ഡോ. പിവി പുഷ്പജക്കെതിരായ ലഘുലേഖയെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത
തൃക്കരിപ്പൂര്‍: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് റിട്ട. പ്രിന്‍സിപ്പാല്‍ ഡോ. പിവി പുഷ്പജക്കെതിരെ പാര്‍ട്ടി ഗ്രാമത്തില്‍ പ്രചരിക്കുന്ന ലഘുലേഖയെ ചൊല്ലി സിപിഎമ്മില്‍ വിവാദം മുറുകുന്നു. സിപിഎം ശക്തികേന്ദ്രമായ പൊള്ളപ്പൊയിലിലാണ് പുഷ്പജയെയും കുടുംബത്തെത്തും അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകള്‍ വ്യാപകമായി പ്രചരിക്കുന്നത്. പുഷ്പജ പ്രത്യേകമായ രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്നില്ലെങ്കിലും കുടുംബം സിപിഎം അനുഭാവികളാണ്. പുഷ്പജയുടെ ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ കൂടിയായ വിജയന്‍ പൊള്ളപ്പൊയില്‍ തെക്കുഭാഗം ബ്രാഞ്ചില്‍ പാര്‍ട്ടി അംഗമാണ്.
ഈ സാഹചര്യത്തില്‍ പുഷ്പജയോടുള്ള എതിര്‍പ്പ് കുടുംബത്തോട് കൂടി കാണിക്കുന്ന തരത്തില്‍ ലഘുലേഖകള്‍ പ്രചരിക്കുന്നതിനോട് സിപിഎമ്മിലെ ഒരു വിഭാഗം കടുത്ത വിയോജിപ്പിലാണ്. പുഷ്പജയുടെ കുടുംബം പാര്‍ട്ടിയില്‍ നിന്നും അകലാന്‍ മാത്രമേ ഇത് ഇടവരുത്തുകയുള്ളൂവെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. നെഹ്‌റു കോളേജില്‍ സംഘടിപ്പിച്ച യാത്രയയപ്പിനിടെ പുഷ്പജക്കെതിരെ ആദരാഞ്ജലിപോസ്റ്റര്‍ പതിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയായ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ഇനി ഈ കേസില്‍ അറസ്റ്റിലാകാനുള്ളത്. പുഷ്പജയെ അപമാനിച്ച സംഭവവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് പറഞ്ഞിരുന്ന എസ്എഫ്ഐ നേതൃത്വം മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായതോടെ വെട്ടിലായിരിക്കുകയാണ്.
പുഷ്പജക്കെതിരെ ആദരാഞ്ജലിയര്‍പ്പിച്ച സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ശക്തമായ ഭാഷയില്‍ അപലപിക്കുകയായിരുന്നു. ഇതിനിടയിലാണ് പുഷ്പജക്കും കുടുംബത്തിനുമെതിരെ പാര്‍ട്ടി ഗ്രാമത്തില്‍ പരക്കെ ലഘുലേഖകള്‍ വിതരണം ചെയ്തത്. സിപിഎം നേതൃത്വം അറിയാതെ ഈ രീതിയിലുള്ള ലഘുലേഖകള്‍ ഇറങ്ങില്ലെന്ന വിമര്‍ശനമാണ് പൊതുവെയുള്ളത്.
എന്നാല്‍ പുഷ്പജക്കെതിരായ പ്രചാരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കുടുംബത്തെ സിപിഎമ്മില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ലഘുലേഖ വിതരണമെന്ന് സിപിഎം. തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്‍ പറഞ്ഞു. സംഘടനയുടെയും വ്യക്തിയുടെയും പേരില്ലാതെ വ്യാജ നോട്ടീസ് ഇറക്കിയതു സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വോഷണം നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുജനത്തിന്റെ അംഗീകാരം ദളിതർക്ക് ലഭിച്ചു; ഹർത്താൽ ഫാസിസത്തിനെതിരെയുള്ള ദളിത് മുന്നേറ്റം: യുസി രാമൻ