‘മത്സരാർത്തി’കളായി നേതാക്കൾ, പാർട്ടി വിട്ട് പ്രവർത്തകർ; ആയിരത്തോളം എൻസിപി പ്രവർത്തകർ മാണി ഗ്രൂപ്പിലേക്ക്
സീറ്റിനായി അവകാശമുന്നയിച്ചും സീറ്റ് വിട്ടുകൊടുക്കില്ലെന്ന വാശി കാട്ടിയും 'മത്സരാർത്തി'കളായി നേതാക്കൾ തമ്മിൽത്തല്ല് തുടരവേ, എൻ.സി.പിയിൽ നിന്ന് വീണ്ടും കൂട്ടക്കൊഴിഞ്ഞുപോക്ക്. തിരുവനന്തപുരത്ത് നേതാക്കളും പ്രവർത്തകരുമടക്കം ആയിരത്തോളം എൻ.സി.പിക്കാർ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേരുമെന്ന് മുൻ ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി പറഞ്ഞു. പാർട്ടിയുടെ ചില നയങ്ങളോട് ഉണ്ടായിരുന്ന എതിർപ്പു മൂലം എൻ.സി.പി (എസ്) സംസ്ഥാന നേതൃത്വവുമായി ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂർഛിച്ചതാണ് പാർട്ടി വിടാൻ കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാജിവെച്ച നേതാക്കളും പ്രവർത്തകരും ജോസ് കെ .മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയിൽ ഉപാധികളില്ലാതെ അംഗത്വമെടുത്ത് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.സി.പി(എസ്) നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് -എമ്മിൽ ചേരുമെന്ന് ആട്ടുകാർ അജി പറഞ്ഞു. ഇതിന്റെ ഭാഗമായി മാർച്ച് 18 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ ലയന സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ എൻ.സി.പി വിട്ടെത്തിയ നേതാക്കളും പ്രവർത്തകരും ഔപചാരികമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ അംഗത്വം സ്വീകരിക്കും.
സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ ,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളും ആയിരത്തിലധികം പ്രവർത്തകരുമാണ് തിരുവനന്തപുരം ജില്ലയിൽ നിന്നുമാത്രം പാർട്ടിയിൽ നിന്ന് രാജി വെച്ചത്.

മാർച്ച് 18ലെ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ .ജയരാജ്, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്. എം.എൽ. എ, എം.എൽ.എ മാരായ പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ഉന്നതാധികാര സമിതി അംഗം ജേക്കബ് ജോർജ് അരികുപുറം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. ആർ. സുനു, എസ്. എസ്. മനോജ്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എച് ഹാഫീസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ശശീന്ദ്രൻ വിഷയം ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ
മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം എൻ.സി.പിക്കുള്ളിൽ പുകഞ്ഞുതുടങ്ങിയിട്ട് നാളുകളായി. എലത്തൂരിൽ ശശീന്ദ്രന് പകരം പാർട്ടിയുടെ കോഴിക്കോട് ജില്ല പ്രസിഡന്റും എൽ.ഡി.എഫ് ജില്ല കൺവീനറുമായ മുക്കം മുഹമ്മദിനെ മത്സരപ്പിക്കണമെന്ന നിർദേശം എൻ.സി.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി മുന്നോട്ടുവെച്ചതോടെ വിഷയം ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച ചർച്ചക്കായി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും ഡൽഹിയിലുണ്ട്.
ശശീന്ദ്രൻ ഇത്തവണയും സ്ഥാനാർഥിക്കുപ്പായം തയാറാക്കിയിരുന്നെങ്കിലും കോഴിക്കോട്ടെ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും അദ്ദേഹം ഇത്തവണ മാറിനിൽക്കണമെന്ന പ്രമേയം പാസാക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി മുക്കം മുഹമ്മദിന്റെ പേര് മാത്രമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സ്ഥാനാർഥി നിർണയ ചർച്ചയിൽ ശശീന്ദ്രൻ ഇത്തവണ മത്സരിക്കാതെ മാറിനിൽക്കണമെന്ന് പി.സി. ചാക്കോ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹവും അനുകൂലികളും ഇറങ്ങിപ്പോയിരുന്നു.
അതേസമയം, ദേശീയ നേതൃത്വവും മുക്കം മുഹമ്മദിന്റെ പേരാണ് നിർദേശിക്കുന്നതെങ്കിൽ കാര്യമായ എതിർപ്പ് ശശീന്ദ്രന്റെയും അനുയായികളുടെയും ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. സെൻട്രൽ പാർലമെന്റ് ബോർഡിന്റെ തീരുമാനം വന്നതിന് ശേഷമേ ശശീന്ദ്രൻ വിഭാഗത്തിൽ നിന്ന് മറ്റെന്തെങ്കിലും നീക്കം ഉണ്ടാകാനിടയുള്ളൂ. എലത്തൂരിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി നേതൃത്വത്തോട് സി.പി.എം ആവശ്യപ്പെട്ടിട്ടുമുണ്ട്. എൻ.സി.പിക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന തെക്കൻ ജില്ലകളിലടക്കം നേതാക്കളും അണികളും പാർട്ടി വിടുന്നത് പതിവ് കാഴ്ചയാണ്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കൊല്ലം, ഇടുക്കി, തൃശൂർ, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങിലെല്ലാം അസംതൃപ്തർ എൻ.സി.പി വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറുകയാണ്. ഇതിന് പുറമേ, എൻ.സി.പിയുടെ ഏതെങ്കിലുമൊരു സീറ്റ് ഏറ്റെടുക്കാൻ സി.പി.എം ആലോചിക്കുന്നുണ്ടെന്ന ഭീഷണിയുമുണ്ട്. നിലവിൽ സിറ്റിങ് സീറ്റായ എലത്തൂരിനും കുട്ടനാടിനും പുറമേ, കോട്ടക്കൽ കൂടി എൻ.സി.പിക്കുണ്ട്.












Click it and Unblock the Notifications