അധ്യാപികയ്ക്ക് 'ആദരാഞ്ജലി'; സ്ത്രീത്വത്തെ അപമാനിച്ച പ്രശ്നം മാത്രമല്ലിത്, അതിനെക്കാള്‍ ഗുരുതരം...
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ് അധ്യാപികയെ അപമാനിച്ച സംഭവത്തിൽ പ്രകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലിന് യാത്രയപ്പ് ദിവസം ആദരാഞ്ജലി നല്‍കി അപമാനിച്ച സംഭവം വൻ വിവാദമായിരുന്നു. ഇതിന് പിന്നിൽ എസ്എഫ്ഐ ആണെന്ന് അധ്യാപിക ആരോപിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം എസ്എഫ്ഐ നിഷേധിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി നിയമസഭയിൽ അധ്യാപികയെ അപമാനിച്ച വിഷയത്തിൽ പ്രതികരണം നടത്തിയത്. അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കുന്ന സംഘടനയല്ല എസ്എഫ്ഐയെന്നും അദ്ദേഹം പറഞ്ഞു.കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പല്‍ പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്‌മെന്റ് നടപടി ആരംഭിച്ചിരുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകരായ മൂന്നുപേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹനീഫ് പ്രവീണ്‍, രണ്ടാം വര്‍ഷ ബിഎസ്‌സി കണക്ക് വിദ്യാര്‍ത്ഥി ശരത് എന്നിവരെ പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിൽ മുഹമ്മദ് ഹനീഫ് എസ്.എഫ്.യുടെ ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്. അധ്യാപക കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും കോളേജിലെ വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ ചെയ്തത് തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംഘടനയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വെട്ടിലായിരിക്കുകയാണ്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ ശക്തമായ നിലപാടെടുക്കാന്‍ എസ്എഫ്‌ഐ തയ്യാറായിട്ടില്ല.