നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസിപിക്ക് സ്ഥലം മാറ്റം, ഇനി ഭീകര വിരുദ്ധ സ്ക്വാഡിൽ....
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്പി കെബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്പിയായാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ എസ്പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം എന്നാണ് സൂചന.
നെടുങ്കണ്ടം എസ്ഐ ആയിരുന്ന കെഎ സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജിമോന്‍ ആന്റണി എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നും നാലും പ്രതികളാണ് ഇവര്‍. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ക്രൂരമർദനത്തിനിരയായി മരിച്ച കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ 4 ദിവസം കസ്റ്റഡിയിൽ വച്ചത് ഇടുക്കി ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്ഐ കെഎം സാബു മൊഴി നൽകിയിരുന്നു.
കസ്റ്റഡിമരണക്കേസില്‍ ആകെ നാല് പ്രതികളാണ്. രണ്ടും മൂന്നും പ്രതികളായ പോലീസുകാര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 4 പേർ ചേർന്ന് കുമാറിനെ ക്രൂരമായി മർദിച്ചെന്ന് ക്രൈം ബ്രാഞ്ച് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം എസ്പിയായ ടി നാരായണനെ ഇടുക്കി എസ്പിയായി നിയമിച്ചു.