ദേശീയ സാമ്പിൾ സർവേകൾ കാര്യക്ഷമമാക്കാന്‍ തീരുമാനം
തിരുവനന്തപുരം:നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തുന്ന വിവിധ ദേശീയ സാമ്പിൾ സർവേകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ് മുഹമ്മദ് യാസിർ. തെക്കൻ സംസ്ഥാനങ്ങളിലെ സർവ്വേ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രതിസന്ധികൾക്കിടയിലും സമയബന്ധിതമായി സാമ്പിൾ സർവ്വേകൾ പൂർത്തിയാക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. വിവിധ ദേശീയ സാമ്പിൾ സർവേകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സംസ്ഥാന ഗവൺമന്റുമായി സഹകരിച്ച് കൂടുതൽ ബോധവൽക്കരണം നടത്തും.
സാമ്പിൾ യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളിൽ മാത്രമാണ് സർവ്വേ നടത്തുക. ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ ഒന്നിൽ കൂടുതൽ തവണ വീടുകളിൽ സന്ദർശനം നടത്തും.
വിവരശേഖരണത്തിനിടെ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കേണ്ടതായിയും വന്നേക്കാം. ദേശീയ സാമ്പിൾ സർവേകൾ നടക്കുന്ന സ്ഥലങ്ങളിൽ വാർഡ് മെമ്പർമാർ എന്യൂമറേറ്റർമാർക്ക് ആവശ്യമായ സഹായം നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടർ നിർദേശം നൽകി. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമായി സഹകരിച്ച് കൂടുതൽ ബോധവൽക്കരണം നടത്തും.
അസംഘടിത മേഖലയിലെ സംരംഭങ്ങളെ കുറിച്ചുള്ള രണ്ടാം ഘട്ട സർവ്വേ ഏപ്രിലിലും, സാമൂഹിക സാമ്പത്തിക സർവ്വേ ജൂലൈയിലും, സമയ വിനിയോഗ സർവ്വേ രണ്ടാംഘട്ടം 2022ലും ആരംഭിക്കും. വിവരശേഖരണത്തിനും പരിശോധനയ്ക്കുമായി എത്തുന്ന ഉദ്യോഗസ്ഥരോട് ജനങ്ങൾ സഹകരിച്ച് കൃത്യമായ വിവരം നൽകണമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു.