ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് നടത്തിയവരിൽ നക്സലൈറ്റുകളും? കലാപത്തിന് ശ്രമം
പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെച്ചൊല്ലി സംസ്ഥാനത്ത് പ്രതിഷേധങ്ങങ്ങൾ ശക്തമാകുന്നതോടൊപ്പം ആശങ്കയും വർദ്ധിക്കുന്നു. മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറക്കുമ്പോൾ സ്ത്രീകളെത്തിയേക്കുമെന്ന സൂചനകളെ തുടർന്ന് സമരം ശക്തമാക്കിയിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. ജനുവരി 22ന് സുപ്രീം കോടതി പുന: പരിശോധനാ ഹർജികൾ കൂടി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ യാതൊരു വീട്ടുവീഴചയ്ക്കും തയാറല്ല പ്രതിഷേധക്കാർ.
മണ്ഡലകാല തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രക്ഷോഭം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ദർശനം നടത്താനായി പോലീസിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ നക്സൽ ബാധിത പ്രദേശത്ത് നിന്നുള്ളവരുമുണ്ടെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ പുതിയ റിപ്പോർട്ട്. ഇതോടെ ശബരിമല സുരക്ഷ പോലീസിന് വീണ്ടും വെല്ലുവിളി ഉയർത്തുകയാണ്.
തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല
ഇരുമുടിക്കെട്ടുമായി ഭീകരർ
മണ്ഡലകാലത്ത് ശബരിമലയിൽ തീവ്രവാദികൾ വേഷം മാറിയെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തീര്‍ത്ഥാടക വേഷത്തില്‍ എത്തുന്ന തീവ്രവാദികള്‍ ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ വന്നിരുന്നു.
ചിലയിടങ്ങളിൽ പ്രത്യേക ശ്രദ്ധ
ശ്രീകോവിൽ, മാളികപ്പുറം ക്ഷേത്രം, ഗണപതി കോവിൽ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. കുടിവെള്ള ടാങ്കുകളും, വൈദ്യുതി കണക്ഷനുകളും പ്രത്യേകം നിരീക്ഷിക്കണം. ശബരിമലയിൽ എത്തുന്ന വിദേശികളുടെ പട്ടിക തയാറാക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
700 സ്ത്രീകൾ
ശബരിമലയിൽ ദർശനം നടത്താനായി എഴുന്നൂറിലേറെ സ്ത്രീകളാണ് പോലീസിന്റെ വെബ് പോർട്ടലിൽ ദർശനം നടത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇവരിൽ ചിലർ നക്സസൽ ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിവരങ്ങൾ ശേഖരിക്കുന്നു
പോലീസ് വെബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തവരുടെ പേരുവിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് ശേഖരിച്ച് വരികയാണ്. സ്ത്രീകളെ ശബരിമലയിൽ എത്തിക്കുമെന്ന് നക്സൽ സംഘടനകൾ നേരത്തെ പറഞ്ഞിരുന്നു. ബുക്ക് ചെയ്തവരിൽ കൂടുതൽ നക്സലുകളാണെന്നാണ് സൂചനയെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.
പോലീസിന് വെല്ലുവിളി
പ്രതിഷേധക്കാരെ തടയാനായി വലിയ സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മെറ്റൽ ഡിറ്റക്ടറും ഫേസ് ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും വിശ്വാസികൾ വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങിയാൽ പോലീസിനത് വെല്ലുവിളിയാകും. ഇതോടൊപ്പം നക്സൽ ഭീഷണി കൂടി ഉയർന്നത് പോലീസിന് തലവേദനയാണ്.
കർശന നിയന്ത്രണങ്ങൾ
കർശന നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്തവണ മണ്ഡലകാല തീർത്ഥാടനം. സന്നിധാനത്ത് വിരിവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി. സാധാരണ 24 മണിക്കൂറും പ്രവർത്തിക്കാറുള്ള അപ്പം, അരവണ കൗണ്ടറുകൾ രാത്രി പത്ത് മണിക്ക് തന്നെ അടയ്ക്കണമെന്നാണ് നിർദ്ദേശം. സന്നിധാനത്ത് ആർക്കും മുറി നൽകരുത്. നട അടച്ച ശേഷം ഹോട്ടലുകളും കടകളും തുറന്നിരിക്കരുതെന്നും കർശന നിയന്ത്രണം നൽകിയിട്ടുണ്ട്.
തൃപ്തിക്കെതിരെ പ്രതിഷേധം
ശബരിമല ദർശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും ആറംഗ സംഘത്തിനും നേരെ വലിയ പ്രതിഷേധങ്ങളാണ് വിമാനത്താവളത്തിൽ അരങ്ങേറിയത്. പുലർച്ചെ 4.45ന് വിമാനമിറങ്ങിയ തൃപ്തിക്ക് 9 മണിക്കൂറുകൾക്ക് ശേഷവും പുറത്തിറങ്ങാനായില്ല. സമര നിരോധിത മേഖലയിൽ പ്രതിഷേധിച്ചതിന് കണ്ടാലറിയാവുന്ന 250 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശബരിമലയില്‍ ഇന്ന് ഹെലിക്കോപ്റ്റര്‍ എത്തും; കാക്കി പാന്റ്‌സിട്ടവരെ നിരീക്ഷിക്കും, കനത്ത സുരക്ഷ