വാവ സുരേഷ് കാണിക്കുന്നത് ഷോ ഓഫ്, അശാസ്ത്രീയത; പദ്മ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത് തെറ്റ്
Recommended Video
പാമ്പു പിടിത്തക്കാരനായ വാവ സുരേഷിനെ പദ്മ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തിരുന്നതായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് പലപ്പോഴും വാവ സുരേഷ് പാമ്പുകളെ പിടിക്കുന്നതെന്നായിരുന്നു ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
തന്‍റെ മണ്ഡലത്തിലെ മറ്റ് പദ്മ ജേതാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം വാവ സുരേഷിന്‍റെ നാമനിര്‍ദ്ദേശം തള്ളിപ്പോയതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് ശശി തരൂരിനേയും വാവാ സുരേഷിന്‍റെ പാമ്പു പിടുത്തരീതിയേയും വിമര്‍ശനാത്മകമായി സമീപിച്ചു കൊണ്ട് ഇന്‍ഫോ ക്ലിനിക് ഗ്രൂപ്പിലെ അംഗമായ ഡോ. നെല്‍സണ്‍ ജോഫസ് രംഗത്ത് എത്തുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെ..
ഖേദിക്കുന്ന തരൂര്‍
പാമ്പ് പിടിക്കുന്ന വാവ സുരേഷിനു പദ്മശ്രീ നൽകാൻ താൻ നോമിനേഷൻ നൽകിയിരുന്നെന്നും അത് തള്ളിപ്പോയതിൽ ഖേദിക്കുന്നുവെന്നും ശശി തരൂർ. ഒരു തരത്തിലും പരിഗണിക്കരുതാത്ത നിർദേശമാണ് വാവ സുരേഷിനുള്ള പദ്മശ്രീ. പാമ്പിനെ പിടിച്ചുകഴിഞ്ഞ് പ്രദർശിപ്പിച്ചും ഷോ ഓഫ് കാണിച്ചും തനിക്കും ചുറ്റിലുമുളളവർക്കും ജീവനു ഭീഷണി ഉണ്ടാക്കുന്നത് മാത്രമല്ല കാരണം.
സാഹസം
പാമ്പിനെ പിടിക്കാൻ പാമ്പിനെ തൊടുകപോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നത്. പാമ്പ് പിടുത്തത്തിന് ശാസ്ത്രീയമായി പരിശീലനം നൽകുമ്പൊ ആദ്യത്തെ പടി മതിയായ പ്രൊട്ടക്ഷൻ ഉപയോഗിക്കുകയെന്നത് തന്നെ.
ധീരതയെ പ്രശംസിക്കുന്നത്
ഹെല്മറ്റ് വച്ച് വണ്ടി ഓടിക്കുന്ന ലക്ഷങ്ങളുള്ളപ്പൊ ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് മൊബൈലും ഉപയോഗിച്ച് ഓടിക്കുന്നവനാണ് മികച്ച ഡ്രൈവറെന്ന് പറയുന്നതുപോലെയാണ് വാവ സുരേഷിൻ്റെ ധീരതയെ പ്രശംസിക്കുന്നത്
ക്രൂരത
വാവ സുരേഷ് മിക്കപ്പൊഴും പാമ്പുകളോട് കാണിക്കുന്നത് ക്രൂരതയാണ്. ഇക്കഴിഞ്ഞ ദിവസം തന്നെ ഇര വിഴുങ്ങിയ പാമ്പിനെ ഇരയെ പുറത്തെടുക്കുന്നെന്ന രീതിയിൽ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
അശാസ്ത്രീയം
പാമ്പിനെ പിടികൂടുന്ന രീതിതൊട്ട് പാമ്പ് കടിച്ചാൽ ചെയ്യേണ്ടതെന്താണെന്നുള്ളത് വരെയുള്ള കാര്യങ്ങളിൽ വാവ സുരേഷ് ചെയ്യുന്നത് അസംബന്ധമാണ്, അശാസ്ത്രീയമാണ്. പാമ്പിനെ പിടിച്ചുകഴിഞ്ഞ് നിന്ന് ഷോ ഓഫ് കാണിക്കുന്നത് തനിക്കും കാണികൾക്കും അപകടമാണ്.
പാമ്പുകടിയേറ്റാൽ
പാമ്പുകടിയേറ്റാൽ ആധുനികവൈദ്യശാസ്ത്രത്തെ ആശ്രയിക്കരുതെന്നും ഏതെങ്കിലും വൈദ്യന്മാരുടെയടുത്തുപോയി മഞ്ഞൾപ്പൊടിയിട്ടാൽ മതിയെന്നുമാണ് ഇയാൾ ഒരു ചാനലിൽ പറഞ്ഞുകേട്ടത്.വാവ സുരേഷ് തന്നെ പറഞ്ഞിരിക്കുന്നത് തനിക്ക് മുന്നൂറിലധികം തവണ കടിയേറ്റിരുന്നെന്നായിരുന്നു .അപ്പൊ ഈ മഞ്ഞപ്പൊടിയായിരിക്കുമോ ഇട്ടത്?
ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം
മറ്റ് അപകടങ്ങളെപ്പോലെ പാമ്പുകടിയിലും ആദ്യ മണിക്കൂറുകൾ സുപ്രധാനമാണ്. സുവർണ്ണമണിക്കൂറെന്നാണിവയെ വിളിക്കുന്നതുതന്നെ. ഈ സുവർണ്ണമണിക്കൂറിൽ ചെയ്യുന്നതെന്തും രോഗിയുടെ സുഖം പ്രാപിക്കലിനെ വളരെയധികം സ്വാധീനിക്കും. ഈ സുവർണ്ണമണിക്കൂറിൽ വിഷം കല്ലുവച്ച് ഇറക്കാനും പച്ചമഞ്ഞളിട്ട് വയ്ക്കാനുമൊക്കെ പോയിക്കഴിഞ്ഞാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം
ഷോ ഓഫ്
ഇത്രയധികം ഷോ ഓഫും ബഹളവുമില്ലാതെതന്നെ പാമ്പിനെ പിടിക്കുകയും അവയ്ക്ക് ശാരീരിക ക്ഷതമേൽപ്പിക്കാതെതന്നെ അവയുടെ ആവാസവ്യവസ്ഥയിൽ തിരികെ വിടുകയും നാട്ടുകാർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാതെ ഇത്തരമൊരാൾക്ക് പിന്തുണ നൽകുന്നത് പുരോഗമനം അവകാശപ്പെടുന്ന ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല..
ഫേസ്ബുക്ക് പോസ്റ്റ്
നെല്‍സണ്‍ ജോസഫ്