പൗരത്വ നിയമത്തെ ന്യായീകരിക്കാൻ വീട് കയറാനെത്തി, അബ്ദുളളക്കുട്ടിയെ നിർത്തിപ്പൊരിച്ച് നാട്ടുകാർ!
Recommended Video
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുളള പ്രചാരണത്തിനിടെ ബിജെപിക്ക് വീണ്ടും കല്ലുകടി. സിഎഎ അനുകൂല പ്രചാരണത്തിന് പോയ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിയേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞു.
തിരുവനന്തപുരം മണക്കാട് കുത്തുകല്ലിന്‍മൂടില്‍ ആണ് പ്രചാരണത്തിനായി അബ്ദുളളക്കുട്ടിയും ബിജെപി നേതാക്കളും എത്തിയത്. എന്നാല്‍ തങ്ങളുടെ വീടുകളില്‍ കയറാനും നോട്ടീസ് കൊടുക്കാനും അനുവദിക്കില്ല എന്ന് വ്യക്തമാക്കിയാണ് നാട്ടുകാര്‍ ബിജെപി നേതാക്കളോട് പ്രതിഷേധം അറിയിച്ചത്.
ജാമിയയിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ
പ്രാദേശിക ബിജെപി പ്രവർത്തകർക്കൊപ്പമാണ് മഹാജന സമ്പർക്കം എന്ന പേരിൽ നടത്തുന്ന സിഎഎ അനുകൂല പ്രചാരണവുമായി അബ്ദുളളക്കുട്ടി എത്തിയത്. ഇന്ത്യയിൽ ആർക്കും നിയമത്തോട് എതിർപ്പില്ലെന്ന് ഒപ്പമുളള ബിജെപി നേതാവ് വാദിച്ചു. ഇതോടെ ജാമിയ മിലിയ വിഷയം അടക്കം നാട്ടുകാര്‍ അബ്ദുളളക്കുട്ടിക്ക് മുന്നില്‍ ഉന്നയിച്ചു. ജാമിയയിൽ അടക്കം നടക്കുന്ന പ്രതിഷേധങ്ങളൊന്നും നിങ്ങൾ അറിയുന്നില്ലേ എന്നാണ് നാട്ടുകാരിലൊരാൾ ചോദിച്ചത്.
പ്രവാചകന്റെ ആള്‍ക്കാരാണ്
ജാമിയ മിലിയ സമരത്തിന് പിന്നില്‍ ജമാ അത്ത് ഇസ്ലാമി ആണെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ ആരാണെന്ന് നാട്ടുകാരിലൊരാള്‍ ചോദ്യം ഉന്നയിച്ചു. തങ്ങള്‍ പ്രവാചകന്റെ ആള്‍ക്കാരാണ് എന്നാണ് അബ്ദുളളക്കുട്ടി മറുപടി നല്‍കിയത്. എന്നിട്ടാണോ ഈ പണിക്കിറങ്ങിയത് എന്ന് നാട്ടുകാര്‍ തിരിച്ചടിച്ചു. ഒരാളുടേയും പൗരത്വം നഷ്ടപ്പെടില്ലെന്നും ഒരു മുസ്ലീമിനും രാജ്യം വിട്ട് പോകേണ്ടി വരില്ലെന്നും അബ്ദുളളക്കുട്ടി വാദിച്ചു.
ജിന്ന പാകിസ്താനിലേക്ക് വിളിച്ചിട്ട് പോയില്ല
തന്റെ ഉപ്പൂപ്പ ജിന്ന പാകിസ്താനിലേക്ക് വിളിച്ചിട്ട് പോകാത്ത ആളാണ് എന്നും അബ്ദുളളക്കുട്ടി പറഞ്ഞു. നിങ്ങളുടെ രാഷ്ട്രീയവും ആദര്‍ശവും ഒക്കെ തങ്ങള്‍ക്കറിയാം എന്ന് നാട്ടുകാര്‍ മറുപടി നല്‍കി. ഇനി അടുത്തത് നിങ്ങള്‍ ഏത് പാര്‍ട്ടിയിലേക്ക് പോകും എന്ന കാര്യം മാത്രം അറിഞ്ഞാല്‍ മതിയെന്നും നാട്ടുകാരിലൊരാള്‍ പരിഹസിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കില്ലെന്നും അനുകൂലമായി നടത്തുന്ന പ്രചാരണം അനുവദിക്കില്ലെന്നും നാട്ടുകാര്‍ ആവര്‍ത്തിച്ച് പറഞ്ഞു.
അസ്സാമിൽ എന്താണ് നടക്കുന്നത്
ഈ രാജ്യത്തെ ഹിന്ദുവും മുസ്ലീമും അടങ്ങുന്ന ജനങ്ങളെ ബാധിക്കുന്നതല്ല നിയമമെന്നായി അബ്ദുളളക്കുട്ടി. എങ്കില്‍ പിന്നെ അസ്സാമില്‍ എന്തിനാണ് കൊച്ചുകുട്ടികളെ പോലും തടങ്കിലാക്കിയിരിക്കുന്നത് എന്തിനാണെന്നും മുന്‍ രാഷ്ട്രപതിയുടെ കുടുംബം എങ്ങനെ പുറത്തായി എന്നും നാട്ടുകാര്‍ ചോദിച്ചു. ഫക്രുദീന്‍ അലിയുടെ കൊച്ചാപ്പയുടെ മകന്‍ എന്‍ആര്‍സി കൗണ്ടറില്‍ പോയിട്ട് താന്‍ രാഷ്ട്രപതിയുടെ കൊച്ചാപ്പയുടെ മകനാണ് എന്നും രേഖയില്ലെന്നും പറഞ്ഞുവെന്നും അതിനാലാണ് ഒഴിവായത് എന്നുമാണ് അബ്ദുളളക്കുട്ടി ന്യായീകരിച്ചത്.
'അവര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍'
പ്രതിഷേധം കനത്തതോടെ അബ്ദുളളക്കുട്ടിയും സംഘവും വീടുകളില്‍ കയറാതെ മടങ്ങിപ്പോവുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് തനിക്കെതിരെ പ്രതിഷേധിച്ചത് എന്ന് അബ്ദുളളക്കുട്ടി പിന്നീട് ആരോപിച്ചു. തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. സിഎഎ അനുകൂല പ്രചാരണത്തിന് എതിരെ ഒരു കൂട്ടര്‍ പ്രതിഷേധമുയര്‍ത്തി എന്നത് ശരിയാണ്. എന്നാല്‍ പ്രതിഷേധിച്ചത് നാട്ടുകാരല്ലെന്നും അവര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു.