ദേശീയപാത വികസനം; വൻ പോലീസ് സുരക്ഷയോടെ മലപ്പുറത്ത് സർവേ തുടങ്ങി, നാട്ടുകാരുടെ പ്രതിഷേധം...
ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് നാട്ടുകാരാണ് കുറ്റിപ്പുറം ദേശീയപാതയിൽ സർവേ നടക്കുന്ന സ്ഥലത്തേക്ക് മാർച്ച് നടത്തിയത്.
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സർവേ നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്നാണ് സർവേ നടപടികൾ തുടങ്ങിയത്. ഡെപ്യൂട്ടി കലക്ടർ (ലാന്റ് അക്വിസിഷൻ) അരുണിന്റെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്.
അതേസമയം, ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കുറ്റിപ്പുറത്ത് പ്രതിഷേധ സമരവുമുണ്ടായി. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് നാട്ടുകാരാണ് കുറ്റിപ്പുറം ദേശീയപാതയിൽ സർവേ നടക്കുന്ന സ്ഥലത്തേക്ക് മാർച്ച് നടത്തിയത്. സമരക്കാരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസും സമരക്കാരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. നിലവിൽ സമരക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.
കുറ്റിപ്പുറം മുതൽ...
നാട്ടുകാരുടെ പ്രതിഷേധം കാരണം പലതവണ നിർത്തിച്ച സ്ഥലം ഏറ്റെടുക്കൽ സർവേ നടപടികളാണ് തിങ്കളാഴ്ച മുതൽ പുനാരാരംഭിച്ചത്. സർവേ നടപടികൾ തുടങ്ങുന്നതിന് മുൻപ് ജില്ലാ കലക്ടർ പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. മൂന്നു തവണ അലൈൻമെന്റ് മാറ്റിയ ശേഷമാണ് സർവേ ആരംഭിക്കുന്നതെന്നും, തിങ്കളാഴ്ച മുതൽ സർവേ തുടങ്ങുമെന്നും കലക്ടർ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ എന്തുവില കൊടുത്തും സർവേ തടയുമെന്നായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ നിലപാട്. ഇതിനുപിന്നാലെയാണ് കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്നും സർവേ നടപടികൾ തുടങ്ങിയത്. ആദ്യ ദിവസങ്ങളിൽ സർവേ നടക്കുന്ന കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധം...
ലാന്റ് അക്വിസിഷൻ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. സർവേ തടസപ്പെടുത്തുമെന്ന സമരസമിതിയുടെ മുന്നറിയിപ്പിനെ തുടർന്ന് കുറ്റിപ്പുറം ദേശീയ പാതയിൽ നാല് പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസുകാർക്ക് പുറമേ എംഎസ്പി ക്യാമ്പിൽ നിന്നും പോലീസുകാരെ എത്തിച്ചു. ക്രെയിൻ യൂണിറ്റുിനെയും ഫയർഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചു. എന്നാൽ സർവേ ആരംഭിച്ച് മിനിറ്റുകൾ പിന്നിട്ടതോടെ പ്രതിഷേധതക്കാർ പ്രകടനമായെത്തി. സിആർ നീലകണ്ഠൻ, ഡോ. ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ സംഘടിച്ചെത്തിയത്. സമരക്കാരെ പോലീസ് തടഞ്ഞതോടെ ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സർവേ നടപടികൾ തടസപ്പെടുത്തുകയോ, പിരിഞ്ഞുപോകാതിരിക്കുകയോ ചെയ്താൽ ഇവരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
വികസനം...
ദേശീയപാത കടന്നുപോകുന്ന മറ്റു ജില്ലകളിൽ സർവേ നടപടികൾ ഏറെക്കുറേ പൂർത്തിയായെങ്കിലും മലപ്പുറത്ത് മാത്രം സർവേ തുടങ്ങാനായിരുന്നില്ല. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന തുക പര്യാപ്തമല്ലെന്നും, ഏറ്റെടുക്കൽ 30 മീറ്ററായി ചുരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മലപ്പുറം ജില്ലയിൽ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർ ചേർന്ന് സമരസമിതിയും രൂപീകരിച്ചു. 2009, 2011, 2013 വർഷങ്ങളിൽ സർവേയ്ക്കായി വിഞ്ജാപനം ഇറക്കിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം ഉപേക്ഷിച്ചു. തുടർന്ന് പല ഇതുസംബന്ധിച്ച യോഗങ്ങൾ ചേർന്നെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ സർക്കാരും ജനപ്രതിനിധികളും പരാജയപ്പെട്ടതോടെ സർവേ നടപടികളും നിലച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെയുള്ള 243.9 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്. മാർച്ച് 19ന് തുടങ്ങുന്ന സർവേ 15 ദിവസം കൊണ്ട് പൂർത്തീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
മലപ്പുറത്ത് സഹപാഠിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; കെട്ടിയിട്ടത് സ്കൂൾ ഗേറ്റിൽ, ആഘോഷം അതിരുവിട്ടു....
വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...
കേരളത്തിലെ ഒരു മുൻ മന്ത്രിയും പാകിസ്താനി യുവതിയും ദുബായിൽ ഒരു രാത്രി ചെലവഴിച്ചു! ഇന്റലിജൻസ് പിന്നാലെ