ദേശീയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം സ്തംഭിച്ചു; ജനം വലയുന്നു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതിക്കെതിരെയുള്ള മോട്ടോർ വ്യവസായ സംരക്ഷണ സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍, എന്നിവയടക്കം വാഹനപണിമുടക്കില്‍ പങ്കെടുക്കുന്നത് ജനങ്ങളെ വലച്ചു.
ഓൺലൈൻ ടാക്സി സർവീസുകളും നിർത്തിവെച്ചു. ഇൻഷുറൻസ് പ്രീമിയം വർദ്ധന പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യവയാണ് സമരക്കാർ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ. ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി 16 ഇന ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ്ആർടിസി ജീവനക്കാരും പണിമുടക്കുന്നുണ്ട്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, തടഞ്ഞുവെച്ച പ്രമോഷൻ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കെഎസ്ആർടിസി ജീവനക്കാർ ഉന്നയിക്കുന്നത്.
പണിമുടക്കിനെ തുടർന്ന് കണ്ണൂർ, എം ജി,ആരോഗ്യ, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഹർത്താൽ അല്ലാത്തതിനാൽ ഹോട്ടലുകളും മറ്റ് കടകളും തുറന്ന് പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്.