നർമ്മപ്രസംഗങ്ങളുടെ തോഴൻ!!തമാശ പറഞ്ഞ് ജനഹൃദയങ്ങളിലേക്ക്...!!
നർമ്മത്തിൽ ഇകെ നയനാരുടെയും ടികെ ഹംസയുടെയും ലേനപ്പൻ നമ്പാടന്റെയുമൊക്കെ പിൻഗാമി തന്നെയായിരുന്നു വിജയനും
രാഷ്ട്രീയത്തിലെ നർമ്മ സംഭാഷണക്കാരനായിരുന്നു ഉഴവൂർ വിജയൻ. നർമ്മം നിറഞ്ഞ പ്രസംഗങ്ങളിലൂടെ എതിരാളികളെപ്പോലും ചിരിപ്പിക്കാൻ ഉഴവൂരിന് കഴിഞ്ഞിരുന്നു. എതിരാളികളെ വ്യക്തിപരമായി കടന്നാക്രമിക്കാത്തതു കൊണ്ട് എതിരാളികൾക്കും വിജയനോട് ബഹുമാനമാണ്. ഉഴവൂർ വിജയൻറെ നർമ്മം തന്നെയാണ് അദ്ദേഹത്തെ ജനകീയനാക്കിയതും. സാധാരണക്കാരന്റെ ഭാഷയിൽ നർമ്മം ചാലിച്ച് എതിരാളികളുടെ മർമ്മം നോക്കിയടിക്കുന്നതായിരുന്നു ഉഴവൂർ വിജയന്റെ ശൈലി.
നർമ്മത്തിൽ ഇകെ നയനാരുടെയും ടികെ ഹംസയുടെയും ലേനപ്പൻ നമ്പാടന്റെയുമൊക്കെ പിൻഗാമി തന്നെയായിരുന്നു വിജയനും. തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർഥിയേക്കാളും തിരക്കുള്ള നേതാവായിരുന്നു വിജയൻ. വിജയന്റെ നർമ്മ പ്രസംഗം കേൾക്കാൻ ആളെത്തും എന്ന ഉറപ്പു തന്നെയായിരുന്നു ഈ തിരക്കിനു കാരണവും. വിജയനിലെ ഈ നർമ്മം വാർത്താ ചാനലുകളിലെ നർമ്മ പരിപാടികൾ കൃത്യമായി ഉപയോഗിച്ചിരുന്നു.
വല്ലപ്പോഴും മാത്രം ചിരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും പൊട്ടി ചിരിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. പിണറായിയെ പുലിമുരുകനോട് ഉപമിച്ച് ഉഴവൂർ നടത്തിയ പ്രസംഗം ഏറെ പ്രശസ്തമാണ്. കേരള ജനതയെ രക്ഷിക്കാനെത്തിയ പുലിമുരകനാണ് പിണറായി വിജയൻ എന്നായിരുന്നു ഉഴവൂർ വിജയൻ പറഞ്ഞത്.
ഉഴവൂരിന്റെ നർമ്മ വിമർശനങ്ങൾക്ക് എപ്പോഴും പാത്രമായിരുന്നത് കെഎം മാണിയായിരുന്നു. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി നർമ്മ പ്രസംഗങ്ങൾ ബാക്കിയാക്കിയാണ് ഉഴവൂർ യാത്രയായിരിക്കുന്നത്.