നീറ്റിന് ഒരുങ്ങി കേരളം! എല്ലാം നീറ്റായി നടത്താൻ സിബിഎസ്ഇ; വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങൾ...
കഴിഞ്ഞ വർഷത്തെ വിവാദങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷയുടെ വസ്ത്രധാരണം സംബന്ധിച്ച് നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു.
കൊച്ചി/കോഴിക്കോട്: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് മെയ് ആറ് ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരീക്ഷ. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളിലായാണ് ഇത്തവണ നീറ്റ് പരീക്ഷ നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർത്ഥികളടക്കം ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിൽ പരീക്ഷ എഴുതുന്നത്.
കഴിഞ്ഞ വർഷത്തെ വിവാദങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷയുടെ വസ്ത്രധാരണം സംബന്ധിച്ച് നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു. മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ സിബിഎസ്ഇ ഇത്തവണ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർ പരീക്ഷയ്ക്ക് ഒരു മണിക്കൂൻ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ എത്തി പരിശോധനയ്ക്ക് വിധേയരാകണം.
ഏഴര മുതൽ...
പത്ത് കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരീക്ഷാസമയം. രാവിലെ ഏഴര മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ പ്രവേശിക്കാം. എന്നാൽ രാവിലെ 9.30ന് ശേഷം എത്തുന്നവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല. പരീക്ഷയ്ക്ക് വരുന്ന വിദ്യാർത്ഥികൾ നീറ്റ് അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും കൈയിൽ കരുതണം. എഴുതാനുള്ള പേന പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
കർശന നിയന്ത്രണങ്ങൾ...
നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വസ്ത്രധാരണത്തെ സംബന്ധിച്ച് സിബിഎസ്ഇ നേരത്തെ തന്നെ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികൾക്ക് മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാൻ ഇക്കുറി അനുമതിയുണ്ട്. എന്നാൽ ശിരോവസ്ത്രവും ഹിജാബും ധരിക്കുന്നവർ പരീക്ഷയുടെ ഒരു മണിക്കൂർ മുൻപ് നിർബന്ധമായും പരീക്ഷാകേന്ദ്രത്തിൽ എത്തി പരിശോധനയ്ക്ക് വിധേയരാകണം.
മുറിക്കയ്യൻ...
ഇളംനിറത്തിലുള്ള മുറിക്കയ്യൻ വസ്ത്രമാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടത്. ഷൂസ് ധരിക്കാൻ പാടില്ല. വലിയ ബട്ടൺസ്, ബ്രൂച്ച്, പൂവ്, ബാഡ്ജ് തുടങ്ങിയവയൊന്നും വസ്ത്രത്തിൽ ഉണ്ടാവരുത്. വാച്ചോ തൊപ്പിയോ ധരിക്കരുത്. ചെറിയ ഹീലുള്ള ചെരിപ്പുകളേ ധരിക്കാൻ പാടുള്ളു. മൊബൈൽ ഫോൺ, പഴ്സ് തുടങ്ങിയവ പരീക്ഷാകേന്ദ്രത്തിൽ കൊണ്ടുവരാൻ പാടില്ല. ഇവ സൂക്ഷിക്കാൻ പരീക്ഷാകാന്ദ്രത്തിൽ സൗകര്യം ഉണ്ടായിരിക്കുകയില്ല. പരീക്ഷാ സമയം അവസാനിക്കുന്നത് വരെ ഒരു വിദ്യാർത്ഥിക്കും പരീക്ഷാ ഹാൾ വിട്ടുപോകാനും അനുവാദമില്ല.
തമിഴ്നാട്ടിൽ നിന്നും...
കേരളത്തിലെ പത്ത് കേന്ദ്രങ്ങളിലായി ഒരു ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തെ വിദ്യാർത്ഥികൾക്ക് പുറമേ തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും വിദ്യാർത്ഥികൾ കേരളത്തിൽ പരീക്ഷ എഴുതുന്നുണ്ട്. തമിഴ്നാട്ടിലെ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ കേരളത്തിലാണ് പരീക്ഷ എഴുതുന്നത്. ഇതുസംബന്ധിച്ച് തമിഴ്നാട്ടിൽ വൻ പ്രതിഷേധമുയർന്നെങ്കിലും പരീക്ഷാകേന്ദ്രം മാറ്റിനൽകാനാവില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായെന്നും സിബിഎസ്ഇ അറിയിച്ചു. എറണാകുളം ജില്ലയിൽ പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായം നൽകാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഹെൽപ് ഡസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
വസ്ത്രം അഴിച്ചുള്ള പരിശോധന ഒഴിവാക്കാൻ നേരത്തെ നിർദേശങ്ങൾ! നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിക്കാം...
എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് മെയ് അഞ്ച് മുതൽ അപേക്ഷിക്കാം, പ്ലസ് വൺ പ്രവേശനം മെയ് ഒമ്പത് മുതൽ..