കെവിന്റെ നെഞ്ചിൽ വീണ് അലമുറയിട്ട് നൊമ്പരക്കാഴ്ചയായി നീനു! നെഞ്ചോട് ചേർത്ത് പിടിച്ച് നീല ഷർട്ട്!
Recommended Video
കോട്ടയം: ഗാന്ധിനഗറിലെ ലേഡീസ് ഹോസ്റ്റലില്‍ നീനുവിനെ സുരക്ഷിതമാക്കി മടങ്ങുമ്പോള്‍ ഇനിയൊരു കണ്ടുമുട്ടല്‍ ഉണ്ടാകില്ലെന്ന് കെവിനോ നീനുവോ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ജീവന് ഭീഷണിയുണ്ടായിരുന്നുവെങ്കിലും അങ്ങനെയങ്ങ് പച്ചയ്ക്ക് അവര്‍ കൊല്ലില്ലെന്ന് തന്നെ നീനു വിശ്വസിച്ചു. എന്നാല്‍ കെവിന്‍ പിന്നെ തിരികെ വന്നില്ല.
അതിന് ശേഷം കെവിനെ നീനു കാണുന്നത് അനക്കമില്ലാത്ത ശരീരമായിട്ടാണ്. കെവിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം നീനു ഒരു കണ്ണീരില്‍ കുതിര്‍ന്ന കാഴ്ചയായി. കെവിന്റെ പുതിയ ഷര്‍ട്ടും കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന നീനുവിന്റെ ചിത്രം കണ്ട് നിന്നവര്‍ക്ക് ഹൃദയഭേദകമായി.
കെവിനില്ലാതെ തനിച്ചായി നീനു
വീട്ടുകാരുടെ എതിര്‍പ്പും ഭീഷണിയും മറികടന്നാണ് കെവിനൊപ്പം നീനു ഇറങ്ങിപ്പോന്നത്. എന്നാല്‍ കെവിനൊപ്പം ഭാര്യയായി അവന്റെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ നീനുവിന് സാധിച്ചില്ല. അതിന് മുന്‍പേ സഹോദരനടങ്ങുന്ന സംഘം കെവിനെ തട്ടിക്കൊണ്ട് പോയി. ഒരു ദിവസം മുഴുവന്‍ കെവിന്‍ തിരികെ വരുമെന്ന വിശ്വാസത്തില്‍ കണ്ണീരുമായി കാത്ത് നിന്നു. പോലീസിന് മുന്നില്‍ കരഞ്ഞ് പറഞ്ഞു. ഒന്നും സംഭവിച്ചില്ല.
കണ്ണീർക്കടലായി വീട്
ഒരു പുലര്‍ച്ചെ കെവിന്‍ തോട്ടില്‍ മരിച്ച് കിടന്നു. കെവിന്റെ മൃതദേഹം കോട്ടയം നട്ടാശേരിയിലെ കുഞ്ഞ് വാടകവീട്ടിലേക്ക് എത്തിച്ചപ്പോള്‍ അവിടം സങ്കടക്കടലായി. കെവിന്റെ ശവപ്പെട്ടിക്ക് മേലെ വീണ് ആര്‍ത്തലച്ച് കരയുന്ന നീനു കൂടി നിന്നവര്‍ക്കെല്ലാം നൊമ്പരക്കാഴ്ചയായി. കെവിന് അന്ത്യചുംബനമേകാനൊരുങ്ങവേ എന്തെങ്കിലും മിണ്ടൂ ചേട്ടായെന്ന് നീനു പൊട്ടിത്തകര്‍ന്നു. കണ്ട് നിന്ന കെവിന്റെ അച്ഛന്‍ ജോസഫിനും കണ്ണീര്‍ പിടിച്ച് നിര്‍ത്താനായില്ല.
കെവിന്റെ നീല ഷർട്ട്
അപ്പോഴൊക്കെയും ഒരു നീല ഷര്‍ട്ട് നീനു നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ധരിക്കാന്‍ വേണ്ടി കെവിന്‍ വാങ്ങിയ പുതിയ ഷര്‍ട്ട് ആയിരുന്നു അത്. എന്നാലിതിടാന്‍ കെവിന് ഭാഗ്യമുണ്ടായില്ല. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി കെവിന്റെ മൃതദേഹം പളളിയില്‍ എത്തിച്ചപ്പോഴും നീനു പ്രിയപ്പെട്ടവന്റെ ആ ഷര്‍ട്ട് കൈവിട്ടിരുന്നില്ലെന്നതും നൊമ്പരക്കാഴ്ചയായി.
താങ്ങായി ജോസഫ്
നീനുവിനെ ആശ്വസിപ്പിക്കാന്‍ കെവിന്റെ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. കെവിന്റെ അമ്മ മേരിയുടേയും സഹോദരി കൃപയുടേയും കണ്ണീര്‍ തോര്‍ന്നതേ ഇല്ല. കെവിന്റെ പിതാവ് ജോസഫാണ് മകനെ കാണാതായത് മുതല്‍ നീനുവിന് ധൈര്യം പകര്‍ന്ന് ഒപ്പം നില്‍ക്കുന്നത്. ഉള്ളില്‍ ഒരു സങ്കടക്കടല്‍ തന്നെ അലയടിക്കുമ്പോഴും നീനുവിനെ ചേര്‍ത്ത് പിടിച്ച്, ധൈര്യം പകര്‍ന്ന് നില്‍ക്കുകയാണ് ജോസഫ്.
ഇതാണ് അച്ഛൻ
ഞായറാഴ്ചയാണ് ഹോസ്റ്റലില്‍ നിന്നും നീനു കെവിന്റെ വീട്ടിലെത്തുന്നത്. കെവിന്‍ തിരിച്ച് വരുമെന്നും അവനൊന്നും സംഭവിക്കില്ലെന്നും നീനുവിന്റെ ധൈര്യം പകര്‍ന്നത് ജോസഫ് ആയിരുന്നു. സ്വന്തം അച്ഛനും ആങ്ങളയും കൊലവിളിയുമായി പുറത്ത് നടക്കുമ്പോഴാണ് നീനുവിന് ശക്തിയായി, താങ്ങും തണലുമായി കെവിന്റെ അച്ഛന്‍ ജോസഫ് കൂടെ നിന്നത്. കേരളം ഒന്നാകെ ജോസഫിനെ അഭിനന്ദിക്കുകയാണ്.
ഇനി ഈ വീട്ടിൽ
ഓരോ തവണയും നീനു കരഞ്ഞ് തളര്‍ന്ന് വീഴുമ്പോഴും ജോസഫിന്റെ കൈകള്‍ താങ്ങായി. കെവിന്റെ മരണവാര്‍ത്ത കേട്ട് ബോധം കെട്ട് വീണ് നീനു ആശുപത്രിയില്‍ ആയപ്പോഴും കൂട്ട് നിന്നത് ജോസഫായിരുന്നു. ഡ്രിപ്പിട്ട് കിടന്ന മരുമകളെ ജോസഫ് തനിച്ചാക്കിയതേ ഇല്ല. നീനുവിനെ വീട്ടുകാര്‍ക്ക് വിട്ട് കൊടുക്കില്ലെന്ന് ജോസഫ് ഉറപ്പിച്ച് പറയുന്നു. ഇനി കെവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുകയെന്ന് നീനുവും തീരുമാനിച്ച് കഴിഞ്ഞു.