പാർട്ടി വേറെയായതിന്റെ കുശുമ്പുകൾ.. പ്രതികാരം.. കള്ളപ്പരാതി! പുഷ്പജ ടീച്ചറോട് പൂർവ്വ വിദ്യാർത്ഥി
കാഞ്ഞങ്ങാട്: നെഹ്റു കോളേജ് പ്രിൻസിപ്പലായിരുന്ന പിവി പുഷ്പജയ്ക്ക് വിരമിക്കുന്ന ദിവസം ക്യാംപസ്സിലെ എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ളവർ നൽകിയ യാത്രയയപ്പ് വിവാദം കെട്ടടങ്ങിയിട്ടില്ല. പ്രിൻസിപ്പലിന്റെത് വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് എന്ന് ആരോപിച്ചാണ് വിരമിക്കൽ ദിനം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആദരാജ്ഞലി പോസ്റ്ററുകൾ പതിച്ചും ആഘോഷിച്ചത്.
സംഭവം വിവാദമായതോടെ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കോളേജിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയിട്ടുണ്ട്. ഇത്തരം രീതീകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നു. എന്നാൽ രാഷ്ട്രീയപരമായ വിയോജിപ്പുകൾ വ്യക്തിപരമായി കാണിക്കുന്ന വ്യക്തിയാണ് പ്രിൻസിപ്പലായിരുന്ന പുഷ്പജ എന്ന ആരോപണം ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് നെഹ്റു കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ നിഷാന്ത് കൂവേരി.
കൂലിക്ക് ജോലിയല്ല അധ്യാപനം
എന്തായിരിക്കും ഞങ്ങളുടെ സംഘർഷത്തിന് കാരണം? കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങളിൽ ചിലർ വല്ലാത്ത ഒരു സംഘർഷത്തിൽ ആണ്. ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന പുഷ്പ ടീച്ചർ സർവീസിൽ നിന്നും വിരമിക്കുകയാണെന്ന വാർത്ത മാധ്യമങ്ങളിലെ ഒരു സെൻസേഷണൽ ന്യൂസിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. പടക്കം പൊട്ടേണ്ടി വന്നതിലൂടെ മാത്രം ഞങ്ങളതറിയേണ്ടി വന്നത് എന്തുകൊണ്ടാവും? ഇതാണ് ആ സംഘർഷം. പുഷ്പ ടീച്ചർ ക്ലാസ്സ് മുറിക്കകത്ത് നന്നായി വിഷയം പഠിപ്പിച്ച ഒരു അധ്യാപികയാണെന്ന് ഓർമ്മിക്കാം. വിദ്യാർത്ഥികൾക്ക് താൻ നേരത്തെ പഠിച്ചത് കൈമാറ്റം ചെയ്യുക എന്ന'കൂലിക്ക് ജോലി ' നിർവ്വഹിക്കുക എന്നതിലപ്പുറം അധ്യാപകർക്ക് വലിയ ഉത്തരവാദിത്തം ഇന്ന് ചെയ്യാനുണ്ട്.
അധ്യാപകർ ഇതുമാകണം
അപ്പോഴാണ് അധ്യാപകർ അമ്മയായും അച്ഛനായും സഹോദരരായും നല്ല സുഹൃത്തുക്കളായും മാറുന്നത്. ക്ലാസ് മുറിക്കകത്തെന്ന പോലെ പുറത്തും അനൗപചാരിക ക്ലാസ്സ് മുറികൾ രൂപപ്പെടുന്നത് അങ്ങനെയാണ്. ഗുരു-ശിഷ്യ കാലത്തിന് ശേഷവും പരസ്പരം കരുതൽ ഉള്ളവരായി നാം മാറുന്നതും അത്തരത്തിൽ ആണ്. അത്തരം അധ്യാപകർ വിരമിക്കുമ്പോൾ വിദ്യാർത്ഥികൾ ആയിരുന്നവർ വിവരം അറിഞ്ഞെത്തുന്നതും ഓർമ്മകൾ പുതുക്കുന്നതും അങ്ങനെയാണ്. ഇത്തരം സുന്ദരമായ, സ്നേഹസമ്പന്നമായ കൂടിച്ചേരലുകളാണ് ഫേസ് ബുക്കും വാട്സ്ആപ്പുമാകെ. ഒരിടത്തും പോസ്റ്ററും പടക്കവും കണ്ടില്ല.
ഒന്നാം ക്ലാസ്സ് തൊട്ട് ഞങ്ങളെയെല്ലാം പഠിപ്പിച്ച അധ്യാപകരിൽ പലരെയും ഞക്കൾ യാത്രയാക്കിയതും അങ്ങനെ തന്നെയാണ്. കഴിഞ്ഞ വർഷം ഞങ്ങളുടെ അധ്യാപകൻ സർ സയ്യിദിലെ ഡോ.എ.പി. കുട്ടികൃഷ്ണൻ സാറിനെ ഞങ്ങൾ മനസ്സ് നിറയെ ഏറ്റെടുത്തു.
എന്തുകൊണ്ട് ഈ കുറിപ്പ്
എന്തുകൊണ്ടാകും ടീച്ചറേ ഇങ്ങനെയൊന്നു കുറിക്കാൻ ഞാൻ പ്രേരിതനായിട്ടുണ്ടാകുക? എന്തുകൊണ്ടാകും ടീച്ചറേ പടക്കം പൊട്ടിയതിലൂടെ മാത്രം ഞങ്ങളുടെ ടീച്ചർ വിരമിക്കലായി എന്ന് ഞങ്ങൾ പലരും, നവമാധ്യമങ്ങൾ ഇത്രയും പ്രചാരത്തിലായ ഈ കാലത്തു പോലും ഇങ്ങനെ മാത്രം അറിയേണ്ടതായി വന്നിട്ടുണ്ടാകുക? വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു സംഭവം ഞാൻ ഓർക്കുന്നു. ടീച്ചർ മറക്കാനാണ് സാധ്യത.1999 ലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് എൻ.എ.എസിൽ എം.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയായ എന്നെ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ എസ്.എഫ്.ഐ.ആലോചിക്കുന്നു. ഞാൻ ആണെങ്കിൽ പറ്റില്ലെന്ന സ്റ്റാൻഡിലും. താമസം തളിപ്പറമ്പിനും ഇപ്പുറവും കോളജ് നീലേശ്വരത്തിനും അപ്പുറവും എന്നതും, പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതും ആയിരുന്നു കാരണം. അവസാനം അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ നൽകി.
പലതരം കുശുമ്പുകൾ
എതിർസ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പിന് മുമ്പേ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് കിട്ടിയ വിജയമായിരുന്നതിനാൽ എസ്.എഫ്.ഐ.നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചു.ചെയർമാൻ സ്ഥാനാർത്ഥി ആകുന്നുവെന്നറിഞ്ഞപ്പോൾ 'വല്ലാത്ത നോട്ടം' നോക്കിയ അധ്യാപകരിൽ ടീച്ചറും ഉണ്ടായിരുന്നു എന്നതിനേക്കാൾ ഗൗരവം ഈ നോട്ടീസ് കണ്ടപ്പോൾ ഉള്ള ഒരു മുഖഭാവമായിരുന്നു. അതൊന്നും ഞങ്ങൾക്കിടയിലെ പിൽക്കാല അക്കാദമിക ബന്ധത്തിന് തടസ്സമായി അനുവപ്പെട്ടില്ല എന്നത് നല്ല കാര്യം. ഇത്തരം കുശുമ്പുകൾ ടീച്ചർ പിന്നീടുള്ള വർഷങ്ങളിലും പലരോടും തുടരാൻ നല്ല സാധ്യത ഉണ്ട് എന്ന് എനിക്ക് അന്ന് തന്നെ തോന്നിയിരുന്നു. 2001 ൽ പയ്യന്നൂർ കോളജിൽ അധ്യാപകനായി ചേർന്നപ്പോൾ മുതൽ എ.കെ.പി.സി .ടി .എ സംഘടനയിൽ ഞാൻ സജീവമായി. ടീച്ചറാകട്ടെ മറു സംഘടനയുടെ നേതാവ്.
പ്രതിപക്ഷ ബഹുമാനം പ്രധാനം
സംഘടനാ പ്രവർത്തനത്തിൽ ടീച്ചർ എത്രത്തോളമാണ് വ്യക്തിപരമായ ശത്രുതകൾ വെച്ചു പുലർത്തിക്കൊണ്ടിരുന്നതെന്ന് എൻ.എ.എസ്.കോളജിൽ ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കാനായി 2011 ന് ശേഷം സംഘടനാ ഭാരവാഹി എന്ന നിലയിൽ പല സന്ദർഭങ്ങളിൽ പോയപ്പോഴും അറിയാൻ കഴിഞ്ഞു. ഒരു ചിരി പോലും അന്യമായത് വേദനയോടെയാണ് അനുഭവിച്ചത്. പ്രിയപ്പെട്ട ടീച്ചർ, പ്രതിപക്ഷ ബഹുമാനം വളരെ പ്രധാനമാണ്. താൻ പിടിച്ച മുയലിനും പിടിക്കാത്ത മുയലിനും കൊമ്പിന്റെ എണ്ണം വ്യത്യസ്തമാകരുത്. പ്രിയപ്പെട്ട ടീച്ചർ പ്രിൻസിപ്പലായപ്പോൾ ഈ പൂർവ വിദ്യാർത്ഥിയും സന്തോഷിച്ചു. എ.ജി.എന്നിനും കുമാരൻ സാറിനും ശേഷം സ്റ്റാറ്റിസ്റ്റിക്സിൽ നിന്നൊരു പ്രിൻസിപ്പൽ. ഞങ്ങൾക്കത് നല്ലതായി തോന്നി. പ്രിയപ്പെട്ട ടീച്ചർ, അതിന് ശേഷം ടീച്ചർ ഡയറിയൊന്ന് വായിച്ചു നോക്കൂ. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുടെ എപ്പിസോഡുകളായിരുന്നില്ലേ?
കള്ളപ്പരാതി അയച്ചു
കോളജിൽ ഒന്നോ രണ്ടോ മൂന്നോ ഏറിപ്പോയാൽ അഞ്ചോ വർഷത്തെ പരിചയമുള്ളവരേക്കാൾ പാകത കാട്ടണമെന്ന് നാം ആഗ്രഹിക്കുന്ന 32 വർഷത്തെ സർവീസുള്ള പ്രിയപ്പെട്ട ടീച്ചർ സമൂഹത്തിന്റെ പ്രതീക്ഷക്കൊപ്പം വളർന്നോ എന്നൊന്ന് പരിശോധിക്കണം. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിയമം അനുവദിക്കുന്ന ഫീസ് ഇളവ് അംഗീകരിക്കാത്ത കേരള സംസ്ഥാനത്തെ ആദ്യത്തെ പ്രിൻസിപ്പൽ ആയി ടീച്ചർ എങ്ങനെ മാറിപ്പോയി? ശക്തമായ വിദ്യാർത്ഥി പ്രതിഷേധം വന്നപ്പോൾ, അത് തിരിച്ചു നൽകിയപ്പോൾ പ്രിയ വലതുമാധ്യമ സുഹൃത്തുക്കളെ, അന്ന് നിങ്ങളുടെ തൂലികയിലെ മഷി പ്രിൻസിപ്പലിന്റെ അധികാരത്തിന്റെ പച്ച മഷിക്കൊപ്പമായിരുന്നില്ലേ? ഇതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഒരു വനിത ഉൾപ്പെടെ രണ്ട് സിൻഡിക്കേറ്റംഗങ്ങൾക്കെതിരെ ടീച്ചർ കള്ളപ്പരാതി അയച്ചു. ഞങ്ങളാരും പടക്കം പൊട്ടിക്കാത്തതിനാൽ ലോകമേ അതാരുമറിഞ്ഞില്ല.
രാഷ്ട്രീയ ശത്രുതാ മനോഭാവം
കോളജിന്റെ ഭൗതീക സൗകര്യങ്ങളിലെ പരിമിതികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രകടനം തുടങ്ങിയപ്പോൾ അധികാരത്തിന്റെ ലോങ് ബെല്ലടി തുടങ്ങി. കോളജ് പൂട്ടിയിട്ടു. മാനേജ്മെൻറിലെ ഉത്തരവാദിത്തമുള്ള ചിലരെ ഞങ്ങൾ വിളിച്ചപ്പോൾ അവർ തനി കാസർഗോഡൻ ഭാഷയിൽ പറഞ്ഞു.' എന്ത് ചെയ്യണ്ട്. അവര് വല്ലാത്ത വാശീപ്പാ ' എന്ന്. മാധ്യമങ്ങൾ പിന്നെയും ഡോക്ടർ നിർദ്ദേശിച്ച പ്രകാരം വിശ്രമം തുടർന്നു. അതേ ഡിപ്പാർട്ട്മെന്റിലെ തന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ അധ്യാപകൻ കൂടിയായ രാജൻ സാറിന്റെ മാത്രം സർവീസ് രേഖകൾ ഒപ്പിടാതെ വൈകിച്ചപ്പോഴും ടീച്ചർ ഈ രാഷ്ട്രീയ ശത്രുതാ മനോഭാവം തുടർന്നു. ദീർഘകാലം ഒന്നിച്ചുണ്ടായ സഹപ്രവർത്തകനെ ഒരു നിമിഷം ഓർത്തില്ല. ടീച്ചർ പ്രിയപ്പെട്ട ടീച്ചർ തന്നെയായതിനാൽ ചിലത് ഞാൻ ബോധപൂർവ്വം മറക്കുന്നു.
വിദ്യാർത്ഥികളുടെ സമരം കൂടിയാണ് അന്നം
ഏറ്റവുമൊടുവിൽ, വകുപ്പുതലവൻ ബ്ലാങ്ക് ചിഹ്നം ( _ ) ഇട്ട് പ്രിൻസിപ്പലിന് നൽകിയ അറ്റൻഡൻസ് സംബന്ധിച്ച രേഖയിൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ (അദ്ദേഹം ഒപ്പിട്ട് നൽകിയ രേഖയിൽ) വിദ്യാർത്ഥികളെ ഉപദ്രവിക്കും വിധം മാറ്റി. രേഖ തിരുത്തൽ ചർച്ചയായപ്പോൾ തലയൂരി. മാധ്യമങ്ങൾ അപ്പോഴും ഡീപ്പ് സ്ലീപ്പായിരുന്നു. വിദ്യാർത്ഥികളാണ് പ്രാഥമികം. അവരില്ലാത്ത കാമ്പസില്ല. നമ്മൾ ഇല്ലേയില്ല. വിദ്യാർത്ഥികളുടെ സമരം കൂടിയാണ് ടീച്ചറെ നമ്മുടെ അന്നം .ടീച്ചറുടേയും എന്റേയുമെല്ലാം ഭാവിയിലെ പെൻഷൻ. ആ അന്നത്തിന് പലരുടെ രക്തസാക്ഷിത്വത്തിന്റെ ചൂടുണ്ട്. പല തലകൾ പൊട്ടിയ ചോരയുടെ മണമുണ്ട്. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ നിലക്കാത്ത നിലവിളികൾ ഉണ്ട്. എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുടെ കനലുണ്ട്. പ്രിയപ്പെട്ട ടീച്ചർ, രാഷ്ട്രീയം ആഴത്തിൽ വേരൂന്നിയ മനസ്സ് മാറ്റി വെച്ച് ഒന്ന് ആലോചിക്കൂ. എന്തായിരിക്കും ഞങ്ങളുടെ ഈ സംഘർഷത്തിന് കാരണം? ഒരു നല്ല (രാഷ്ട്രീയ) ഭാവി ടീച്ചർക്ക് ആശംസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
നിഷാന്ത് കൂവേരി ഫേസ്ബുക്ക് പോസ്റ്റ്
ബിജെപി ബന്ധം നിതീഷ് കുമാറിന് വൻ തലവേദന.. വർഗീയ കലാപങ്ങളിൽ കത്തി ബീഹാർ!!
പണ്ട് ബീഡിക്കുറ്റിയും കത്തിയും.. ഇന്നിച്ചിരി കളർ പൊടിയല്ലേ.. അവരാഘോഷിക്കട്ടെ സാറമ്മാരേ..