ഗതാഗതരംഗം സ്തംഭിക്കും.. അർദ്ധരാത്രി മുതൽ ദേശീയ മോട്ടോർ വാഹന പണിമുടക്ക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതിക്കെതിരെയുള്ള പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. 24 മണിക്കൂറാണ് വാഹനങ്ങള്‍ പണിമുടക്കുക. സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവയടക്കം വാഹനപണിമുടക്കില്‍ പങ്കെടുക്കും. ഇതോടെ ചൊവ്വാഴ്ച നിരത്തുകള്‍ നിശ്ചലമാകുമെന്നുറപ്പായി. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി യൂണിയനുകളുമായി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
വര്‍ക്ക്‌ഷോപ്പുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, സര്‍വ്വീസ് സെന്ററുകള്‍, വാഹന ഷോറൂമുകൾ എന്നിവയും പണിമുടക്കിന്റെ ഭാഗമാകുന്നതോടെ വാഹന മേഖല സ്തംഭിക്കും. ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ച് കൊണ്ടാണ് പണിമുടക്ക്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന രണ്ടാമത്തെ പണിമുടക്കാണ് ചൊവ്വാഴ്ചത്തേത്. പണിമുടക്കിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാഹനപണിമുടക്ക് കണക്കിലെടുത്ത് നാളെ നടത്താനിരുന്ന നിരവധി പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. കണ്ണൂര്‍, എംജി, കേരള, ആരോഗ്യ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും. അതേസമയം അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ഗവ.ഐടിഐ അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിന് തടസ്സമില്ല.