നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ നിയോഗിച്ച സമിതിയിലെ പ്രൊഫസർ അറസ്റ്റിൽ, മുഖ്യസൂത്രധാരനെന്ന് സിബിഐ
നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റുമായി സിബിഐ. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കോളേജ് പ്രൊഫസറെയാണ് സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പൂനെയിൽ നിന്നുള്ള കെമിസ്ട്രി പ്രൊഫസറായ പി വി കുൽക്കർണിയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ വർഷത്തെ നീറ്റ് യുജി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കാനായി നിയോഗിച്ച സമിതിയിലും ഇയാൾ അംഗമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുള്ളിൽ നിന്നുതന്നെ ചോദ്യങ്ങൾ ചോർന്നിരിക്കാമെന്ന സംശയം കൂടുതൽ ശക്തമായിരിക്കുകയാണ്.
എൻടിഎയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയുണ്ടായിരുന്നതിനാൽ കുൽക്കർണിക്ക് കാര്യങ്ങൾ എളുപ്പമായെന്ന് അന്വേഷണ സംഘം പറയുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായ എട്ടാമത്തെ ആളാണ് കുൽക്കർണി. മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയായ ഇയാൾ പൂനെയിൽ 'രാജ് കോച്ചിംഗ് ക്ലാസസ്' എന്ന പേരിൽ സ്വകാര്യ ട്യൂഷൻ സെന്ററും നടത്തുന്നുണ്ട്. പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പ്, ഏപ്രിൽ അവസാനവാരം, ചില വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് ഇയാൾ സംഘടിപ്പിച്ചിരുന്നു. ആ ക്ലാസിനിടെ വരാനിരിക്കുന്ന പരീക്ഷയിലെ ചോദ്യങ്ങൾ, ഓപ്ഷനുകൾ, ശരിയുത്തരങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തുവെന്നാണ് സിബിഐ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ഇവ നോട്ട്ബുക്കുകളിൽ കുറിച്ചുവെച്ചിരുന്നു. പിന്നീട് മേയ് 3-ന് നടന്ന യഥാർത്ഥ പരീക്ഷയുടെ ചോദ്യപേപ്പറുമായി ഈ നോട്ടുകൾ ഒത്തുനോക്കിയപ്പോൾ നിരവധി ചോദ്യോത്തരുങ്ങൾ അതുമായി ഒത്തുപോകുന്നതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് പരീക്ഷാ സംവിധാനവുമായി നേരിട്ട് ബന്ധമുള്ള ഒരാളാണ് ചോർച്ചയ്ക്ക് പിന്നിലെന്ന സംശയം സിബിഐ ഉറപ്പിച്ചത്.

കുൽക്കർണിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മനീഷ വാഗ്മറെയെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഇവർ, മെഡിക്കൽ പ്രവേശനവും ചോദ്യപേപ്പറും ഉറപ്പുനൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സമീപിച്ചിരുന്നതായാണ് കണ്ടെത്തൽ. ഓരോ വിദ്യാർത്ഥികളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപ ഈടാക്കിയ ശേഷമാണ് ഇവരെ കുൽക്കർണിയുടെ അടുത്തേക്ക് എത്തിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു.
പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും സിബിഐ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിബിഐ പരിശോധനകളും റെയ്ഡുകളും നടത്തി. നിരലധി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പ്രധാന രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ഫോറൻസിക് പരിശോധനയും സാങ്കേതിക പരിശോധനകളും പുരോഗമിക്കുകയാണ്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയെ തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹില്യാനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് പേരെ കോടതി ഏഴ് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുകളും നിർണായക വിവരങ്ങളും പുറത്തുവരാനിടയുണ്ടെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന സൂചന.












Click it and Unblock the Notifications