ആയിരുന്നു ഈ മാറ്റം.
ജേതാക്കളുടെ പ്രതിഷേധം
ഇതോടെ പുരസ്‌ക്കാര ജേതാക്കളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നു. ബംഗാളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലയാളികള്‍ അടക്കമുള്ളവര്‍ പ്രതിഷേധമറിയിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അനുനയ ചര്‍ച്ചയുമായി വന്നെങ്കിലും ഫലമുണ്ടായില്ല. ജേതാക്കള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് നല്‍കിയിട്ടും കാര്യമുണ്ടായില്ല. ഇതോടെ 68 പേര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
ഒപ്പിട്ട ശേഷം മാറി നിന്നവർ
പ്രതിഷേധമറിക്കുന്ന കത്തില്‍ ഒപ്പിട്ടവരില്‍ ചിലര്‍ പക്ഷേ ചടങ്ങില്‍ പങ്കെടുക്കുകയും പുരസ്‌ക്കാരം വാങ്ങുകയും ചെയ്തു. ഇതാകട്ടെ വലിയ പ്രതിഷേധനത്തിന് കാരണമാവുകയും ചെയ്തു. ഗായകന്‍ യേശുദാസ് അക്കൂട്ടത്തിലുണ്ട്. പ്രതിഷേധക്കാര്‍ യേശുദാസിന്റെ മുറിയില്‍ ചെന്ന് സംസാരിക്കുകയും നിവേദനത്തില്‍ ഒപ്പിട്ട് വാങ്ങുകയുമായിരുന്നു.
മറുകണ്ടം ചാടി യേശുദാസ്
പുരസ്‌കാരവിതരണത്തിലെ വിവേചനത്തിലെ വേദനയിലും പ്രതിഷേധത്തിലും പങ്കുകൊള്ളുന്നുവെന്നും താനും പങ്കെടുക്കുന്നില്ല എന്നും യേശുദാസ് തങ്ങളോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയുണ്ടായി. അത് മാത്രമല്ല യേശുദാസ് ഒപ്പ് വെച്ച കത്തിലും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് എന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ സമയമായപ്പോള്‍ യേശുദാസ് മറുകണ്ടം ചാടി.
കടുത്ത വിമർശനം
പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ ഒപ്പിട്ടതാണ് എന്നും ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതിനോട് യോജിപ്പില്ല എന്നുമാണ് യേശുദാസ് പിന്നീട് പറഞ്ഞ ന്യായീകരണം. എല്ലാ കാര്യങ്ങളിലും ചതിയും വഞ്ചനയും കാണിക്കുന്ന ചിലരുണ്ടാകും എന്നാണ് യേശുദാസിന്റെ കാല് മാറ്റത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. സിബി മലയിലും ഡോ. ബിജുവും ഷമ്മി തിലകനും അടക്കമുള്ളവരും യേശുദാസിനെതിരെ രംഗത്ത് വന്നു.
വീണുടഞ്ഞ വിഗ്രഹം
യേശുദാസ് എന്ന വിഗ്രഹം വീണുടഞ്ഞുവെന്നും യേശുദാസ് അല്ല ജൂദാസ് ആണ് എന്നും സോഷ്യല്‍ മീഡിയ അപലപിച്ചു. അതിനിടെയാണ് പുരസ്‌ക്കാര വിതരണ ചടങ്ങിന് ശേഷമുള്ള യേശുദാസിന്റെ ഗ്രൂപ്പ് ഫോട്ടോ പുറത്ത് വന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ജൂറി അംഗങ്ങളും പുരസ്‌ക്കാര ജേതാക്കളും അടങ്ങുന്നതാണ് ചിത്രം.
സ്ഥാനം മൂലയ്ക്ക്
ചിത്രത്തില്‍ യേശുദാസിന്റെ സ്ഥാനം ഒരറ്റത്താണ്. അതും ഇരിപ്പിടമില്ലാതെ നില്‍ക്കുകയാണ് ഗാനഗന്ധര്‍വ്വന്‍. പത്മശ്രീയും പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച കലാകാരനാണ് ഇരിപ്പിടമില്ലാതെ ഒരു മൂലയ്ക്ക് നില്‍ക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രതിഷേധക്കാര്‍ക്കൊപ്പം നി്ല്‍ക്കാത്ത ഗായകന്‍ ഇത് തന്നെയാണ് അര്‍ഹിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം കേന്ദ്രം യേശുദാസിനെ പോലുള്ള വലിയ കലാകാരനെ അപമാനിച്ചുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വിദേശ വനിതയുടെ ശവം ചീർത്ത്, അഴുകി ദുർഗന്ധം പരന്നു.. തല അടർന്ന് വീണു.. പോത്ത് ചത്തതെന്ന് പ്രതികൾ!
Recommended Video
ഉദയനും ഉമേഷും ലൈംഗിക വൈകൃതത്തിന് അടിമകൾ.. എന്തിനും മടിക്കാത്ത കൊടും കുറ്റവാളികൾ!