ജോസിനെ ചൊല്ലി ഇടത് മുന്നണിയില്‍ പോര് തുടങ്ങി; അതൃപ്തി പരസ്യമാക്കി മാണി സി കാപ്പന്‍
കോട്ടയം; യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണിയുടെ അടുത്ത നീക്കം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജോസിന് മുന്നിൽ എൻഡിഎ വാതിലുകൾ മലർക്കെ തുറന്നിട്ടുണ്ടെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. ജോസ് കെ മാണിയുമായി ഇനിയും ചർച്ചയാവാമെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടെ യുഡിഎഫിൽ തന്നെ ജോസ് തുടരുമോയെന്ന ചർച്ചകളും ശക്തമാണ്. അതേസമയം ജോസ് ഇപ്പോൾ യഥാർത്ഥത്തിൽ എൽഡിഎഫിന്റെ തലവേദന മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒന്നും അവസാനിച്ചിട്ടില്ല
ജോസ് വിഭാഗത്തെ പുറത്താക്കിയെങ്കിലും എല്ലാം അവസാനിച്ചിട്ടില്ലെന്നാണ് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്. നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കാതെ വന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തത്. എന്നാല്‍ ഇത് അടഞ്ഞ അധ്യായമല്ല. ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇനിയുമുണ്ട് എന്നാണ് ഉമ്മൻചാണ്ടിയുടെ വാക്കുകൾ.
ഇനി മടങ്ങില്ല
അതേസമയം രാഷ്ട്രീപരമായി വലിയ തിരിച്ചടികൾ സമ്മാനിക്കുന്നതെങ്കിലും ഇനി യുഡിഎഫ് മുന്നണിയിലേക്ക് ജോസ് വിഭാഗം വലിഞ്ഞ് കയറി ചെല്ലില്ലെന്നത് ഉറപ്പാണ്. പുറത്താക്കിയതിന് ശേഷം ചർച്ച തുടരുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്നാണ് ജോസ് ചോദിക്കുന്നത്.
ആയുസ് കാണില്ല
മറ്റൊരു മുന്നണിയിലേക്കും തത്കാലം ഇല്ലെന്ന് ജോസ് പ്രഖ്യാപിച്ചെങ്കിലും അതിന് അത്ര ആയുസ് കാണില്ല. എൻഡിഎയിലേക്ക് പോകുന്നത് മണ്ടത്തരമാണെന്ന തിരിച്ചറിവ് ജോസിനുണ്ട്. കാലിനടിയിലെ മണ്ണ് ഒലിച്ച് പോകാതിരിക്കണമെങ്കിൽ ജോസിന് മുന്നിലുള്ള ഏക വഴി എൽഡിഎഫാണ്.
എളുപ്പമാകില്ല
ജോസിനെ കൂടെ കൂട്ടാൻ എൽഡിഎഫിനെ താത്പര്യമുണഅട്. എന്നാൽ അത് അത്ര എളുപ്പമാകില്ല. സിപിഐയുടെ എതിർപ്പാണ് ഇതിൽ പ്രധാനം. ഇടതുമുന്നണി വിപുലീകരണം അജണ്ടയിൽ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
എതിർപ്പുമായി സിപിഐ
യുഡിഎഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനോ വെന്റിലേറ്ററിലായി പ്രവർത്തിപ്പിക്കാനോ എൽഡിഎഫിന് ബാധ്യതയില്ല. ഇപ്പോൾ ജോസ് വിഷയത്തിൽ എൽഡിഎഫ് ഉടനെ നിലപാട് എടുക്കേണ്ട സാഹചര്യം ഇല്ലെന്നും കാനം പറഞ്ഞു.
തിരിഞ്ഞ് കൊത്തും
അതേസമയം സിപിഐ ഉയർത്തുന്ന എതിർപ്പ് വകവെയ്ക്കാതെ എൽഡിഎഫുമായി ജോസിനെ ഉൾക്കൊള്ളാൻ തിരുമാനിച്ചാൽ തന്നെ ബാർ കോഴക്കേസിൽ മാണിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധങ്ങൾ തിരിഞ്ഞ് കൊത്തും എന്നും പാർട്ടി കണക്കാക്കുന്നുണ്ട്.
തള്ളിക്കളയില്ല
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും മുന്നിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയെ അങ്ങനെയങ്ങ് തള്ളിക്കളയാനും എൽഡിഎഫിന് സാധിച്ചേക്കില്ല. അതേസമയം ജോസിനെ ചൊല്ലി ഇടതുമുന്നണിയിൽ പോര് തുടങ്ങിക്കഴിഞ്ഞു.
ആരോപണം ഉയർത്തി
എംഎൽഎ മാണി സി കാപ്പനാണ് ആരോപണം ഉയർത്ത് രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ് പാലായില്‍ വിജയിച്ചതെന്ന ഇടതുനേതാക്കളുടെ നിലപാടില്‍ കാപ്പൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. മത്സരിച്ച സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടിക്കോ ഇടതുമുന്നണിക്കോ വിലയില്ലെന്ന മട്ടിലാണ് നേതാക്കളുടെ പ്രതികരണം.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു
ഇടത് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പാലാ വിജയത്തില്‍ നടത്തിയ പരാമര്‍ശങ്ങളിലെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. കെഎം മാണിയെ പോലെ പ്രഗത്ഭനായ സ്ഥാനാര്‍ത്ഥി മത്സരിക്കാനില്ലാത്തതിനാല്‍ പാലായില്‍ വിജയിക്കുമെന്ന് താന്‍ പറഞ്ഞതാണ്.
നൂറ് ശതമാനം ഉറപ്പ്
എല്‍ഡിഎഫിന്റെ കൂട്ടായ പരിശ്രമവും വിജയത്തിന് ഘടകമായി.അവിടെ കൂടുതല്‍ കിട്ടുന്ന വോട്ടുകള്‍ ബോണസായിരുന്നു. വിജയിക്കുമെന്നത് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അരനൂറ്റാണ്ടിന്റെ കേരള കോൺഗ്രസിന്റെ കുത്തക തൂത്തെറിഞ്ഞ് കൊണ്ടായിരുന്നു പാലായിൽ ഇടതുമുന്നണി മാണി സി കാപ്പനിലൂടെ രാഷ്ട്രീയ വിജയം നേടിയത്.
താൻ മാത്രം വിജയിക്കും
2943 വോട്ടുകൾക്കായിരുന്നു കാപ്പന്റെ വിജയം. സമീപ കാല രാഷ്ട്രീയത്തിൽ യുഡിഎഫ് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. അതേസമയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്നും ജോസ് കെ മാണി തന്നെ എത്തുമോയെന്ന് കാത്തിരുന്ന് കാണാം. എന്നാൽ ജോസ് കെ മാണി മത്സരിച്ചാലും ഇനി താന്‍ മാത്രമാണ് പാലായിൽ വിജയിക്കുകയെന്നാണ് മാണി സി കാപ്പൻ പ്രതികരിച്ചത്.