നെടുമ്പാശ്ശേരിയിൽ ഒഴിവായത് വൻ ദുരന്തം.. കനത്ത മഴയിൽ വിമാനം തെന്നിമാറി
കൊച്ചി: തലനാരിഴയ്ക്ക് പ്രവാസി മലയാളികള്‍ അടക്കമുള്ളവരുടെ ജീവന് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുന്നത് ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായത് വന്‍ അപകടമാണ് ഇല്ലാതാക്കിയത്.
അതിന് പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടമുണ്ടായിരിക്കുന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് യാത്രക്കാര്‍. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ:
വില്ലനായത് കനത്ത മഴ
കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. മഴ തന്നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിനും വില്ലനായത്. പുലര്‍ച്ച രണ്ടരയോടെയാണ് മലയാളികളടക്കം നിരവധി യാത്രക്കാരുമായി ഖത്തറില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്തത്. എന്നാല്‍ മഴ നനഞ്ഞ് കിടക്കുന്ന റണ്‍വേയില്‍ വിമാനം തെന്നി.
യാത്രക്കാർക്ക് പരിക്കില്ല
ലാന്‍ഡിംഗിനിടെ തെന്നിമാറിയതോടെ റണ്‍വേയ്ക്ക് സമീപത്തുള്ള നിരവധി ലൈറ്റുകള്‍ തകര്‍ന്നു. യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും മരണം മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. എന്നാല്‍ പൈലറ്റിന്റെ ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ് നെടുമ്പാശ്ശേരിയില്‍ വന്‍ വിമാന ദുരന്തം ഒഴിവായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം ആരംഭിച്ചു
അപകടത്തില്‍ വിമാനത്തിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാതെ പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തെക്കുറിച്ച് ഡിജിസിഎയും ഖത്തര്‍ എയര്‍വെയ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ രണ്ടാം തവണ
അപകടത്തെ തുടര്‍ന്ന് 3.30ന് ഖത്തറിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിന് പുറപ്പെടാന്‍ സാധിച്ചില്ല. ഇത് മൂലം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കി. നെടുമ്പാശ്ശേരിയില്‍ അടുത്ത കാലത്ത് ഇത്തരത്തിലുള്ള നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഈ ഒരു മാസത്തിനിടെ തന്നെ ഇത് രണ്ടാം തവണയാണ് വിമാനം തെന്നിമാറി അപകടമുണ്ടാവുന്നത്.
കൂട്ടിയിടി ഒഴിവായി
കഴിഞ്ഞ ദിവസം ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് തൊട്ടടുത്ത് വന്നത് അപകടത്തിന്റെ വക്കിലെത്തിച്ചിരുന്നു . 27,000 അടി ഉയരത്തിലാണ് ഇന്‍ഡിഗോയുടെ എയര്‍ ബസ്സുകളായ എ 320 വിമാനങ്ങള്‍ അടുത്തടുത്ത് വന്നത്. രണ്ട് വിമാനങ്ങളിലുമായി മലയാളികളടക്കെ 328 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റുമാരുടെ ഇടപെടൽ മൂലമാണ് ഈ അപകടവും ഒഴിവായത്.