'നിയമസഭാ തിരഞ്ഞെടുപ്പിൽ 6 സീറ്റിൽ ജയിക്കുമെന്ന് സർവ്വേഫലം', സർക്കാരിൽ നിർണായക ശക്തിയാകുമെന്ന് ദേവൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുളള കരുനീക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരിയ ഇടത് മുന്നണി തുടര്‍ഭരണം ലഭിക്കുമെന്നുളള ആത്മവിശ്വാസത്തിലാണ്.
അതേസമയം യുഡിഎഫ് ഭരണം പിടിക്കാനുളള ശ്രമങ്ങള്‍ മറുവശത്ത് നടത്തുന്നു. എന്നാല്‍ ഇക്കുറി സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം വേണ്ടി വരുമെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ദേവന്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
മത്സരിക്കാനിറങ്ങും
2004ല്‍ ദേവന്‍ രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തയ്യാറെടുപ്പിലാണ്. കേരള പീപ്പിള്‍സ് പാര്‍ട്ടിയെന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുടെ ഇപ്പോഴത്തെ പേര് നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിക്കുമെന്നും താന്‍ തൃശൂരില്‍ നിന്ന് മത്സരിക്കാനിറങ്ങുമെന്നും ദേവന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്.
6 സീറ്റുകളില്‍ വിജയിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മാത്രമല്ല വിജയിക്കുമെന്ന് കൂടി ദേവന്‍ അവകാശപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി 6 സീറ്റുകളില്‍ വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറും എന്നാണ് ദേവന്‍ പറയുന്നത്. 6 മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി ജയിക്കും എന്നാണ് തങ്ങളുടെ സര്‍വ്വേയില്‍ കണ്ടെത്തിയത് എന്നും ദേവന്‍ പറയുന്നു.
സർക്കാരുണ്ടാക്കാൻ നിർണായകമാവും
കേരളത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്റെ സഹായം തേടേണ്ടി വരും എന്നും ദേവന്‍ പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ ഈ അവകാശവാദങ്ങള്‍. പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി പോലും ആദ്യമായി അക്കൗണ്ട് തുറന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് എന്നിരിക്കെയാണ് ദേവന്റെ ഈ അവകാശവാദങ്ങള്‍.
20 മണ്ഡലങ്ങളില്‍ മത്സരിക്കും
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താന്‍ തൃശൂരില്‍ നിന്ന് മത്സരിക്കാനിറങ്ങുമെന്നും ദേവന്‍ പറഞ്ഞു. നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കും. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ് വരികയെന്നും ദേവന്‍ പറയുന്നു.
വിജയിക്കുമെന്നുളള ആത്മവിശ്വാസമുണ്ട്
2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ചിരുന്നു. അന്ന് ആശയപ്രചരണമാണ് ഉദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ മത്സരിക്കുന്നത് വിജയിക്കുന്നതിന് വേണ്ടിയാണ്. വിജയിക്കുമെന്നുളള ആത്മവിശ്വാസമുണ്ടെന്നും ദേവന്‍ പറയുന്നു. 20 വര്‍ഷമാണ് അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ 16 വര്‍ഷം കഴിയുമ്പോള്‍ തന്നെ ഒരുപാട് മുന്നോട്ട് പോകാനായിട്ടുണ്ടെന്നും ദേവന്‍ പറയുന്നു.
കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു
പഠനകാലത്ത് താന്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നുവെന്ന് ദേവന്‍ പറയുന്നു. വിഎം സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് താന്‍ കോണ്‍ഗ്രസ് അനുഭാവിയായി മാറിയത്. താന്‍ സിനിമയില്‍ സജീവമായിരിക്കുമ്പോഴും രാഷ്ട്രീയം ശ്രദ്ധിച്ചിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനുമെല്ലാം അധികാരം ലഭിച്ചിട്ടും ഒഴുക്കിനൊപ്പം നീന്തുകയായിരുന്നുവെന്ന് ദേവന്‍ പറഞ്ഞു. അത് തന്നെ അസ്വസ്ഥനാക്കി
ശുദ്ധികലശം ആവശ്യമുണ്ട്
ഇന്നത്തെ രാഷ്ട്രീയം മലിനമാക്കപ്പെട്ടിരിക്കുകയാണ് എന്നും ദേവന്‍ പറഞ്ഞു. അത് പെട്ടെന്ന് മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. അതിനായി ശുദ്ധികലശം ആവശ്യമുണ്ട്. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും തോല്‍പ്പിക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. മൂന്ന് മുന്നണികളും നില്‍ക്കുന്നത് വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ദേവന്‍ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി തന്റെ ആരാധ്യപുരുഷൻ
മതിലുകളില്‍ അല്ല മറിച്ച് ജനങ്ങളുടെ ഹൃദയത്തില്‍ ആണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് എന്നും ദേവന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് രംഗത്ത് വന്ന ദേവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആരാധ്യപുരുഷനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദി എന്നാണ് ദേവന്‍ അഭിപ്രായപ്പെട്ടത്.
ബിജെപിയിലേക്ക് അമിത് ഷാ ക്ഷണിച്ചു
അമിത് ഷാ തന്നെ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ബിജെപിയില്‍ ചേരാനില്ലെന്നും ദേവന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസും തന്നെ പാര്‍ട്ടിയില്‍ ചേരാനായി ക്ഷണിച്ചിരുന്നു. എന്നാല്‍ അതും താന്‍ നിരസിച്ചെന്നും ദേവന്‍ പറഞ്ഞു. നിലവിലെ മുന്നണികള്‍ക്ക് ഒരു ബദല്‍ ആണ് താന്‍ ഉദ്ദേശിക്കുന്നത് എന്നും ദേവന്‍ പറഞ്ഞു.
അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി
പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും ദേവന്‍ പറഞ്ഞിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുപക്ഷം തൂത്തുവാരിയതിന് പിന്നാലെ മുഖ്യമന്ത്രിയെ അഭിനന്ദിച്ചും ദേവന്‍ രംഗത്ത് എത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും പിന്തുണയും അംഗീകരിക്കാതിരിക്കാനാവില്ലെന്നും ഈ വിജയരഹസ്യം മറ്റ് പാര്‍ട്ടികള്‍ പാഠമാക്കേണ്ടതുണ്ടെന്നും ദേവന്‍ പറഞ്ഞു.
സംഘടന കെട്ടുറപ്പും പാടവവും
ദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ''ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്.
കമ്മ്യൂണിസ്റ്റ് പാർട്ടിടെ വിജയരഹസ്യം
പൊളിക്കാൻ കഴിയാത്ത അടിത്തറ അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിടെ വിജയരഹസ്യം. ഇത് പഠനവിഷയമാക്കേണ്ടതാണ്. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്. അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാൻ എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാൻ അഭിനന്ദിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും.''