ദേശീയപാത 66; തിരുവനന്തപുരത്ത് ജൂണിന് മുൻപ് പ്രധാന ഭാഗങ്ങൾ പൂർത്തിയാകും.പുതിയ വിവരങ്ങൾ
തിരുവനന്തപുരത്തെ ദേശീയപാത 66ൻ്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പുരോഗതി. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ആറ് മാസമായി മന്ദഗതിയിലായിരുന്നുവെങ്കിലും നിലവിൽ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കാനും വർഷാവസാനത്തോടെ മുഴുവൻ ജോലികളും തീർക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അധികൃതരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കഴക്കൂട്ടത്ത് നിന്ന് തുടങ്ങി ആറ്റിങ്ങൽ ബൈപ്പാസ്, മാമം പാലം, കൊല്ലമ്പുഴ, മാമം, കല്ലമ്പലം, ആയമ്കോണം എന്നിവിടങ്ങളിലൂടെയാണ് 30 കിലോമീറ്റർ പാത കടന്നുപോകുന്നത്. പുണെ ആസ്ഥാനമായുള്ള ആർകെസി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

ചുവന്ന മണലിന്റെയും നിർമ്മാണ സാമഗ്രികളുടെയും ക്ഷാമമാണ് ജോലികൾ മന്ദഗതിയിലാകാൻ കാരണം. എന്നാൽ, നിശ്ചയിക്കപ്പെട്ട ക്വാറികളിൽ നിന്ന് മണ്ണ് എത്തിച്ചു തുടങ്ങിയതോടെ സ്ഥിതി മെച്ചപ്പെട്ടു. ഫില്ലിംഗ് ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. തിരക്കേറിയ പാതയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി നിലവിൽ സർവീസ് റോഡുകളുടെ നിർമ്മാണത്തിനാണ് മുൻഗണന നൽകുന്നത്.
വെട്ടൂറോഡ്, കണിയാപുരം, പള്ളിപ്പുറം, തോപ്പുംകൽ, ചെമ്പകമംഗലം, കോരാണി തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സർവീസ് റോഡുകളിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കി വരികയാണ്. ഈ സർവീസ് റോഡുകൾ പ്രവർത്തനക്ഷമമായാൽ, പ്രധാന പാതയുടെ നിർമ്മാണം വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി ആറുവരിപ്പാതയുടെ മണ്ണ് നിറയ്ക്കൽ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്എഐ) ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആർകെസി അധികൃതരുടെ കണക്കനുസരിച്ച് പദ്ധതിയുടെ മൊത്തത്തിലുള്ള നിർമ്മാണ പുരോഗതി നിലവിൽ ഏകദേശം 60% കടന്നു. 12 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപ്പാസിൽ ഏകദേശം 8 കിലോമീറ്റർ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പാലംകോണം, തോപ്പിക്കന്ത, കൊല്ലമ്പുഴ, രാമച്ചംവിള, കാട്ടമ്പുറം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ അനുബന്ധ റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
കല്ലമ്പലം-കടമ്പാട്ടുകോണം റീച്ചിൽ, കടമ്പാട്ടുകോണം, 28-ാം മൈൽ, നാവായിക്കുളം, തട്ടൂപ്പാലം, കല്ലമ്പലം എന്നിവിടങ്ങളിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സർവീസ് റോഡുകളുടെയും ഹൈവേയുമായുള്ള പ്രവേശന റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഒരേസമയം നടക്കുന്നുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി, റീഇൻഫോഴ്‌സ്ഡ് എർത്ത് (RE) മതിലുകളുടെ ഉയരം പരമാവധി ഒമ്പത് മീറ്ററായി എൻഎച്ച്എഐ പരിമിതപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളെ തുടർന്നാണ് ഈ തീരുമാനം..
കൂടാതെ, എട്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള ഭിത്തികളുള്ള പ്രദേശങ്ങളിൽ മണ്ണ് ഘടന പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ദീർഘകാല സുരക്ഷയും ഈടുനിൽപ്പും ഉറപ്പാക്കാൻ അത്തരം ഭാഗങ്ങളിൽ ഫ്ലൈഓവറുകൾ ആവശ്യമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ജലവിതരണ ലൈനുകൾ, വൈദ്യുതി ലൈനുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളും ഹൈവേ നിർമ്മാണത്തോടൊപ്പം സമാന്തരമായി നടക്കുന്നുണ്ട്.
പുതുക്കിയ സമയപരിധിക്കുള്ളിൽ ഹൈവേ നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ അധികൃതരുടെ പ്രതീക്ഷ. പണികൾ പൂർത്തിയാകുന്നതോടെ യാത്രയുടെ സമയം ഗണ്യമായി കുറയ്ക്കാനാകും. അതേസമയം, ദേശീയപാത 66 നിർമ്മാണ സൈറ്റുകളിൽ മോഷണം വ്യാപകമായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരിക്കുകയാണ്.
കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ നാവായിക്കുളം, 28-ാം മൈൽ, മാമം; കടക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലംകോണം, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലമ്പുഴ, മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പകമംഗലം, പള്ളിപ്പുറം എന്നിവിടങ്ങളിലെ സാമഗ്രി സംഭരണശാലകൾ ലക്ഷ്യമിട്ടാണ് മോഷണം നടക്കുന്നത്. ഷട്ടറിംഗിനായുള്ള ഇരുമ്പ് ഷീറ്റുകൾ, ലോഹക്കമ്പികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വിലകൂടിയ നിർമ്മാണ സാമഗ്രികൾ ഈ യാർഡുകളിൽ നിന്ന് പതിവായി മോഷണം പോകുന്നുണ്ട്.












Click it and Unblock the Notifications