നീറ്റ് കടക്കാൻ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ; കോഴിക്കോട് പെൺകുട്ടികളുടെ വസ്ത്രം മുറിപ്പിച്ചതായി പരാതി
വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ ഏഴര മുതൽ വിദ്യാർത്ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നു.
തിരുവനന്തപുരം/കോഴിക്കോട്: ഈ വർഷത്തെ മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ചു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരീക്ഷ. രാജ്യത്താകെ 150 ജില്ലകളിലായാണ് പരീക്ഷ നടക്കുന്നത്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുള്ളത്. ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷ എഴുതുന്നത്. ഇതിൽ അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കർശന പരിശോധനകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാകേന്ദ്രത്തിലേക്ക് കയറ്റിവിട്ടത്. അതേസമയം, കോഴിക്കോട് ദേവഗിരി സിഎംഐ സ്കൂളിൽ പെൺകുട്ടികളുടെ വസ്ത്രം മുറിച്ചതായി പരാതി ഉയർന്നു. മുഴുക്കൈ വസ്ത്രം ധരിച്ചെത്തിയ രണ്ട് പെൺകുട്ടികളെ പാതി വസ്ത്രം മുറിച്ച ശേഷമാണ് പരീക്ഷാഹാളിലേക്ക് കയറ്റിവിട്ടത്.
ഏഴര മുതൽ...
സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ ഏഴര മുതൽ വിദ്യാർത്ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നു. രണ്ട് ബാച്ചുകളിലായാണ് വിദ്യാർത്ഥികളെ പരീക്ഷാകേന്ദ്രത്തിനകത്തേക്ക് കയറ്റിവിടുന്നത്. ആദ്യം കാറ്റഗറി എയും, പിന്നീട് കാറ്റഗറി ബിയും. രാവിലെ 9.30നകം വിദ്യാർത്ഥികൾ പരീക്ഷാഹാളിൽ കയറണമെന്നാണ് സിബിഎസ്ഇയുടെ നിർദേശം. 9.30ന് ശേഷം വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
വസ്ത്രധാരണം...
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് സംബന്ധിച്ച് സിബിഎസ്ഇ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പരീക്ഷാദിവസം രാവിലെയും വിദ്യാർത്ഥികൾക്ക് എസ്എംഎസ് മുഖേന ഈ നിർദേശങ്ങൾ വീണ്ടും നൽകിയിട്ടുണ്ട്. ഇളംനിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടത്. വസ്ത്രത്തിൽ വലിയ ബട്ടൺസ്, ബാഡ്ജ്, പൂവ്, ബ്രൂച്ച് എന്നിവയൊന്നും പാടില്ല. തൊപ്പി, ഷൂസ്, വലിയ ഹീലുള്ള ചെരുപ്പുകൾ അനുവദിക്കില്ല. ആഭരണങ്ങൾ, വെള്ളക്കുപ്പി, വാച്ച്, ബോക്സുകൾ, മറ്റ് ലോഹങ്ങൾ തുടങ്ങിയവയൊന്നും പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് കൊണ്ടുവരാൻ പാടില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും വിലക്കുണ്ട്.
ഒരു മണിക്കൂർ മുൻപ്...
മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാൻ പെൺകുട്ടികൾക്ക് അനുവാദമുണ്ട്. എന്നാൽ ശിരോവസ്ത്രം ധരിക്കുന്നവർ ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ എത്തി പരിശോധനയ്ക്ക് വിധേയരാകണം. ഞായറാഴ്ച രാവിലെ മുതൽ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ ദേഹപരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണ വ്യാപകമായി വസ്ത്രം മുറിക്കലും, അഴിപ്പിക്കലുമൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ദേവഗിരി സ്കൂളിൽ മാത്രമാണ് വസ്ത്രം മുറിച്ചതായ പരാതിയുണ്ടായത്. തുടർച്ചയായി നിർദേശങ്ങൾ നൽകിയതിനാൽ മിക്ക വിദ്യാർത്ഥികളും അത് പാലിച്ചുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പരീക്ഷയ്ക്ക് എത്തിയിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങൾ...
ചില കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ ആഭരണങ്ങൾ അധികൃതർ അഴിച്ചുമാറ്റി. മുക്കുത്തി ഉൾപ്പെടെ ധരിക്കാൻ അനുവദിക്കുന്നില്ല. അധികൃതരുടെ പരിശോധനയോട് വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർണ്ണമായും സഹരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് എറണാകുളം ജില്ലയിലാണ്. 58 പരീക്ഷാകേന്ദ്രങ്ങളിലായി 35000ലേറെ വിദ്യാർത്ഥികളാണ് എറണാകുളം ജില്ലയിൽ പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയിൽ 43 കേന്ദ്രങ്ങളിലായി 21000ലേറെ വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രത്യേക ഹെൽപ് ഡെസ്ക്കുകളും വാഹന സർവ്വീസുകളും തയ്യാറാക്കിയിരുന്നു.
നീറ്റിന് ഒരുങ്ങി കേരളം! എല്ലാം നീറ്റായി നടത്താൻ സിബിഎസ്ഇ; വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങൾ
വസ്ത്രം അഴിച്ചുള്ള പരിശോധന ഒഴിവാക്കാൻ നേരത്തെ നിർദേശങ്ങൾ! നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിക്കാം...