ഓ തിത്തിത്താര തിത്തിത്തൈ...നെഹ്‌റു ട്രോഫി വള്ളം കളി തുടങ്ങി
ആലപ്പുഴ: കര്‍ക്കിടകം അവസാനത്തോടടുക്കുന്നു. ഓണക്കാലത്തെ ഉത്സവങ്ങള്‍ക്ക് തുടക്കമായി. കേരളം ജലോത്സവങ്ങളുടെ ആരവങ്ങളിലിലേക്കിറങ്ങുകയാണ്. ഇന്ന് (ആഗസ്റ്റ് 9) പുന്നമടക്കായലില്‍ അറുപത്തിരണ്ടാമത് നഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നു.
22 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 72 കളി വള്ളങ്ങളും മത്സരത്തിനിറങ്ങിയിട്ടുണ്ട്. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രത്തില്‍ എറ്റവും അധികം കളിവള്ളങ്ങള്‍ ഇറങ്ങുന്ന വള്ളംകളിയാണിത്. സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പൊലീസുകാരും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
1952-ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി.
നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.
ദില്ലിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കുന്ന നെഹ്‌റു ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്‌റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.