നവകേരള യാത്രയിലെ ആ 'രക്ഷാപ്രവർത്തനം'; അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് എസ്‌ഐടി
കഴിഞ്ഞ നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ 'രക്ഷാപ്രവർത്തനം' എന്ന പേരിൽ മർദ്ദനം അഴിച്ചുവിട്ട അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT) ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായിരുന്ന അനിൽകുമാർ, സന്ദീപ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർക്ക് മേൽ നിലവിൽ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെങ്കിലും ഇവർ കുറ്റക്കാരാണെന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ, കുറ്റക്കാരായ അഞ്ച് പൊലീസുകാർക്കുമെതിരെയുള്ള വകുപ്പുതല നടപടികൾക്കായുള്ള ശുപാർശ ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുമെന്നാണ് വിവരം.
മുൻപ് നൽകിയ ക്ലീൻ ചിറ്റ് തള്ളി അന്വേഷണ സംഘം
2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും ലാത്തിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. ഈ നടപടിയെ 'രക്ഷാപ്രവർത്തനം' എന്ന രീതിയിലായിരുന്നു അന്നത്തെ ഭരണകൂടം ന്യായീകരിച്ചിരുന്നത്. കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥർ പ്രതികളായ പോലീസുകാർക്ക് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഗൺമാൻമാരെ രക്ഷിക്കുന്നതിനായി എഡിജിപി എം.ആർ അജിത് കുമാർ കേസിൽ നേരിട്ട് ഇടപെട്ടതായാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥർ എസ്‌ഐടിക്ക് മുൻപിൽ മൊഴി നൽകിയിരിക്കുന്നത്. തങ്ങളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി നിർബന്ധപൂർവ്വം തിരുത്തിക്കുകയായിരുന്നു എന്ന് അന്വേഷണ സംഘത്തിന് മുൻപിൽ ഉദ്യോഗസ്ഥർ തുറന്നുസമ്മതിച്ചു.
നിലവിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നീ അഞ്ച് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയ്ക്കുള്ള ശുപാർശ ഉടൻ തന്നെ ഡിജിപിക്ക് കൈമാറും. എഡിജിപിയുടെ നേരിട്ടുള്ള ഇടപെടൽ തെളിവുകൾ സഹിതം പുറത്തുവന്നതോടെ അജിത് കുമാറിനെതിരെയും നടപടി ഉണ്ടായേക്കും.












Click it and Unblock the Notifications